പാലപ്പിള്ളി: വേനല്‍ പകുതി മാത്രം എത്തി നില്‍ക്കെ ഡാമില്‍ 45.95 മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ ചിമ്മിനി ഡാമിലെ ജലനിരപ്പ്. 9.92 എം.എം.ക്യൂബ് വെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ അവശേഷിക്കുന്നത്.
0.4 എംഎം ക്യൂബ് വെള്ളമാണ് ഇപ്പോള്‍ ഡാമില്‍ നിന്നും തുറന്ന് വിട്ടുകൊണ്ടിരിക്കുന്നത്. ഇത് തുടരുകയാണെങ്കില്‍ 15 ദിവസത്തേയ്ക്കുള്ള വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്.
3 എംഎം ക്യൂബ് വെള്ളം വരെ മാത്രമെ പുറത്തേയ്ക്ക് ഒഴുക്കി കളയാന്‍ സാധിക്കുകയുള്ളൂ. 2.85 എംഎം ക്യൂബ് വെള്ളം ഡെഡ് സ്റ്റോറേജ് പുറത്തേയ്ക്ക് ഡാമിന് പുറത്തേയ്ക്ക് ഒഴുക്കി കളയണമെങ്കില്‍ മോട്ടോര്‍ ഉപയോഗിച്ചേ സാധിക്കുകയുള്ളൂ.
കണക്കുകളിലുള്ള വെള്ളം ഡാമില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഡാം നിര്‍മ്മാണത്തിനുശേഷം ഇതുവരെ സംഭരണശേഷി പുനര്‍നിശ്ചയിച്ചിട്ടില്ല.
അതിനാല്‍ കണക്കില്‍ പറയുന്ന വെള്ളം ഡാമില്‍ ഉണ്ടാകില്ലെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
ഡാമിന്റെ നിര്‍മ്മാണം മുതല്‍ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മരങ്ങളും പാറക്കല്ലുകളും ചെളിയും ഡാമിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ടാകാം. ഇപ്പോള്‍ ഡാമിന്റെ ഡിസ്പേര്ഷല് വാല്‍വിന്റെ പകുതിയോളം ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള നെറ്റ് പുറത്ത് കാണാവുന്ന നിലയിലാണ്. വെള്ളത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിനായി രേഖപ്പെടുത്തിയിട്ടുള്ള സ്കെയിലിലും ഒരുപാട് താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ഡാമിന്റെ സംഭരണ പ്രദേശത്ത് വേനല്‍മഴ ലഭിച്ചിട്ടുണ്ടെങ്കിലും കാര്‍ഷിക ജലസേചന ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല.
വൈദ്യുതി ഉത്പാദനം കൂടി നടക്കേണ്ടതിനാല്‍ ചിമ്മിനി വൈദ്യുതി പദ്ധതിയുടെ ജനറേറ്റര്‍ വാല്‍വ് വഴിയാണ് വെള്ളം തുറന്നു വിട്ടിരുന്നത്.
എന്നാല്‍ മൂന്നുദിവസം കഴിഞ്ഞതോടെ ജനറേറ്റര്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. അതോടെ വൈദ്യുതി ഉത്പാദനവും നിലച്ചു.
ഡാമില്‍ നിന്ന് ജനറേറ്ററില്‍ പതിക്കുന്ന വെള്ളത്തിന് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശേഷിയില്ലാതായതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. വൈദ്യുതി ഉത്പാദനം നിലച്ചതോടെ ഡാമിന്റെ ഡിസ്പേര്ഷന് വാല്‍വിലൂടെയാണ് വെള്ളം പുറത്തുവിടുന്നത്.
ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വൈദ്യുതി ഉത്പാദനം അടുത്ത വര്‍ഷം മാത്രമേ സാധ്യമാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: