വാഷിങ്ടണ്‍: ഇന്ത്യാ-ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈന തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നെന്ന് യുഎസ് പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ റിപ്പോര്‍ട്ട്. ഇന്ത്യ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ-യുഎസ് ബന്ധം ശക്തമാണ്. അമേരിക്കന്‍ ഇടപെടലിനെതിരെ ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നില്‍ക്കുകയാണ്. അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രത്യേകിച്ച് ഇന്ത്യക്കെതിരെ ആക്രമണാത്മക നടപടികളുമായാണ് ചൈന മുന്നോട്ടുപോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചകളിലൂടെ മാത്രമെ ഇപ്പോഴത്തെ കലുഷിതമായ സാഹചര്യത്തിന് അയവുണ്ടാക്കാന്‍ സാധിക്കൂ.
എന്നാല്‍, ചര്‍ച്ചയ്ക്കൊപ്പം തന്ത്രപരമായ സൈനിക നടപടികളാണ് ചൈന നടത്തുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന അരുണാചല്‍ പ്രദേശ് മേഖലയില്‍ ചൈന 100 വീടുകള്‍ നിര്‍മിച്ച് ഗ്രാമമുണ്ടാക്കിയെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടുന്നു. അരുണാചലിനോട് ചേര്‍ന്നുള്ള ചൈനീസ് ടിബറ്റിന്റെ സ്വയംഭരണപ്രദേശങ്ങളിലാണ് ചൈന ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ട്.
അതേസമയം, ചൈനീസ് നീക്കത്തെ അതേ നാണയത്തില്‍ പ്രതിരോധിക്കുകയാണ് ഇന്ത്യയും. തവാങ് സെക്ടറില്‍ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്തുകയും സൈനിക കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ആക്രമണ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: