യുഎസ് തെരഞ്ഞെടുപ്പ് നടന്ന അതേ ദിവസമാണ് നാല് വര്‍ഷം മുമ്പ് 2016 നവംബര്‍ എട്ടിന് ഇന്ത്യയില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കപ്പെട്ടത്. അങ്ങനെ നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികവും 2020ലെ യുഎസ് തെരഞ്ഞെടുപ്പിനോട് അടുത്തുവന്നു. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലവുമായി യുഎസ് പൊരുത്തപ്പെട്ടുകഴിഞ്ഞെങ്കിലും നോട്ട് നിരോധനത്തിന്റെ നേട്ടങ്ങളുടെ വിലയിരുത്തല്‍ ഇന്ത്യ ഇനിയും അവസാനിപ്പിച്ചിട്ടില്ല.
മുന്‍കൂട്ടി പ്രസ്താവിച്ചതും അല്ലാത്തതും കൂട്ടിച്ചേര്‍ത്തതുമായ നിരവധി ലക്ഷ്യങ്ങളാണ് നോട്ടുനിരോധനത്തിനുണ്ടായിരുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിയമവിരുദ്ധ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക, കള്ളപ്പണത്തിന്റെ വ്യാപക ഉപയോഗം തടയുക എന്നീ ലക്ഷ്യങ്ങളായിരുന്നു പ്രധാനമായും ആ ചുവടുവയ്പ്പിനുണ്ടായിരുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കപ്പെടുമ്പോള്‍ വാണിജ്യ ഇടപാടുകളില്‍ ഡിജിറ്റലൈസേഷന് സംഭവിക്കും. ഇത് സമ്പദ്വ്യവസ്ഥയെ ചിട്ടയുള്ളതാക്കി സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിച്ചു.
അടയ്ക്കുന്ന നികുതിക്ക് വിരുദ്ധമായി പണമിടപാട് നടത്തുന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അവരുടെ നിക്ഷേപ വിവരങ്ങള്‍ വിശകലനം ചെയ്തു. ഇങ്ങനെ ആദ്യ ഘട്ടത്തില്‍ 17.92 ലക്ഷം വ്യക്തികളെ ഓണ്‍ലൈന്‍ വേരിഫിക്കേഷനിലൂടെ കണ്ടെത്തി. നോട്ട്നിരോധനത്തിലൂടെ ചിട്ടയോടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായപ്പോള്‍ 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളിലെ പ്രത്യക്ഷ നികുതി പിരിവ് യഥാക്രമം 17.9 ശതമാനവും 13.5 ശതമാനവുമായി വര്‍ധിച്ചു. നോട്ട്നിരോധനം, ചരക്ക്സേവന നികുതി, പാപ്പരത്ത നിയമം, റിയല്‍എസ്റ്റേറ്റ്, ബിനാമി ഇടപാട് നിയന്ത്രണ നിയമങ്ങള്‍ എന്നിവ പ്രാബല്യത്തില്‍ വന്നതോടെ 2017, 2018 വര്‍ഷങ്ങളില്‍ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം അരോഗ്യകരമായി വര്‍ധിച്ചു.
ഐഎല്‍ ആന്‍ഡ് എഫ്എസ് ഭാഗികമായി തകര്‍ന്നതും കേന്ദ്ര ബാങ്കിന്റെ കടുത്ത പണലഭ്യതാ നയങ്ങളും മൂലം 2017,18 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സാമ്പത്തിക പിരിമുറുക്കം വര്‍ധിച്ചു വന്നു. ഈ സാഹചര്യത്തിലും മറ്റ് വികസ്വര രാജ്യങ്ങളിലേതിനു സമാനമായി ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ നമുക്ക് സാധിച്ചത് ശ്രദ്ധേയമാണ്. ജീര്‍ണിച്ച സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച്, ജനങ്ങള്‍ കൂടുതല്‍ അനുയോജ്യമായ സാമ്പത്തിക സംസ്കാരം സ്വീകരിക്കുന്നതില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ വലിയ പങ്കു വഹിച്ചു എന്നതില്‍ സംശയമില്ല. ഒരിക്കലും മാറില്ല എന്നു കരുതിയ, ദീര്‍ഘകാലമായി തുടരുന്ന പ്രവണതകളാണ് മാറിയത്. കൊറോണ മഹാമാരി മൂലം വളര്‍ച്ചാനിരക്കില്‍ ഉടലെടുത്തിട്ടുള്ള നീണ്ട അനിശ്ചിതത്വം ഇല്ലാതായാല്‍ ഈ പരിഷ്കരണ നടപടികളുടെ പ്രയോജനങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും.
2016-17ല്‍ രാജ്യത്ത് 17.9 ദശലക്ഷത്തിന്റെ യുപിഐ ഇടപാടാണ് നടന്നതെങ്കില്‍ ഡിജിറ്റലൈസേഷനിലൂടെ 2017-18ല്‍ ഇത് 915.2 ദശലക്ഷവും 2018-19ല്‍ 5353.4 ദശലക്ഷവും, 2019-20ല്‍ 12518.6 ദശലക്ഷവുമായി ഉയര്‍ന്നു. സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്വത്കരിച്ചതിന് കാരണമായി നോട്ടുനിരോധനത്തെ കാണാന്‍ കഴിയാത്തവര്‍ ഒരു ഉത്പ്രേരകമായെങ്കിലും അതിനെ കരുതണം. പല ഗുണങ്ങളാണ് പണമിടപാടുകളുടെ ഈ പുതിയ രീതിക്കുള്ളത്. ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം വേഗത്തില്‍ സുരക്ഷിതമായി പണം കൈമാറാനും ഉപഭോക്തൃ സ്വഭാവം നിരീക്ഷിക്കാനും ഇത് സഹായിക്കുന്നു. കൊറോണ മഹാമാരിയോടെ ഡിജിറ്റലൈസേഷന്റെ ഗുണം പലമടങ്ങ് വര്‍ധിക്കുകയും ചെയ്തു. പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കരുതുന്ന നിയമങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നമുക്ക് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് സാരം.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കുത്തഴിഞ്ഞ ഉത്പാദന സ്വഭാവത്തിന് ശാശ്വത പരിഹാരമാകാന്‍ പുതിയ ചിട്ടകള്‍ കൊണ്ട് കഴിയില്ല. ചിട്ടയില്ലായ്മ ഒരു ശാപമല്ല, മറിച്ച് സ്വാതന്ത്ര്യ ലബ്ധി മുതലുള്ള ഇന്ത്യന്‍ സാമ്പത്തിക നയരൂപീകരണത്തിന്റെ സവിശേഷതയാണ്. മനപ്പൂര്‍വമല്ലെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വിഘടനത്തിലും അത് പങ്കുവഹിച്ചു. വലിയ മൂലധന സ്രോതസ്സും വിപണികളും വേണ്ട ആധുനിക സമ്പദ് വ്യവസ്ഥയ്ക്ക് ഇതൊരു പോരായ്മയാണ്. എന്നാല്‍, സമ്പദ് വ്യവസ്ഥയെ ചിട്ടയുള്ളതാക്കുന്നതില് വലിയ സംഭാവനയാണ് നോട്ട് നിരോധനം നല്‍കിയത്. നികുതികള്‍ ചുമത്തുകയല്ല, സംരംഭങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും നിക്ഷേപം പ്രാപ്യമാക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ചിട്ടയില്ലാത്ത സമ്പദ്വ്യവസ്ഥയെ കുറിച്ചൊരു സംവാദത്തിന് നോട്ട്നിരോധനം പ്രേരിപ്പിച്ചു. മൈക്രോ, ചെറുകിട, ഇടത്തരം വിതരണക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികളും സര്‍ക്കാരും വരെ വിതരണം ചെയ്യുന്ന ചരക്ക്, സേവനങ്ങള്‍ക്ക് പലപ്പോഴും പണം ലഭിക്കാറില്ല. എന്നാല്‍, ഇത്് മാറി.
എംഎസ്എംഇ സംരംഭങ്ങളുടെ പുനര്വര്ഗ്ഗീകരണമാണ് മറ്റൊന്ന്. വളര്‍ച്ചയെക്കുറിച്ചുള്ള ഭയവും അതിനാല്‍ വളരാനുള്ള വിമുഖതയും പരിഹരിക്കപ്പെട്ടു.
2013ലെ കമ്പനി ആക്ടിന്റെ നിയമപരമായ പല വിലക്കുകളും നീക്കി എന്നതാണ് നോട്ട് നിരോധനത്തിന്റെ മറ്റൊരു നേട്ടം. പല വ്യവസായങ്ങളും നേരിടുന്ന പൊരുത്തപ്പെടല്‍ ഭാരം ഇല്ലാതാക്കാനും നോട്ട്നിരോധനത്തിന് കഴിഞ്ഞു.
കാലങ്ങളായി നിലനില്‍ക്കുന്ന നയതീരുമാനങ്ങളുടെ പ്രതിച്ഛായ തല്‍ക്ഷണം മാറ്റുക സാധ്യമല്ല. അതിനുദാഹരണമാ ണ് ബാങ്ക് ദേശസാല്‍ക്കരണം. ആദ്യ രണ്ട് പതിറ്റാണ്ടുകള്‍ അവസാനിച്ചപ്പോള്‍ ദേശസാല്‍ക്കരണത്തിന്റെ ഫലം പോസിറ്റീവായിരുന്നെങ്കില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഇത് മാറിമറിഞ്ഞു.
നോട്ട് നിരോധനത്തിന്റെ കാര്യത്തിലും ആദ്യം പുറത്തുവരുന്നതാകില്ല അന്തിമ ഫലം എന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുക തന്നെ ചെയ്യും.
വി. അനന്തനാഗേശ്വരന്‍
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: