ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ ബാറുടമകളുമായുള്ള ഇടപാടില്‍ അഴിമതിയാരോപിച്ച് അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ അക്രമം ക്ഷമിക്കാവുന്നതല്ലെന്നും, ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ പ്രതികളായ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും സുപ്രീംകോടതി പറഞ്ഞത് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും നിരാകരിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരമോന്നത നീതിപീഠത്തില്‍നിന്ന് ഈ പ്രഹരമേറ്റത്. ആരോപണ വിധേയരായ എംഎല്‍എമാര്‍ക്കെതിരെ സഭാ ചട്ടമനുസരിച്ച് നടപടിയെടുത്തതാണെന്നും, അതിനാല്‍ ക്രിമിനല്‍ കേസിന്റെ ആവശ്യമില്ലെന്നുമുള്ള വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമസഭയില്‍ അക്രമം കാണിച്ച എംഎല്‍എമാര്‍ ജനപ്രതിനിധികളെന്ന നിലയില്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന കോടതിയുടെ ചോദ്യം ഈ സംഭവവുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും ഉയര്‍ന്നതാണ്. അപ്പോഴൊക്കെ അതിനെ പുച്ഛിച്ചു തള്ളുകയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്തത്. ഇതേ ചോദ്യം ഉന്നയിച്ച പരമോന്നത നീതിപീഠത്തിനു മുന്നില്‍ അവര്‍ക്ക് ഇപ്പോള്‍ ഉത്തരം നല്‍കേണ്ടി വന്നിരിക്കുകയാണ്.
മന്ത്രി മാണി ധനകാര്യ ബില്‍ അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ അഴിഞ്ഞാടിയത്. മന്ത്രി മാണിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും, കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ക്കുകയും, സ്പീക്കറുടെ ഇരിപ്പിടം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിയത്. മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് നടത്തിയ രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയാണ് നിയമസഭയില്‍ അരങ്ങേറിയത്. ഇങ്ങനെയൊക്കെ ചെയ്തവരാണ് യാതൊരു തത്വദീക്ഷയുമില്ലാതെ മകന് നേതൃത്വം നല്കുന്ന മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെ മറുകണ്ടം ചാടിച്ച് ഇടതുമുന്നണിയിലെത്തിക്കുകയും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുകയും ചെയ്തത്. വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ച് അഴിമതി നടത്തുന്നയാളാണ് മാണിയെന്ന് കേരളമാകെ പാടി നടന്നതും, പിന്നീട് ഇതേ മാണിയെ മഹാനായി വാഴ്ത്തുകയും ചെയ്ത സിപിഎം നേതൃത്വം അവസരവാദത്തിന്റെയും അധാര്‍മിക രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ തങ്ങളെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുകയായിരുന്നു.
മാണിയുടെ പാര്‍ട്ടി ഇടതുമുന്നണിയിലെത്തിയതോടെ സിപിഎം നേതാക്കളുടെ ഇരട്ടനാക്കിന്റെ ശക്തി ജനങ്ങള്‍ ഒരിക്കല്‍ക്കൂടി അറിയാന്‍ തുടങ്ങി. തങ്ങള്‍ മാണിയെയല്ല, അഴിമതിയെയാണ് എതിര്‍ത്തത്. യുഡിഎഫിന്റെ ഭാഗമായതിനാലാണ് മാണിയെ എതിര്‍ത്തത് എന്നൊക്കെയായി ലജ്ജ തൊട്ടുതീണ്ടാതെയുള്ള വിശദീകരണങ്ങള്‍. സിപിഎം പറയുന്നതാണ് ശരിയെന്ന് ജോസ് കെ.മാണിയും സമ്മതിച്ചുകൊണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതോടെ തങ്ങളുടെ നിലപാട് ജനങ്ങള്‍ ശരിവച്ചിരിക്കുകയാണെന്ന് സിപിഎമ്മും ജോസ് കെ. മാണിയും ഒന്നുപോലെ അവകാശപ്പെട്ടു. എന്നാലിത് സിപിഎമ്മിന്റെ രാഷ്ട്രീയത്തട്ടിപ്പാണെന്ന് വെളിപ്പെട്ടിരിക്കുന്നു. മാണി അഴിമതിക്കാരനായിരുന്നുവെന്നും, അതിനാലാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോഴാണ് അതിനെതിരായ വാദമെന്ന നിലയ്ക്ക് അഭിഭാഷകന് മാണി അഴിമതിക്കാരനായിരുന്നുവെന്ന് പറഞ്ഞത്. ഇത് നാവുപിഴയെന്ന് വാദിക്കുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതും കോടതിയെ അപമാനിക്കുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: