ഒരു ദിവസം പരമേശ്വരന് പാര്‍വതീദേവിയോട് രാമനെ കുറിച്ച് വൃത്താന്തങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. രാമന് സീതാസമേതനായി അത്രിതാപസാശ്രമത്തില്‍ കഴിയുന്ന കാലം. ഒരു ദിവസം അതിരാവിലെ എഴുന്നേറ്റ് നിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് രാമന് അത്രിമുനിയെ നമസ്കരിച്ച് യാത്രയ്ക്കൊരുങ്ങുന്നു. ഞങ്ങള്‍ക്ക് മുനികള് ധാരാളമായി താമസിക്കുന്ന ദണ്ഡകാരണ്യത്തിലേയ്ക്ക് തടസ്സമില്ലാതെ പോകാന്‍ അങ്ങ് അനുഗ്രഹിക്കണമെന്നും വഴികാണിക്കാനായി അങ്ങയുടെ ശിഷ്യരിലൊരാളെ അയച്ചുതരണമെന്നും പറഞ്ഞു.
നേരുള്ള മാര്‍ഗ്ഗം ഭവാനേവര്‍ക്കും കാട്ടീടുന്നി-
താരുള്ളഹോ തവ നേര്‍വഴി കാട്ടീടുവാന്‍!
എങ്കിലും ജഗദനുകാരിയാം നിനക്കൊരു
സങ്കടം വേണ്ടാ വഴികാട്ടീടും ശിഷ്യരെല്ലാം
എന്ന് അത്രി മുനിയുടെ അനുഗ്രഹ വാക്കുകള്‍ ശ്രവിച്ചുകൊണ്ട് യാത്ര പുറപ്പെട്ടു. നടന്നുനടന്ന് ഗംഗാനദിക്കരയിലെത്തി. രാമന്റെ ആവശ്യമനുസരിച്ച് അവര്‍ തോണി ഏര്‍പ്പാടു ചെയ്തുകൊടുത്തു. അവരോട് തിരിച്ചുപോകാനും അത്രിമുനിയോട് വിവരങ്ങളെല്ലാം അറിയിക്കാനും പറഞ്ഞു.
മഹാരണ്യത്തില്‍ പ്രവേശിച്ച അവര്‍ ചീവീടുകളുടെ ശബ്ദം അസഹ്യമാംവിധം മുഴങ്ങുന്നതു കേള്‍ക്കുന്നു. വനത്തിലെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയിട്ട്, ചുറ്റുപാടും ശ്രദ്ധിക്കണമെന്നും അമ്പും വില്ലും കുലയ്ക്കാന് പാകത്തില്‍ തയ്യാറായി നില്‍ക്കണമെന്നും ലക്ഷ്മണനോട് പറഞ്ഞു.
കുറച്ചു ദൂരം (ഒരു യോജന) നടന്നപ്പോള്‍ ധാരാളം നീലത്താമര നിറഞ്ഞുനില്ക്കുന്ന താമരപ്പൊയ്കയെ കണ്ടു. അതില്‍നിന്നും ശുദ്ധമായ ജലം വേണ്ടുവോളം കുടിച്ച് വൃക്ഷത്തണലില്‍ വിശ്രമിക്കുകയായുന്നു മൂന്നുപേരും. അന്നേരം വൃക്ഷങ്ങളെ പിടിച്ചുകുലുക്കിക്കൊണ്ട്, ഭീകരമായ ഒരു രൂപം പച്ചമാംസവും ഭക്ഷിച്ചുകൊണ്ട് ഉച്ചത്തില്‍ അലറിക്കൊണ്ട് അവരുടെ നേര്‍ക്കടുത്തു. ഉടന്‍തന്നെ അതിനുനേരെ ചാപബാണങ്ങള്‍ പ്രയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും സീതയോട് പേടിക്കാതിരിക്കാന്‍ പറയുകയും ചെയ്തു. ദുഷ്ടജന്തുക്കളധികമുള്ള ഈ വനത്തില്‍ മനോഹരിയായ നാരിയോടുകൂടി നിങ്ങളെന്തിനു വന്നു? എന്ന് ആ രൂപം അവരോടു ചോദിച്ചു. രാമന് മൂവരെയും പരിചയപ്പെടുത്തിക്കൊണ്ട് കാര്യങ്ങള്‍ പറഞ്ഞു.
അപ്പോള്‍, ‘ഞാന്‍ ശക്തനായ വിരാധനാണെന്ന് നിനക്കറിഞ്ഞുകൂടെ? എന്നെ ഭയപ്പെട്ട് ആരുംതന്നെ ഇവിടെ തങ്ങാറില്ല. അതിനാല്‍ നിങ്ങള്‍ക്ക് ജീവിക്കാനാഗ്രഹമുണ്ടെങ്കില്‍ അംഗനാരത്നത്തെയും ആയുധങ്ങളും വെടിഞ്ഞ് എവിടെയെങ്കിലും ഓടിപ്പോകാം. അല്ലെങ്കില്‍ ഞാന്‍ വിശപ്പടക്കുന്നതായിരിക്കും’ എന്നു പറഞ്ഞ് രാമന്റെ നേരെ ചാടിയടുത്തു. പിന്നെ ഒന്നും ചിന്തിച്ചില്ല, ഉടനെ രാമന് അമ്പുകളെടുത്ത് അവന്റെ കൈകള്‍ രണ്ടും അരിഞ്ഞു വീഴ്ത്തി. വീണ്ടും പാഞ്ഞെടുത്തപ്പോള്‍ പാദങ്ങളും, വര്‍ദ്ധിച്ച ക്രോധത്തോടെ വീണ്ടും അടുത്തപ്പോള്‍ തലതന്നെ വേര്‍പെടുത്തി. വിരാധന്റെ അഹങ്കാരത്തിനു ശമനം വരുത്തി.
അപ്പോള്‍ വിരാധനില്‍നിന്നും ഒരു ധന്യരൂപം പുറത്തു വരികയും ശ്രീരാമനെ സ്തുതിക്കുകയും ചെയ്തു. അങ്ങനെ വിരാധന് മോക്ഷം പ്രാപിച്ച് ആനന്ദിക്കുന്നു.
രാമനെ ഭക്തിപൂര്‍വ്വം നിരന്തരം ഭജിച്ചാല്‍ രാമപദം (മോക്ഷം) പ്രാപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: