ജീവിതത്തില്‍ അടരാടി ജയിച്ചവരെല്ലാം അനേകം ത്യാഗങ്ങളും ബുദ്ധിമുട്ടുകളും
സഹിച്ചവരായിരിക്കും. എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നല്ല ജീവിതം. പക്ഷേ, അതിനു മുന്നില്‍ തോറ്റുകൊടുക്കാതെ അനവരതം പോരാടി ജയിക്കണമെന്ന ഇച്ഛ നമ്മുടെ മനസ്സില്‍ സദാ ഉണ്ടായിരിക്കണം. നാം പതിതരാകരുത്.
മറിച്ച് പ്രതാപികളായി മറ്റുള്ളവര്‍ക്ക് മുന്പില് സദാ ശോഭ പരത്തിക്കൊണ്ട് ജീവിക്കണം. അതു കാണുമ്പോള്‍ ചുറ്റുമുള്ളവര്‍ക്കും വരാനിരിക്കുന്നവര്ക്കും ഒരുപോലെ നാം മാതൃകയായിത്തീരും.
വരാനിരിക്കുന്നതലമുറ നമ്മില്‍ ദര്‍ശിക്കേണ്ടത് നമ്മുടെ മഹത്തായ കര്‍മങ്ങളായിരിക്കണം. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും വേണം.
നോക്കൂ, നാം മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കുകയാണെങ്കില്‍, തീര്‍ച്ചയായും അത് നമുക്കുചുറ്റുമുള്ള അനേകമാളുകള്‍ക്ക് പ്രചോദനം നല്കുകതന്നെ ചെയ്യും.
അഥര്‍വേദത്തില്‍ കടന്നുവരുന്ന മനോഹരമായ ഒരുമന്ത്രം കാണൂ:
ഓം യശ്ചകാര ന
ശശാക കര്തും ശശ്രേ
പാദമങ്ഗുരിമ്
ചകാര ഭദ്രമസ്മഭ്യമാത്മനേ തപനം തു സഃ.
(അഥര്‍വവേദം 4.18.6)
അര്‍ഥം: (യഃ =) ആരാണോ (ചകാര ന =) ചെയ്യാതിരിക്കുന്നത് (എന്നാല്‍ അയാള്‍)
(കര്‍തുമ് ശശാക =) ചെയ്യാന്‍ ശക്തനായിട്ടും (അയാള്‍) (പാദമ് അങ്ഗുരിമ് =)
കാലും വിരലുകളും, (ശശ്രേ =) മറിച്ചിട്ട്
(വ്യര്‍ഥമാക്കിയിട്ടിരിക്കുന്നത്) ഏതൊരാള്‍, (അസ്മഭ്യമ് =) നമുക്കായി,
ഒപ്പം (ആത്മനേ =) സ്വന്തമായും (ഭദ്രമ് =) ഭദ്രമായത് (ചകാര =) ചെയ്യുന്നത്
(തു =) എങ്കില്‍ (തപനമ് =) തപനശീലനായി, പ്രതാപവാനായിരിക്കുന്നത് (സഃ =)
അയാളാകുന്നു.
പതിതനും പ്രതാപവാനും തമ്മിലുള്ള വ്യത്യാസം ഈ മന്ത്രത്തിലുണ്ട്. ഏറെ കഴിവുണ്ടായിട്ടും സ്വന്തം കൈവിരലുകളും കാലും കെട്ടിയിട്ട് സ്വയം നശിക്കുന്നവരാണ് പതിതന്‍. ‘പാദമങ്ഗുരിമ്’ എന്നത് വൈദികശൈലീപ്രയോഗമാണ്.
സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാതെ ദൗര്‍ഭാഗ്യത്തെ
പഴിച്ചിരിക്കുന്നവരെ സൂചിപ്പിക്കുകയാണ് ഈ പദപ്രയോഗം. അനേകം നല്ല കാര്യങ്ങള്‍ ചെയ്യാനും ജീവിതം വര്‍ണാഭമാക്കാനും ശേഷിയുണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുക എന്നത് വൈദികഋഷിമാര്‍ കൊടും പാതകമായിട്ടാണ് എണ്ണുന്നത്. എന്നാലോ തന്റെ കഴിവുകളെ യഥാവിധി, യഥായോഗ്യം പ്രയോഗിച്ച് ജീവിതത്തില്‍ ഭദ്രത കൈവരിക്കുന്നവരാകട്ടെ അവരെ പ്രതാപവാന്മാരായി വേദം ഗണിക്കുന്നു.
നമ്മുടെ ഇടയിലും ഇത്തരത്തിലുള്ളവരുണ്ട്. അനേകം കഴിവുകളാല്‍ അനുഗ്രഹീതരായ
സൗഭാഗ്യവാന്മാര്. അവര്‍ പക്ഷേ, തങ്ങളുടെ കഴിവുകളെ തിരിച്ചറിയാതെ, ഉപയോഗിക്കാതെ ജീവിതത്തില്‍ ഒന്നും നേടാതെ പതിതരായി കടന്നുപോകുന്നു.
എന്നാല്‍ സ്വജീവിതത്തില്‍, കര്‍ത്തവ്യകുശലത പുറത്തെടുത്ത് തങ്ങളുടെ കഴിവുകളെ അന്യര്‍ക്കും അവനവനും പ്രയോജനകരമാക്കിത്തീര്‍ക്കുന്നവരുണ്ട്. അവരാണ് ധന്യരും സൗഭാഗ്യശാലികളും.
മനുഷ്യര്‍ കാലുകള്‍കൊണ്ട് നടക്കുകയും കൈകള്‍കൊണ്ട് കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടും മുറിച്ചുകളഞ്ഞവനെപ്പോലെ പെരുമാറിയാലോ? നാം നിശ്ചലരായിപ്പോകും. ഇതാണ് വേദമന്ത്രത്തിന്റെ അകംപൊരുള്‍. നമുക്കേവര്‍ക്കും പ്രചോദനകരമായ വലിയ ഉപദേശമാണ് ഇവിടെ
കാണുന്നത്. നമ്മില്‍ ചിലരെങ്കിലും കഴിവുകള്‍ ഉപയോഗിക്കാതെ, തങ്ങളുടെ ദൗര്‍ഭാഗ്യത്തിനെ പഴിപറഞ്ഞ് ജീവിതം വ്യര്‍ഥമാക്കുന്നവരാണ്.
നമ്മളെല്ലാവരും തനിമയോടെ വ്യത്യസ്തരായി ഇരിക്കുന്നവരാണ്. വിലപിടിച്ച പേനയും വാച്ചുമൊക്കെ പ്രശസ്ത കമ്പനികള്‍ പുറത്തിറക്കുമ്പോള്‍ ‘ലിമിറ്റഡ്എഡിഷന്‍’ എന്ന പേരില്‍ കുറച്ചുമാത്രം പുറത്തിറക്കുന്ന പതിവുണ്ട്.
ഒന്നിനെപ്പോലെ മറ്റൊന്നില്ലാത്ത എഡിഷനുകളാണിവ. ഗാന്ധിജിയുടെ മുഖം ആലേഖനം ചെയ്ത പെന്ന്, അല്ലെങ്കില്‍ ഗണപതി കൊത്തിവെച്ച വാച്ച് എന്നിങ്ങനെ.
അതുപോലെ ഈ പ്രകൃതിയില്‍ നാം ഓരോരുത്തരും ‘ലിമിറ്റഡ് എഡിഷനാണ്’,
ഒരാളെപ്പോലെ മറ്റൊരാളില്ല. നമ്മിലെല്ലാം ഭഗവാനും പ്രകൃതിയും അനേകം നൈസര്‍ഗിക ഗുണങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്.
ആ കഴിവുകളെ തിരിച്ചറിയണം. നമ്മില്‍ ഗായകരുണ്ട്, ചിത്രകാരന്മാരുണ്ട്,പ്രധാനമന്ത്രിമാരുണ്ട്, ആചാര്യന്മാരുണ്ട്, കളിക്കാരുണ്ട്, അങ്ങനെ അനേകവിധ ഗുണങ്ങളുള്ള
നാമത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുമ്പോള്‍ അന്യര്‍ക്കും അവനവനും അത് പ്രയോജനപ്പെടും. അപ്പോള്‍ നാം പ്രതാപശാലികളായിത്തീരും. അല്ലെങ്കിലോ, ആരോരുമറിയാതെ, സ്വയം നഷ്ടമായി, പതിതരായി എങ്ങോ പോയ് മറിയും.
തങ്ങളുടെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് കഴിവുകളെ വേണ്ടവിധം ഉപയോഗിക്കുമ്പോള്‍ ധന ഐശ്വര്യങ്ങളും ശ്രേയസ്സും പ്രശസ്തിയുമെല്ലാം പ്രതാപികളെത്തേടിവരും. ‘സൂര്യതേജസ്വികളായി’ മാറുക എന്നൊരു പ്രയോഗമുണ്ട്.
സൂര്യന് മറ്റുള്ളവര്‍ക്ക് പ്രകാശവും ഊര്‍ജവും ഉന്മേഷവും പകര്‍ന്നു നല്കുന്നു. അവനവന്റെ കഴിവിനെ തിരിച്ചറിഞ്ഞ് ‘പരാര്‍ഥമിദം ശരീരം’ എന്ന
ബോധ്യത്തോടെ കര്‍ത്തവ്യനിരതനായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
നമ്മള് ഓരോരുത്തരും ഇത് മാതൃകയാക്കണം. നാം പ്രതാപവാന്മാരാകുമ്പോള്‍ പതിതന്മാര് കുരച്ചുചാടിയേക്കാം. അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ തള്ളിസ്വകര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.
ഒരുനാള്‍ വരും, ഏവരും നമ്മുടെ കര്‍മത്തെ തിരിച്ചറിയുന്ന നാള്. അതുവരെ നാം നിരന്തരംപ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.
0495 2724700
പ്രതികരിക്കാൻ ഇവിടെ എഴുതുക: