കാലവര്‍ഷക്കാലമായി. മഴക്കാല രോങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കേണ്ട സമയവുമായി. കരകവിഞ്ഞൊഴുകുന്ന കായലും തോടുകളുമൊക്കെ, ശുദ്ധജലസ്രോതസ്സുകളുമായി കലര്‍ന്ന് ജലം മലിനമാകുന്നത് ജലജന്യരോഗങ്ങള്‍ക്കിടയാക്കുന്നു. പരസിരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒരുപരിധിവരെ തടയാവുന്നതാണ് മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളെല്ലാം.
ഛര്‍ദി-അതിസാരരോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി, അമീബിയാസിസ്, വിരബാധ ഇവയാണ് മഴക്കാലത്തുണ്ടാകുന്ന പ്രധാന ജലജന്യരോഗങ്ങള്‍. വിവിധതരത്തിലുള്ള ബാക്ടീരിയ, വൈറസുകള്‍, അമീബ പോലെയുള്ള പരാദങ്ങള്‍ ഇവയൊക്കെ ഛര്‍ദി-അതിസാരരോഗങ്ങള്‍ക്ക് കാരണമായേക്കാം. മലിനമാക്കപ്പെട്ട ഭക്ഷണസാധനങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികളില്‍ രോഗം കൂടുതല്‍ വ്യാപകമാകുന്നു. രോഗബാധിതരുടെ ശരീരത്തില്‍നിന്ന് അമിതമായി ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കും. രോഗത്തിന്റെ ഗുരുതരാവസ്ഥകൊണ്ടും ഒരു പ്രദേശമാകെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന സ്വഭാവംകൊണ്ടും മാരകമായേക്കാവുന്ന പകര്‍ച്ചവ്യാധിയാണ് കോളറ.
വൈദ്യസഹായം തക്കസമയത്തു കിട്ടിയില്ലെങ്കില്‍ കോളറ മൂലമുള്ള മരണസാധ്യത 30 മുതല്‍ 40 ശതമാനം വരെയാകാം. മലത്തില്‍നിന്നും ഛര്‍ദിയില്‍നിന്നുമാണ് രോഗം പകരുന്നത്. മനുഷ്യവിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലം രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ശക്തമായ വയറിളക്കവും ഛര്‍ദിയും ഉണ്ടാക്കുന്ന നിര്‍ജലീകരണം മൂലം രോഗി പെട്ടെന്ന് അവശതയിലാകും. വൃക്കകളുടെ പ്രവര്‍ത്തനം തകരാറാലിക്കുന്നത് മരണത്തിനിടയാക്കിയേക്കാം. താരതമ്യേന ദുര്‍ബലമായ സൂക്ഷ്മജീവികളാണ് കോളറ ബാക്ടീരിയ. വെള്ളം തിളപ്പിക്കുകയാണെങ്കില്‍ കുറച്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇവ നശിക്കും.
മഴക്കാലത്ത് ടൈഫോയിഡ് വ്യാപകമാകാറുണ്ട്. രോഗിയുടെും രോഗാണുവാഹകരുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. മഴക്കാലത്ത് പെരുകുന്ന ഈച്ചകളും രോഗം പരത്തുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസാണ് ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനു കാരണം. മഴക്കാലത്ത് രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പകരാം. വേണ്ട വ്യക്തിശുചിത്വ നടപടികള്‍ പാലിക്കാതെ രോഗിയെ ശുശ്രൂഷിക്കുന്നതും രോഗസാധ്യത കൂട്ടുന്നു.
പ്രതിരോധശക്തിയേറിയ ഈ വൈറസുകള്‍ക്ക് കുളത്തിലും കിണറ്റിലുമൊക്കെയുള്ള വെള്ളത്തില്‍ ആഴ്ചകളോളം സജീവമായി നിലനില്‍ക്കാനുള്ള കഴിവുണ്ട്. വെള്ളം അഞ്ചുമിനിറ്റിലേറെ തിളപ്പിച്ചാല്‍ മാത്രമേ ഈ രോഗാണുക്കള്‍ നശിക്കുകയുള്ളൂ. എലിപ്പനി മഴക്കാലത്തും വ്യാപകമാകാറുണ്ട്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലും, ലവണാംശം കുറഞ്ഞ വെള്ളത്തിലും, അണുനാശിനികള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാത്ത ജലത്തിലും രോഗാണുക്കള്‍ സജീവമായി നിലനില്ക്കുന്നു. രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുമ്പോഴോ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോഴോ സൂക്ഷ്മജീവികള്‍ മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിച്ചേക്കാം. ശരീരത്തിലെ മുറിവുകളിലൂടെയും, കണ്ണ്, മൂക്ക്, വദനഭാഗങ്ങള്‍ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മചര്‍മത്തിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. പരിസരശുചിത്വത്തിലൂടെയും എലി നശീകരണത്തിലൂടെയും രോഗം നിയന്ത്രിക്കാം.
മഴക്കാലരോഗങ്ങള്‍ പരത്തുന്നതില്‍ രോഗിയോടൊപ്പം തന്നെ രോഗാണുവാഹകര്‍ക്കും പ്രധാന പങ്കുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമൊക്കെ ലക്ഷക്കണക്കിന് രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നു. അപൂര്‍ണമായ ചികിത്സകൊണ്ടും, രോഗാണുക്കള്‍ക്കെതിരായ പ്രതിരോധ ശക്തി ആര്‍ജിക്കുന്നതുകൊണ്ടുമൊക്കെ ഒരു വ്യക്തി രോഗാണുവാഹകനായി മാറിയേക്കാം. ടൈഫോയിഡ് ബാധിച്ച രോഗി, രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിനുശേഷവും, ആറുമുതല്‍ എട്ട് ആഴ്ചകള്‍വരെ മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസര്‍ജിച്ചേക്കാം. രോഗം ഭേദമായതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും രോഗാണുക്കളെ പുറന്തള്ളുന്ന രോഗാണുവാഹകരാണ് മുഖ്യമായും രോഗം പരത്തുന്നത്. ടൈഫോയിഡ് രോഗികളില്‍ രണ്ടുമുതല്‍ അഞ്ചു ശതമാനംവരെ ആളുകള്‍ ഇങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷവും രോഗാണുവാഹകരായി തുടരുന്നു. കോളറ ബാക്ടീരിയയും ദീര്‍ഘനാള്‍ മനുഷ്യശരീരത്തില്‍ നിലനില്ക്കും. രോഗം ഭേദമായതിനുശേഷം രോഗി രണ്ടുമുതല്‍ മൂന്ന് ആഴ്ചകള്‍വരെ രോഗാണുക്കളെ മലത്തിലൂടെ വിസര്‍ജിക്കും. പ്രകടമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗാണുവാഹകരെ കണ്ടെത്തി ചികിത്സിക്കുക പലപ്പോഴും പ്രായോഗികമല്ല.
ടൈഫോയിഡ്, അമീബിയാസിസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ ശരിയായ ചികിത്സ പൂര്‍ണമായ കാലയളവില്‍ ചെയ്യണം. രോഗം ഭേദമായതിനുശേഷവും ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍പരിശോധനകള്‍ക്കും വിധേയമാകണം. രോഗം സുഖമായതിനുശേഷം ആറുമാസത്തേക്കെങ്കിലും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
$നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
$ആഹാരസാധനങ്ങള്‍ വേവിച്ചു ചൂടോടെ ഉപയോഗിക്കണം
$ഭഷണസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക
$പാത്രങ്ങള്‍ കഴുകാന്‍ ശുദ്ധജലം മാത്രം
$പഴങ്ങള്‍, പച്ചക്കറികള്‍ നന്നായി കഴുകി ഉപയോഗിക്കുക
$ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കണം
$മല വിസര്‍ജനത്തിനുശേഷം കൈകാലുകള്‍ സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക
$പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുത്
$രോഗിയെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വം പാലിക്കുക
$മാലിന്യങ്ങള്‍കലര്‍ന്ന പരിസരം ബ്ലീച്ചിങ്പൗഡര്‍ ഉപയോഗിച്ച് വൃത്തിയാക്കാണം.
$മുറിവുള്ളവര്‍ അഴുക്കുവെള്ളത്തില്‍ പണിയെടുക്കരുത്
$പനി അവഗണിക്കരുത്. സ്വയം ചികിത്സയുമരുത്, വൈദ്യസഹായം തേടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: