മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക മാര്‍ച്ച് അവസാനിച്ചപ്പോള്‍ പ്രതിക്കൂട്ടിലായത് സംഘാടകര്‍. അതി ക്രൂരമായ മനഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് സമര സംഘാടകര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങുകയാണ് ചില മനുഷ്യാവകാശ സംഘടനകള്‍.
സമരക്കാര്‍ നഗരവാസികള്‍ക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ് മടങ്ങിപ്പോയി. സമരം എന്തു നേടിയെന്ന് ചോദിച്ചാല്‍, സമരക്കാര്‍ക്കറിയില്ല. സംഘാടകരുടെ മറുപടിയാകട്ടെ, സര്‍ക്കാരിന്റെ ഉറപ്പു നേടിയെന്ന് മാത്രം. അപ്പോള്‍ സമരമെന്തിനായിരുന്നു, വനവാസികളെ ആറു ദിവസം നടത്തി പീഡിപ്പിച്ചത് മനുഷ്യാവകാശ ലംഘനമല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല.
മുഖ്യമന്ത്രി ഫട്നാവിസ് നിയമസഭയില്‍ പറഞ്ഞ വിവരങ്ങള്‍ ഇങ്ങനെയാണ്: ”സമരത്തിനെത്തിയിരിക്കുന്നവരില്‍ 90-95 ശതമാനം പേരും വനവാസികളാണ്. അവര്‍ക്ക് സ്വന്തമായി കൃഷിഭൂമി ഉള്ളവരല്ല. അവരുടെ പ്രശ്നം വനത്തില്‍ അവിടെ ജീവിക്കുന്നവര്‍ക്ക് വന വിഭവത്തിന്മേല് കൈകാര്യ സ്വാതന്ത്ര്യം അനുവദിക്കുന്ന വന സംരക്ഷണ നിയമം നടപ്പാക്കണമെന്നാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.
സമരം നയിച്ചവരുടെ ആവശ്യം കാര്‍ഷിക കടം എഴുതിത്തള്ളുക, സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയവയാണ്. ഇക്കാര്യത്തില്‍ ഏതു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്ന് മാര്‍ച്ച് ആറു മുതല്‍ സര്‍ക്കാര്‍ സംഘാടകരോട് പറയുന്നുണ്ട്. അതിന് പക്ഷേ അവര്‍ തയാറായില്ല. സമരവുമായി മുന്നോട്ടു പോകുകയാണ് ചെയ്തത്. എന്തായാലും ചര്‍ച്ചയ്ക്ക തയ്യാറാണ്. പ്രശ്നം പരിഹരിക്കാന്‍ മന്ത്രിതല സമതി രൂപീകരിച്ചിട്ടുണ്ട്.”
മുഖ്യമന്ത്രി വെളിപ്പെടുത്തിയതനുസരിച്ച് സമരക്കാര്‍ കര്‍ഷകരായിരുന്നില്ല. അവരെ 180 കിലോ മീറ്റര്‍ നടത്തിച്ച് ഭക്ഷണവും വെള്ളവും ആവശ്യത്തിന് നല്‍കാതെ, ചുട്ടുപൊള്ളുന്ന റോഡിലൂടെ നടത്തിച്ച് കാല് പൊള്ളിച്ചത് മനുഷ്യാവകാശ ലംഘനമായാണ് വ്യവഖ്യാനിക്കപ്പെടുന്നത്.
കാടുകളിലും പാടത്തും പാദരക്ഷയില്ലാതെയും ജോലിചെയ്തിരുന്നവരെ ടാറിട്ട റോഡിലൂടെ നടത്തിക്കുകയായിരുന്നു. പലരോടും ഇത്ര ദൂരയാത്രയുണ്ടെന്നോ ആവശ്യം ഇന്നതാണെന്നോ പറയാതെയാണ് റാലിയില്‍ കൂട്ടിയത്. പാടത്ത് പണിയെടുത്തിരുന്നവരും അതേ വേഷത്തില്‍ റാലിക്കെത്തിയിരുന്നു.
ഇവര്‍ക്ക് ആവശ്യത്തിന് ചികത്സാ സംവിധാനമോ കുടിവെള്ള ലഭ്യതയോ ഉറപ്പാക്കിയിരുന്നില്ല. ഭക്ഷണം കിട്ടാതെ പലരും വലഞ്ഞു.
നഗരവാസികള്‍ പലരും സഹായിക്കാനെത്തി. ഭക്ഷണ വിതരണക്കാരായ ഡബ്ബാവാലാ സംഘങ്ങള്‍ ആഹാരം നല്കി. കടക്കാര് ഷൂവും ചെരിപ്പും മറ്റും നല്കി. എന്നാല്‍, പലര്‍ക്കും ധരിക്കാനാകാത്തവിധം കല് പൊള്ളിക്കുടര്‍ന്നിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ വനപാലന-സംരക്ഷണ നിയമം നടപ്പാക്കുന്നതില്‍ ഏറെ മുന്നേറിയ സംസ്ഥാനമാണ് ഫഡ്നാവിസിന്റേത്. കേരളം ഈ നിയമം നടപ്പാക്കുന്നകാര്യം ആലോചിച്ചിട്ടുപോലുമില്ല. മഹാരാഷ്ട്രയില്‍ 31 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ 12,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുമുണ്ട്. എന്നാല്‍. ഈ വിഷയങ്ങളൊന്നും പരിഗണിക്കാതെ കൊടിപിടിപ്പിച്ച് ശക്തി പ്രകടനത്തിന് ചിലര്‍ നടത്തിയ ശ്രമമാണ് ഗ്രാമവാസികളെ പീഡിപ്പിച്ച ഈ സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമരക്കാരുടെ പ്രതിനിധികളായി യോഗത്തിനു വന്നവര്‍ പതിമൂന്നോളം ആവശ്യങ്ങള്‍ ഉയര്‍ത്തി. എല്ലാം കേട്ടു. ചര്‍ച്ച ചെയ്തു. പലതിലും ധാരണയായി. അവര്‍ക്ക് ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പു വേണമെന്ന് പറഞ്ഞത് സര്‍ക്കാര്‍ നല്‍കും. സമരക്കാര്‍ തൃപ്തരാണ്.
ഗതാഗതം സ്തംഭിച്ച് നഗര ജീവിതം തടസപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയിരുന്നു. പ്രകടനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. 180 കിലോ മീറ്റര്‍ മടങ്ങിപ്പോകാന്‍ സമരക്കാര്‍ക്ക് സര്‍ക്കാര്‍ ട്രെയിന്‍ സൗകര്യവും ഒരുക്കിക്കൊടുത്തു.
ഇത്രയും വലിയൊരു ജനക്കൂട്ടം നഗരത്തിലെത്തിയിട്ടും ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാകാതെ സമരം കൈകാര്യം ചെയ്തതിന് ഫഡ്നാവിസ് സര്‍ക്കാരിന് പല കോണുകളില്‍നിന്നം പ്രശംസ ലഭിക്കുകയാണ്.
പേരിനൊരു ചര്‍ച്ച. തീരുമാനം വൈകാതെ എടുക്കുമെന്ന് വാഗ്ദാനം. സമരം പിന്‍വലിക്കപ്പെട്ടു. മാര്‍ച്ച് ആറിന് സംസ്ഥാന സര്‍ക്കാര്‍ സമര നേതാക്കളെന്നു പറയുന്നവരോട് പറഞ്ഞതും ഇങ്ങനെയൊരു ചര്‍ച്ചയെക്കുറിച്ചാണ്. പിന്നെ എന്തിനായിരുന്നു പതിനായിരങ്ങളെ പീഡിപ്പിച്ച ഈ സമരം എന്നാണ് ഉറക്കെ കേള്‍ക്കുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: