കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസില്‍ തയ്യാറാക്കിയിരിക്കുന്നത് ഐ ഗ്രൂപ്പിന് പ്രാമുഖ്യം നല്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയെന്ന് സൂചന. ഇതടക്കം ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക നാളെ പുറത്തുവിടുമെന്നാണ് പ്രഖ്യാപനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തിയ ശേഷം ജില്ലാനേതൃത്വത്തിന് നല്കിയ കര്ശനനിര്ദേശങ്ങളെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഐ ഗ്രൂപ്പ് മേധാവിത്വം നേടിയത്.
ഇടതുസര്‍ക്കാരിനെതിരായ വികാരം ഏറ്റവുമാദ്യം പ്രതിഫലിക്കുന്നത് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിലാണെന്നും അത് അനുകൂലമാക്കാന്‍ തടസം സൃഷ്ടിക്കുന്ന വിധത്തില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുകാരുടെ ഏറ്റുമുട്ടല്‍ ഉണ്ടാകരുതെന്നുമായിരുന്നു ചെന്നിത്തലയുടെ കര്‍ശന നിലപാട്. അസംബ്ലി തെരഞ്ഞെടുപ്പിന് റിഹേഴ്സല്‍ എന്ന പോലെയാണ് ഇതിനെ കാണേണ്ടത്. ഇത്തവണ പരാജയപ്പെട്ടാല്‍ കടുത്ത രാഷ്ട്രീയഅനിശ്ചിതത്വമായിരിക്കും പാര്‍ട്ടിയെ വേട്ടയാടുക.
സീറ്റുകള്‍ സംബന്ധിച്ച പോഷകസംഘടനകളും പാര്‍ട്ടിയിലെ ഗ്രൂപ്പുകളും ഉയര്‍ത്തുന്ന തര്‍ക്കങ്ങള്‍ ഏതുമാര്‍ഗമുപയോഗിച്ചും അവസാനിപ്പിക്കണമെന്നും വിജയസാധ്യത മാത്രമാണ് കോണ്‍ഗ്രസ് മാനദണ്ഡമാക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഐ വിഭാഗത്തിന് വേരോട്ടമുള്ള ജില്ലയില്‍ വ്യാപകമായി എ വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ പാര്‍ട്ടിയില്‍ വലിയ കലാപമുണ്ടാകുമെന്നും വിമതരുടെ പട തന്നെ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ അണിനിരക്കുമെന്നുമുള്ള ഭീഷണി സജീവമായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ അവസാനഘട്ടത്തിലാണ് ഡിസിസി നേതാക്കള്‍ക്കിടയില്‍ ഇക്കാര്യം ചര്‍ച്ചയായത്.
ഞായറാഴ്ച യുഡിഎഫ് നേതൃയോഗത്തിനായി കൊല്ലത്തെത്തിയ രമേശ് ചെന്നിത്തല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്കിയ നിര്‍ദേശം അന്തിമമായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സമവായചര്‍ച്ച നടത്തി ഇരുവിഭാഗത്തിനും സ്വീകാര്യമായ രീതിയില്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
യുഡിഎഫിനെതിരെ ലീഗ്
കൊല്ലം മണ്ഡലത്തിലെ പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളില്‍ മുസ്ലിംലീഗ് ഒറ്റയ്ക്ക് മത്സരിക്കും. ഈ പഞ്ചായത്തുകളിലെ വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലും ഒരു സീറ്റ് പോലും മുസ്ലിം ലീഗിന് യുഡിഎഫില്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് മണ്ഡലം ജറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: