ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ പഞ്ചാബിലെ പൊലീസുകാര്‍ക്ക് മുട്ടിടിക്കുമെന്ന സിദ്ദുവിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ പൊലീസിനല്ല, പൊലീസിനെ കാണുമ്പോള്‍ ക്രിമിനലുകളുടെ ‘പാന്റാണ് നനയുക’യാണെന്നാണ് ചരണ്‍ജിത് സിങ് ഛന്നി സിദ്ദുവിന് നല്കുന്ന മറുപടി.
നേരത്തെ പഞ്ചാബ് പൊലീസ് ഭീരുക്കളാണെന്ന് സൂചിപ്പിച്ചുകൊണ്ട് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ നവജോത് സിങ് സിദ്ദു ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. സുല്‍ത്താന്‍പൂര്‍ ലോധിയില് ഒരു യോഗത്തില്‍ അവിടുത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നവതേജ് സിങ് ചീമയെ ചൂണ്ടിക്കാട്ടി നവജോത് സിങ് സിദ്ദു നടത്തിയ പ്രസ്താവന വിവാദമായിരുന്നു- ‘നവതേജ് സിങ് ചീമയെ കാണുമ്പോള്‍ പൊലീസുകാരുടെ പാന്റ് നനയ’മെന്നായിരുന്നു സിദ്ദുവിന്റെ കമന്റ്. പിന്നീട് ബട്ടാലയില്‍ നടന്ന റാലിയിലും സിദ്ദു ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. അശ്വനി സെഖ്രി എന്ന ലോക്കല്‍ കോണ്‍ഗ്രസ് നേതാവിനെ കാണുമ്പോള്‍ പഞ്ചാബിലെ പൊലീസുകാരുടെ പാന്റ് നനയുമെന്നായിരുന്നു സിദ്ദുവിന്റെ കമന്റ്.
എന്നാല്‍ സിദ്ദുവിന്റെ അപകീര്‍ത്തിപരമായ ഈ പരാമര്‍ശത്തിനെതിരെ പഞ്ചാബിലെ പൊലീസുകാര്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. ചണ്ഡീഗഢ് ഡിഎസ്പി ചാന്റേല്‍ പറഞ്ഞത് സിദ്ദുവിന്റെ ഈ പരാമര്‍ശം അങ്ങേയറ്റത്തെ നാണക്കേടാണെന്നാണ്. സിദ്ദുവിനെപ്പൊലെ സീനിയറായ ഒരു നേതാവ് സ്വന്തം സംസ്ഥാനത്തെ പൊലീസ് സേനയെക്കുറിച്ച് ഇത്തരമൊരു മോശപ്പെട്ട പരാമര്‍ശം നടത്തി അവരെ അപമാനിച്ചത് നാണക്കേടാണെന്നായിരുന്നു ചാന്റേലിന്റെ മറുപടി. സിദ്ദുവിനെയും സിദ്ദുവിന്റെ കുടുംബത്തെയും സംരക്ഷിക്കുന്നത് ഇതേ പൊലീസാണെന്ന കാര്യം മറക്കരുതെന്നും ചാന്റേല്‍ പറഞ്ഞു. ചണ്ഡീഗഢ് ഡിഎസ്പി ചാന്റേലിന്റെ പ്രസ്താവന വൈറലായി. അതിനെ പുകഴ്ത്തി സിദ്ദുവിനെതിരെ കോണ്‍ഗ്രസ് എംപി രവ്നീത് ബിട്ടു ഉള്‍പ്പെടെ രംഗത്തെത്തി. സിദ്ദുവിന്റെ മോശം പരാമര്‍ശത്തിന് താന്‍ മാപ്പുചോദിക്കുന്നുവെന്നാണ് രവ്നീത് ബിട്ടു പ്രതികരിച്ചത്.
ഇതോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടുന്ന സ്ഥിതിവിശേഷത്തിലാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റാകട്ടെ സിദ്ദുവിനെയും ഛന്നിയെയും പിണക്കാന്‍ കഴിയില്ലെന്നതിനാല്‍ നിഷ്പക്ഷ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്.
പഞ്ചാബ് ഡിജിപിയായി ഇഖ്ബാല്‍ പ്രീത് സിങിനെയും എജിയായി അമര്‍ പ്രീത് സിങ് ഡിയോളിനെയും നിയമിച്ചതിലും സിദ്ദുവിന് മുഖ്യമന്ത്രി ഛന്നിയോട് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഈ പ്രശ്നം കൂടുതല്‍ വഷളാക്കരുതെന്ന് ഹൈക്കമാന്റ് മുഖ്യമന്ത്രി ഛന്നിയോട് വിലക്കിയെങ്കിലും ഛന്നി അതിന് കൂട്ടാക്കിയില്ല. എന്നാല്‍ പിന്നീട് ഈ രണ്ട് ഉദ്യോഗസ്ഥരുടെയും രാജി ഛന്നിയ്ക്ക് മനസ്സില്ലാമനസ്സോടെ സ്വീകരിക്കേണ്ടി വന്നു. എന്തായാലും സിദ്ദു പഞ്ചാബ് പൊലീസിനെ പരിഹസിച്ച വിഷയത്തോടെ സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും തമ്മില്‍ പോര് മുറുകിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: