ചാലക്കുടി: കൊരട്ടി പൊങ്ങം നൈപൂണ്യ കോളേജിന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. എറണാകുളം അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സയന്‍സ് കോളേജില്‍ അമിത ഫീസ് വാങ്ങുന്നതിനെതിരെയും, കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന മാനസിക പീഡനത്തിനെതിരേയുമാണ് വിദ്യാര്‍ത്ഥികളുടെ സമരം.
സംയുക്ത വിദ്യാര്‍ത്ഥി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. കോളേജിലെ ടാഗ് ധരിച്ചില്ലെങ്കില്‍ 250 രൂപ മുതലാണ് പിഴ ചുമത്തിയിരുന്നത്. നിത്യവും ഷേവ് ചെയ്യണമെന്നും നിഷ്കര്‍ഷയുണ്ട്. പരിശോധനയില്‍ ഒരുദിവസം ഷേവ് ചെയ്തിട്ടില്ലെന്ന് മനസിലാക്കിയാല്‍ ഇത് പോലെ ഫൈന്‍ ഈടാക്കും. ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് ഇന്റേണല്‍ പരീക്ഷയാണുള്ളത്. ഇവിടെ ആ രണ്ട് പരീക്ഷകളിലും വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുകയും ഒരു വിഷയത്തിന് 200 രൂപ വെച്ച് ഫീസ് ചുമത്തി വീണ്ടും പരീക്ഷ എഴുതിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
എബിവിപി എറണാകുളം വിഭാഗ് കണ്‍വീനര്‍ വി.ആര്.അജിത്, എറണാക്കുളം ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ്, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് നിധിന് പുല്ലന്, കെഎസ്.യു നേതാവ് ഹക്കിം തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ സജി പീറ്റര്‍, കൊരട്ടി എ.എസ്.ഐ അജയന്, വിദ്യാര്‍ത്ഥി യൂണിയന് നേതാക്കള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യാഴാഴ്ച രാവിലെ 11ന് കോളേജില്‍ വെച്ച് ഏഴംഗ സമതി പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുവാനും അതിന്റെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും തീരുമാനമായി. വ്യാഴാഴ്ച വരെ സംയുക്ത സമര സമതിയുടെ നേതൃത്വത്തില്‍ സമരം തുടരുമെന്ന നേതാക്കള്‍ അറിയിച്ചു.
കോളേജ് അധികൃതര്‍ ഫൈന്‍ ഈടാക്കുന്നത് അവസാനിപ്പിക്കുകയും ഇന്റേറണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ കോളേജിലേക്ക് മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എബിവിപി നേതാക്കളായ വി.ആര്.അജിത്, വിഷ്ണു സുരേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: