തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി) യുടെ ഭാഗമായുള്ള മലങ്കര കനാല്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതും കൃഷികള്‍ക്ക് നാശം നേരിടുന്നതുമാണ് ഇടത് വലത് കര കനാലുകളുടെ ഷട്ടര്‍ ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കനാല്‍ തുറക്കുന്നത് ഏറെ വൈകിയിരുന്നു. അതിന് മുമ്പ് സാധാരണ ഡിസംബര്‍ പാതിയോടെ തുറക്കുന്ന കനാലില്‍ മഴക്കാലം ആരംഭിക്കുന്നത് വരെ വെള്ളം ഉണ്ടായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് കനാല്‍ ശുചീകരണം അടക്കമുള്ളവ പലയിടത്തും നടന്നിട്ടില്ല. ഇതിനിടക്ക് ചിലയിടങ്ങളില്‍ അറ്റകുറ്റപണി നടന്നിരുന്നതും ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പുമാണ് ഷട്ടര്‍ തുറക്കുന്നത് നീട്ടിയത്. ഇതോടെ ജലനിരപ്പ് താഴ്ത്തുകയായിരുന്നു. ഇടത് വലത് കര കനാലുകളിലൂടെ വെള്ളം കടത്തി വിടണമെങ്കില്‍ യഥാക്രമം 39, 39.5 മീറ്റര്‍ വെള്ളം മലങ്കര ഡാമില്‍ വേണം. നിലവില്‍ 40 മീറ്ററിന് മുകളിലാണ് ജലനിരപ്പ്. ഘട്ടം ഘട്ടമായി ജലനിരപ്പ് കൂട്ടി വരികയാണ് നിലവില്‍.
2019ല്‍ ഫെബ്രുവരി ആദ്യ വാരവും 2020ല്‍ ജനുവരി രണ്ടാംവാരവും ആണ് കനാല്‍ തുറന്നത്. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൂന്ന് ജില്ലകളിലായി പതിനായിരക്കണക്കിന് ആളുകളാണ് കനാല്‍ വെള്ളത്തെ ആശ്രയിക്കുന്നത്. ഈ വെള്ളം വന്നെങ്കില്‍ മാത്രമെ കിണറുകളില്‍ പോലും വെള്ളം വരികയുള്ളൂവെന്ന് സമീപവാസികളും പറയുന്നു.
28.337 കി.മീ ദൂരമുള്ള ഇടതുകര കനാല്‍ പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, രായമംഗലം, കൂത്താട്ടുകുളം, പിറവം തുടങ്ങിയ മേഖലകളിലൂടെ ഒഴുകി മൂവാറ്റുപുഴയാറ്റില്‍ ചേരുന്നു. 37.10 കി.മീ ദൂരമൊഴുകുന്ന വലതുകര കനാല്‍ തെക്കുംഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട് തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഒഴുകുന്നത്.
ജനുവരി അഞ്ചിന് തുറക്കും
ജനുവരി അഞ്ചിന് കനാല്‍ തുറക്കാന്‍ തീരുമാനിച്ചതായി എംവിഐപി അധികൃതര്‍ അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്ന് വരികയാണ്. അറ്റകുറ്റപണികളെല്ലാം അവസാന ഘട്ടത്തിലാണ്. രണ്ട് ദിവസങ്ങളിലായിട്ടാരിക്കും ഇടത് വലത് കര കനാലുകള്‍ തുറക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: