കോഴിക്കോട്: മാറാടും ബേപ്പൂരും കേരളത്തില്‍ ഏറെ പേരുകേട്ട പ്രദേശങ്ങളാണ്. വൈക്കം മുഹമ്മദ്ബഷീറിന്റെ കേട്ടാല്‍ മതിവരാത്ത കഥകളും ലോകപ്രശസ്തമായ ഉരുക്കളുമാണ് ഒരു കാലത്ത് ഈ നാടിനെ പ്രശസ്തമാക്കിയതെങ്കില് പിന്നീട് ഭീകരവാദ സംഘങ്ങളുടെ പരീക്ഷണശാലയായാണ് മാറാടും ബേപ്പൂരും മാറിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തീരദേശത്ത് നിന്ന് ഉന്മൂലനം ചെയ്യാനും ആട്ടിയോടിക്കാനും പദ്ധതിയിട്ട 2003 മെയ് രണ്ടിലെ കൂട്ടക്കൊലയായിരുന്നു മുസ്ലീം ഭീകര സംഘടനകള്‍ നടപ്പാക്കിയ പരീക്ഷണത്തിലെ അവസാനത്തേത്.
എന്നാല്‍ അത് മാറ്റത്തിന്റെ നാന്ദി കൂടിയായിരുന്നു. 2015ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആ മാറ്റം മറ്റൊരു തരത്തില്‍ പ്രകടമായി. കോര്‍പ്പറേഷനില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് കരുതിയ സിപിഎം മറ്റു മൂന്ന് പഞ്ചായത്തുകളെ കൂടി കോര്‍പ്പറേഷനില്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം കോട്ടയായി കരുതപ്പെടുന്ന ബേപ്പൂര്‍ ഗ്രാമപഞ്ചായത്തായിരുന്നു അതിലൊന്ന്. എന്നാല്‍ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു കൊണ്ട് ബേപ്പൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ ബിജെപി നേടിയ വിജയം മാറി വരുന്ന മാറാടിന്റെയും ബേപ്പൂരിന്റെയും നേര്‍കാഴ്ചകളായിരുന്നു.
ബേപ്പൂര്‍- 48, ബേപ്പൂര്‍ പോര്‍ട്ട്- 47, മാറാട്- 49 എന്നീ വാര്‍ഡുകളിലാണ് ടി. അനില്‍കുമാര്‍, എന്‍. സതീശ് കുമാര്‍, ഷൈമ പൊന്നത്ത് എന്നിവര്‍ ഇരു മുന്നണികളെയും പിറകിലാക്കി മിന്നുന്ന വിജയം കാഴ്ചവെച്ചത്. സിപിഎമ്മും മുസ്ലീം ലീഗും കോണ്‍ഗ്രസും ഒഴുക്കിയ പണക്കൊഴുപ്പിനെയും അവര്‍ സംഘടിതമായി നടത്തിയ കുപ്രചാരണത്തേയും മറികടന്നാണ് ബിജെപി വിജയം നേടിയത്. വോട്ടര്‍മാരുടെ തീരുമാനം ബുദ്ധിപരമായിരുന്നു എന്നതിന്റെ തെളിവാണ് മൂന്നു വാര്‍ഡുകളിലും ഉണ്ടായ വികസന മുന്നേറ്റം. ഇരു മുന്നണികളെയും വിജയിപ്പിച്ച ഈ കടലോര ഗ്രാമങ്ങള്‍ വികസന പിന്നാക്കാവസ്ഥയുടെ ഇരുട്ടിലായിരുന്നു. വറുതിയും ദുരിതവും തങ്ങളുടെ വിധിയാണെന്ന് കരുതി ജീവിതത്തെ പഴിച്ചു കൊണ്ടിരുന്ന ജനതയുടെ മുഖത്ത് ഇന്ന് നിറഞ്ഞ പുഞ്ചിരിയാണ്; മാറ്റത്തിന്റെ പുഞ്ചിരി. വര്‍ഗ്ഗീയതയും ഭീകരവാദചിന്തയും ഇറക്കുമതി ചെയ്ത മുന്നണികള്‍; അവര്‍ സംഘര്‍ഷം വിതച്ചപ്പോള്‍ ബിജെപി വികസനം വിതച്ച് പുരോഗതി കൊയ്യുകയായിരുന്നു.
വികസനത്തിന്റെ ചാകര…..
നാല്പ്പത്തിയൊട്ടാം വാര്‍ഡില്‍ അഞ്ചു വര്‍ഷത്തെ സേവനത്തിന് ശേഷം ടി. അനില്‍ കുമാറിന് പൂര്‍ണ്ണ സംതൃപ്തിയാണുള്ളത്. വികസനത്തിന്റെ ചാകരയാണിവിടെയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. കേറിക്കിടക്കാനൊരിടമില്ലാത്ത 88 പേര്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇവിടെ വീടുകള്‍ക്ക് അനുമതിയായത്. ഇതില്‍ 40 വീടുകള്‍ പൂര്‍ത്തീകരിച്ചു. 20 വീടുകള്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. 28 വീടുകള്‍ക്ക് കൂടി അനുവാദമായിട്ടുണ്ട്. വിശദ പദ്ധതിരേഖ (ഡിപിആര്‍) സമര്‍പ്പിച്ചവ വേറെയുമുണ്ട്.
കണ്ണില്‍ കടലുണ്ടെങ്കിലും കുടിവെള്ളം തീരദേശത്ത് കിട്ടാക്കനിയായിരുന്നു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്നൂറിലധികം വീടുകളില്‍ കുടിവെള്ളമെത്തിക്കഴിഞ്ഞു. 5000 മീറ്റര്‍ നീളത്തില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ സുബൈദയുടെയും ബിച്ചയുടെയും റസിയയുടെയും ലൈലയുടെയും ബിച്ചയുടെയും മുഹമ്മദ് ബഷീറിന്റെയും വാക്കുകളില്‍ നിറയുന്നത് കുടിവെള്ളം ലഭിച്ചതിന്റെ സന്തോഷം. ദിവസം 500 രൂപ വരെ കുടിവെള്ളത്തിന് ലോറിക്കാര്‍ക്ക് നല്‍കിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഉപ്പുവെള്ളം കലര്‍ന്ന നിറംകെട്ട വെള്ളമല്ല ഇന്നവര്‍ക്ക് ശുദ്ധജലം വീട്ടിലെത്തുന്നു; ഇടതടവില്ലാതെ…..
പ്ലാസ്റ്റിക് ഷീറ്റിനാല്‍ മറച്ച അംഗനവാടികള്‍ നവീകരിച്ച് ശിശു സൗഹൃദ ഇടങ്ങളായി മാറി. ഏഴ് അംഗനവാടികളാണ് പുതുമോടിയണിഞ്ഞത്. നിരവധി ഇടവഴികള്‍ വീതി കൂട്ടി സഞ്ചാരയോഗ്യമാക്കി. പുളിമൂട്-ഭദ്രകാളി ക്ഷേത്ര പരിസരത്തേക്കുള്ള റോഡ് എട്ട് അടി വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു. പുളിമൂട് ഭാഗത്തെ ജനങ്ങള്‍ക്ക് ദുരിതമായിരുന്ന ഡ്രൈനേജ് പുനര്‍നിര്‍മ്മിച്ചു – രണ്ട് വിദ്യാലയങ്ങള്‍ക്ക് ഊട്ടുപുര, ബേപ്പൂര്‍ ബസ്സ് സ്റ്റാന്റ് നവീകരണം തുടങ്ങി അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായത്.
തീരദേശ ഫണ്ട് ഉപയോഗപ്പെടുത്തി 57 ലക്ഷം രൂപ ചെലവഴിച്ച് ഇരട്ടച്ചിറ-പൂക്കോട്ട് ക്ഷേത്രം വഴി പുതിയ റോഡ് നിര്‍മ്മിച്ചു. അഞ്ചു വര്‍ഷം, കോഴിക്കോട് കോര്പ്പറേഷന് ഇടത്പക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന്റൈ വിവേചനം തുടങ്ങി പരിമിതികള്‍ ഏറെയുണ്ടെങ്കിലും വാര്‍ഡില്‍ വന്‍ വികസനമാണ് ടി. അനില്‍കുമാറിന്റെ പ്രയത്നം കൊണ്ടുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തവണ വാര്‍ഡ് വനിതാസംവരണമാണ്. അനില്‍കുമാറിന്റെ വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൂട്ടായ ഭാര്യ ശ്രീജ അനില്‍കുമാറാണ് ഇത്തവണ എന്‍ഡിഎ യുടെ ബിജെപി സ്ഥാനാര്‍ത്ഥി. വികസന നേട്ടങ്ങളുടെ പിന്‍ബലത്തില്‍ ഭൂരിപക്ഷം കൂട്ടാനാണ് ബിജെപി ശ്രമം. ഇതിന് കൂട്ടായി ഡിവിഷനിലെ നല്ലവരായ നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: