തിരുവനന്തപുരം: ബാംഗളൂര്‍ സ്ഫോടന കേസില്‍ വിചാരണ നേരിടുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനിക്ക് കേരളത്തിലെത്തുമ്പോള്‍ മതിയായ സുരക്ഷ നല്കാന് കേരള പോലീസ് തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതിനായി പ്രത്യേക പണം ഈടാക്കില്ലെന്നും സര്‍ക്കാര്‍ അറിയിക്കും.
മദനിയുടെ യാത്ര സംബന്ധിച്ച തീരുമാനം ഉണ്ടാക്കുന്നതിനായി പിഡിപി സംസ്ഥാന നേതാക്കള്‍ കഴിഞ്ഞദിവസം മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മദനി കേരളത്തില്‍ എത്തുന്നതിന് സര്‍ക്കാരിന് സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രയുടെ ചെലവ് മദനി സ്വയം വഹിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
സുരക്ഷാച്ചെലവ് സ്വയം വഹിച്ച് കേരളത്തിലേക്കു വരുന്നില്ലെന്നു മദനി ചൊവ്വാഴ്ച അറിയിച്ചിരുന്നു. പോലീസ് അകമ്പടിക്കും മറ്റു ചെലവുകള്‍ക്കുമായി 14.80 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നു ബംഗളൂരു സിറ്റി പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു മദനി യാത്ര ഉപേക്ഷിച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ വരുന്ന സുരക്ഷാ ചെലവ് കേരളാ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കണമെന്നുമാണ് പിഡിപിയുടെ ആവശ്യം.
മദനിയെ ഇന്ന് മൂന്നു മണിക്കുള്ളില്‍ കേരളത്തില്‍ എത്തിക്കുന്നതു സംബന്ധിച്ച് കര്‍ണാടക ഭരണകൂടം തീരുമാനം എടുക്കണം. ഇല്ലാത്തപക്ഷം കേരളാ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്ന് പിഡിപി ഉപാദ്ധ്യക്ഷന്‍ പൂന്തുറ സിറാജ് വ്യക്തമാക്കിയിരുന്നു. ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിയൊന്നാം പ്രതിയാണ് മദനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: