തൃശൂര്‍ : തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ കൂട്ടിയും കിഴിച്ചും മൂന്നണി ക്യാമ്പുകള്‍ സജീവം. പുറത്തെടുക്കേണ്ട ആയുധങ്ങള്‍ തേച്ചുമിനുക്കിയെടുക്കുന്ന തിരക്കിലാണ് മൂന്നണി നേതൃത്വങ്ങള്‍. രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം ജില്ലയിലെ വികസന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോയെന്നാണ് അറിയാനുള്ളത്.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാകും വോട്ട് തേടുക. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി ലക്ഷങ്ങള്‍ ജില്ലയിലുണ്ട്. കിസാന്‍ സമ്മാന്‍ നിധി,ജന്‍ധന്‍, അടല്‍ ഇന്‍ഷുറന്‍സ്, പ്രധാനമന്ത്രി ആവാസ് യോജന എന്നിങ്ങനെ ഒട്ടേറെ പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്തിയിട്ടുണ്ട്. ഇത് വോട്ടായി മാറുമെന്ന് എന്‍ഡിഎ നേതൃത്വം കണക്കുകൂട്ടുന്നു.
കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടിയതും ഗവ.ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ചതും ബിജെപി അനുകൂല മനോഭാവമുണ്ടാക്കിയിട്ടുണ്ട്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നീക്കവും എന്‍ഡിഎയുടെ പ്രചരണായുധമാകും.
നഗരസഭകളില്‍ അമൃത് ,പ്രസാദ് പദ്ധതികളിലൂടെ കേന്ദ്രം നല്കിയ കോടികളുടെ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. തൃശൂര്‍ നഗരത്തില്‍ മാത്രം 266 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ കേന്ദ്രം നല്‍കിയത്. ഗുരുവായൂരില്‍ പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രാഷ്്ട്രീയമായി ബിജെപിക്കും എന്‍ഡിഎക്കും മേല്‍ക്കൈയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ വികസന നയം ചര്‍ച്ചയാക്കാന്‍ എന്‍ഡിഎ തീര്‍ച്ചയായും ശ്രമിക്കും.
അതേസമയം ഭരണ വിരുദ്ധ വികാരത്തെ മറികടക്കാനുള്ള ആുധങ്ങളാണ് എല്‍ഡിഎഫ് തേടുന്നത്. പിണറായി സര്‍ക്കാരിന്റെ നാലരക്കൊല്ലത്തെ ഭരണവും തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തന റെക്കോഡും ആശാവഹമല്ല.
ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളൊഴികെ ഒരിടത്തും വാഗ്ദാനങ്ങള്‍ പകുതി പോലും നടപ്പാക്കാനായിട്ടില്ല. അവസാനമായി കൊറോണ പ്രതിരോധ രംഗത്തെ പാളിച്ചകള്‍ക്കും എല്‍ഡിഎഫ് ഉത്തരം പറയേണ്ടി വരും. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ തന്നെയാണ് ജില്ലയില്‍ ഇടതുമുന്നണിക്കെതിരെ എതിരാളികള്‍ പ്രയോഗിക്കുന്ന വജ്രായുധം. സ്വര്‍ണക്കടത്തും ബിനീഷ് കോടിയേരി എപ്പിസോഡും ലൈഫ് മിഷന് തട്ടിപ്പും ബന്ധു നിയമനവും ട്രഷറി തട്ടിപ്പും പിഎസ്സി തട്ടിപ്പും ന്യായീകരിച്ച് നില്ക്കാന് സിപിഎം ഏറെ പണിപ്പെടും. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായ സിപിഎം നേതൃത്വത്തിന് കേരളത്തില്‍ ഈ വിഷയം എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ തന്നെയാകും യുഡിഎഫ് പ്രധാന പ്രചരണായുധമാക്കുക. സ്വപ്ന സുരേഷിന്റെയും ബിനീഷ് കോടിയേരിയുടേയും പേര് ഉപയോഗിച്ച് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസിന് നേരെ പഴയ സരിതക്കേസും സോളാറും സിപിഎം പ്രയോഗിക്കുമെന്നുറപ്പ്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടെയുളള മത തീവ്രവാദ ശക്തികളെ കൂടെകൂട്ടിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നരേന്ദ്രമോദിസര്ക്കാരിനെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയ പ്രചാരണം നടത്താനും അവരുടെ ആശങ്ക വോട്ടാക്കിമാറ്റാനുമുള്ള ശ്രമം കോണ്‍ഗ്രസും സിപിഎമ്മും നടത്തുമെന്നുറപ്പ്.
ജില്ലയിലെ വികസന പ്രശ്നങ്ങള്‍ നിരവധിയാണെങ്കിലും അവക്ക്് പ്രാചരണത്തില്‍ അര്‍ഹമായ പ്രാധാന്യം ലഭിക്കുമോയെന്ന് കണ്ടറിയണം.
1.പൊതുജനാരോഗ്യ രംഗത്ത്് ജില്ലയുടെ സ്ഥിതി ദയനീയമാണ്. ആരോഗ്യ സര്‍വ്വകലാശാലയുടെ ആസ്ഥാനം തന്നെ പരമിതികൊണ്ട് വീര്‍പ്പുമുട്ടുന്നു. മെഡിക്കല്‍ കോളേജ് ഉല്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളുടെ നില ദയനീയം. ഡയാലിസിസ് യൂണിറ്റും റേഡിയേഷന് സെന്ററും മിക്കപ്പോഴും പണിമുടക്കുന്നത് രോഗികളെ വലക്കുന്നു. കൊറോണ ചികിത്സയില്‍ നിന്ന് സര്‍ക്കാര്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വലിഞ്ഞ സാഹചര്യമാണ്.
2. ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാം നിലച്ചു. അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി വ്യവസായ ശാലകള്‍ അടച്ചുപൂട്ടി.
3. നെല്‍കൃഷി ഭാഗികമായെങ്കിലും തിരിച്ച് വരുന്നുണ്ടെങ്കിലും കര്‍ഷകരുടെ നില ദയനീയം. അടക്ക, നാളികേരം ,റബ്ബര്‍, കുരുമുളക്,കശുവണ്ടി തുടങ്ങിയ നാണ്യ വിളകളുടെ ഉത്പാദനം ഏതാണ്ട് നിലക്കാറായ സാഹചര്യം.
4 പതിറ്റാണ്ടുകളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് ഇപ്പോഴും പരിഹാരമില്ല. ജില്ലയിലെ പകുതിയോളം ഗ്രാമങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു.
5. റോഡ് വികസനം നിശ്ചലം. റീടാറിങ്ങല്ലാതെ മറ്റൊന്നും നടക്കുന്നില്ല. വാടാനപ്പിള്ളി -തൃശൂര്‍ റോഡ് വികസനം അനന്തമായി നീളുന്നു., ഷൊര്‍ണൂര്‍ റോഡ് ശോചനീയാവസ്ഥയില്‍ ,മണ്ണുത്തി വടക്കുഞ്ചേരി പാതയിലെ കുതിരാന്‍ പാത, തൃശൂര്‍ നഗരത്തിലെ എം.ജി റോഡ് വികസനം, ഔട്ടര്‍ റിങ് റോഡ് വികസനം എന്നിവ അനിശ്ചിതത്വത്തില്‍
6 .പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളില്ല.
വികസന മുരടിപ്പിന് അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും യുഡിഎഫിനും എല്‍ഡിഎഫിനും ഇത് ചര്‍ച്ചയാക്കാന്‍ താത്പര്യമില്ല. മാറി മാറി അധികാരത്തിലെത്തിയ ഇരുകൂട്ടരും ഇതില്‍ തുല്യ ഉത്തരവാദികളാണെന്നത് തന്നെ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: