തിരുവനന്തപുരം: സംസ്ഥാനത്ത് പനി സംഹാരതാണ്ഡവമാടുമ്പോള് സര്‍ക്കാര്‍ നോക്കുകുത്തി. സര്വക്ഷിയോഗമെന്ന പതിവു പ്രഹസനത്തിനപ്പുറം എന്തു ചെയ്യണമെന്നറിയാതെ പിണറായി വിജയന് സര്‍ക്കാര്‍ തോറ്റു നില്ക്കുമ്പോള് ഇന്നലെ എട്ടു പേര് കൂടി പനിക്കു കീഴടങ്ങി.
ഒന്‍പത് മാസം പ്രായമായ കുഞ്ഞടക്കം എട്ടുപേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ പനിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. പനി നിയന്ത്രണാതീതമായതോടെ ആശുപത്രികളില്‍ തിരക്കും ക്രമാതീതമാണ്. ഇന്നലെ മാത്രം 22689 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്്.
പാലക്കാട് മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ഓങ്ങല്ലൂരില്‍ ഒമ്പത് മാസം പ്രായമായ മുഹമ്മദ് റജിന്, ചിറ്റൂരില്‍ ഇര്‍ഷാദ്(45), മണ്ണാര്‍ക്കാട് മാധവിയമ്മ (45) എന്നിവരാണ് മരിച്ചത്. ആലപ്പുഴ കുറത്തിക്കാട് സുബിന്(18), മലപ്പുറം വഴിക്കടവ് തങ്കം(54) എന്നിവര്‍ ഡങ്കിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിബാധിച്ച് മലപ്പുറം നെടവ സ്വദേശി ഖാലിദ്(80), എച്ച്1എന്‍1 പിടിപെട്ട് ഇടുക്കി നന്മമന്ദ സ്വദേശിനി സന്ധ്യ(32), ചിക്കന്പോക്സിനോപ്പം പനിയും ബാധിച്ച് തിരുവന്തപുരം കവടിയാര്‍ സ്വദേശി ശ്രീധര്‍(45) എന്നിവരും ഇന്നലെ മരിച്ചു.
കോട്ടയത്ത് ഇന്നലെ പനി ബാധിച്ച് മൂന്നുപേര്‍ മരിച്ചു. കപ്പാട് തുമ്പമട മുട്ടിയാനിക്കുന്നേല് സോമന്(55), കുടയത്തൂര്‍ ശരംകുത്തി കൊച്ചുപുരയ്ക്കല്‍ രഘുവിന്റെ ഭാര്യ സന്ധ്യ (32), ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എലിക്കുളം തോട്ടത്തില്‍ ഗീത(35) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 178 പേര്‍ക്ക് ഡങ്കിപ്പനിയും നാലു പേര്‍ക്ക് എലിപ്പനിയും ആറു പേര്‍ക്ക് എച്ച്1എന്‍1 ഉം സ്ഥിരീകരിച്ചു.
സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനം. മഴക്കാല പൂര്‍വ്വശുചീകരണത്തില്‍ വീഴ്ച സംഭവിച്ചതാണ് പ്രശനം ഗുരുതരമാക്കിയതെന്ന് യോഗം വിലയിരുത്തി.
ഉത്തരവാദിത്വമില്ലാതെയാണ് കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകളെ കണ്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തയ്യാറായില്ലെന്നും യോഗം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതാണ് ആരോഗ്യമേഖലയെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വിരമിച്ചവരുടെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ സേവനം കൂടി തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈമാസം 25 ന് ബിജെപിയുടെ നേതൃത്വത്തില്‍ ബൂത്ത്തലത്തില്‍ ശുചീകരണം നടത്തുമെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
ജനങ്ങളെ അണിനിരത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പനി ബാധിച്ചവര്‍ക്ക് കിടക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലെങ്കില്‍ പ്രത്യേക പന്തല്‍ കെട്ടി പനി വാര്‍ഡുകള്‍ ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിമാരായ കെ.കെ.ശൈലജ, കെ.ടി.ജലീല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്, സിപിഐ നേതാവ് പ്രകാശ് ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: