കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ‘കൃതി-2018’ പുസ്തക-സാഹിത്യ മേള സമാപിച്ചു. നേട്ടമെന്തെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് തുടക്കമിട്ടാണ് പിരിയുന്നത്.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന് (എസ്പിസിഎസ്) സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടായിരുന്നു മൂന്നു കോടി രൂപ പൊടിച്ച മേള. പക്ഷേ, സാമ്പത്തികമായി ഒരു ലാഭവും ഉണ്ടാക്കിയില്ല. സര്‍ക്കാരിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും ഏറെ അഭിപ്രായ ഭിന്നതകള്‍ക്ക് കൃതി വഴിതുറന്നു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും എഴുത്തുകാരും പുസ്തക പ്രസാധകരും മേളയുടെ നടത്തിപ്പിനെക്കുറിച്ച് പരാതികളും ഉയര്‍ത്തിക്കഴിഞ്ഞു.
മേളയില്‍ ലക്ഷ്യമിട്ട സന്ദര്‍ശകര്‍ എത്തിയില്ല. തിരഞ്ഞെടുത്ത സമയംതന്നെ പ്രശ്നം. സാഹിത്യ മേളവഴി ലക്ഷ്യമൊന്നും കണ്ടില്ല. ആകെ കലാപരിപാടികള്‍ മാത്രമാണ് ആകര്‍ഷകമായത്, ആളെ കൂട്ടിയത്. അതുപക്ഷേ ചെലവേറ്റിയതല്ലാതെ ‘ഒരു ലാഭവും’ നല്‍കിയില്ല. ഞണ്ടും ചെമ്മീനും പോത്ത്കറിയും ഉന്നക്കായും പഴംനിറച്ചതും ഇറച്ചിപ്പത്തിരിയും വിറ്റതാണ് പുസ്തകമേളയിലെ മറ്റൊരു ആകര്‍ഷണം.
സാഹിത്യമേളയുടെ ഉദ്ഘാടകനായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ പങ്കെടുക്കാഞ്ഞത് വലിയ തിരിച്ചടിയായി. ചര്‍ച്ചകളൊന്നില്‍ പങ്കെടുക്കേണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും വന്നില്ല. എഴുത്തുകാര്‍ കൂടിയായ സംസ്ഥാന മന്ത്രിമാര്‍ ഡോ. തോമസ് ഐസക്, ജി. സുധാകരന്, പാര്‍ട്ടി ബുദ്ധിജീവികൂടിയായി അവതരിപ്പിക്കാറുള്ള സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവരെ വേദിയിലേക്ക് അടുപ്പിച്ചില്ല. ഭരണ മുന്നണിയിലെ ഘടകകക്ഷിയില്‍ പെട്ട എഴുത്തുകാരെയോ പ്രസംഗകരേയോ സഹകരിപ്പിച്ചില്ല. ഇതിനെതിരേ പാര്‍ട്ടി വേദികളിലും സഹകരണ വകുപ്പിനും പരാതി പോയിക്കഴിഞ്ഞു.
സാഹിത്യ മേളയില്‍ ക്ഷണിക്കപ്പെട്ട സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരെ സംബന്ധിച്ചും ചര്‍ച്ചയ്ക്ക് നിശ്ചയിച്ച വിഷയങ്ങളെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കാല്‍നൂറ്റാണ്ടുമുമ്പ് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളായിരുന്നു പലതും. എന്നാല്‍ അവ കാലികമാക്കാന്‍ അതിഥികള്‍ക്കും കഴിഞ്ഞില്ല. ലക്ഷ്യം തെറ്റിയ സാഹിത്യമേളയില്‍ ‘ഹിന്ദുത്വം’ ചര്‍ച്ച ചെയ്യാന്‍ ഡോ. ശശിതരൂരിന് അവസരം കൊടുത്തതും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ-രാഷ്ട്രീയ നിലപാടുകളിലെ വിമര്‍ശനങ്ങള്‍ ചെറുക്കാന്‍ അതിഥികള്‍ക്ക് അവസരം ഒരുക്കിയതും സംഘടകര്ക്കെതിരേയുള്ള വിമര്ശനമാവുകയാണ്. പ്രസാധകര് നേരിടുന്ന വെല്ലുവിളിയും പ്രതിസന്ധിയും എന്ന ചര്‍ച്ചയില്‍
ഉത്സവ നടത്തിപ്പിന്റെ ധൂര്‍ത്ത് വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമാകും. ഒരുകോടി 90 ലക്ഷം രൂപ ബജറ്റിട്ട പരിപാടിക്ക് അതിനേക്കാള്‍ ചെലവുവന്നുകഴിഞ്ഞു. മേളയില്‍ പങ്കെടുത്ത പ്രസാധകര്‍ക്ക് വിറ്റുവരവില്‍ വലിയ ലാഭമില്ല. മേളയില്‍നിന്ന് എഴുത്തുകാരെ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തി. രാഷ്ട്രീയപക്ഷം പോലുമായിരുന്നില്ല അടിസ്ഥാനം. പാര്‍ട്ടിയിലെ വിഭാഗീയതയും മാനദണ്ഡമായി. പലരും മേളയുടെ നടത്തിപ്പിന്റെ ചെലവും ലാഭവും മറ്റും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: