ചാലക്കുടി: അതിരപ്പിള്ളിയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ ഈ ഭാഗത്ത് ചെക്ക്പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി, ചാര്‍പ്പ, പൊരിങ്ങല് കൂത്ത് ഡാം, ലോവര്‍ ഷോളയാര്‍, അപ്പര്‍ ഷോളയാര്‍, അണക്കെട്ടുകള്‍, മലക്കപ്പാറയിലെ തേയില തോട്ടങ്ങള്‍ തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുടങ്ങിയവ ആസ്വദിക്കാനായി ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത്.
സ്വകാര്യ വാഹനങ്ങളുള്‍പ്പെടെ നിരവധിവാഹനങ്ങളാണ് വിനോദ സഞ്ചാരികളുമായി എത്തിച്ചേരുന്നത്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുവാന്‍ മറ്റു നിയന്ത്രണങ്ങളില്ല എന്നാല്‍ ടാക്സിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുവാന്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. വാഹന പരിശോധന നടത്തുവാന്‍ ചെക്ക്പോസ്റ്റില്ലാത്ത കാരണം പെര്‍മിറ്റ് നല്കുവാന് സാധിക്കുന്നില്ല. ഇതിനാല്‍ മലക്കപ്പാറ വരെ പോകുന്നവര്‍ പോയ വഴി തിരിച്ചു പോകേണ്ട ഗതികേടിലാണ്. ഇവിടുത്തെ സാധ്യതകള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍,ടൂറിസം വകുപ്പിനും മറ്റും വലിയ മുതല്‍ക്കൂട്ടാകും. ഇവിടുത്തെ ടൂറിസത്തെ ആശ്രയിച്ച് റിസോര്‍ട്ടുകള്‍,ഹോട്ടലുകള്‍ തുടങ്ങിയവയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്കുവാനും കഴിയും. അടിയന്തിരമായി അതിരപ്പിള്ളി കേന്ദ്രീകരിച്ച് ഒരു ചെക്ക്പോസ്റ്റ് ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയാവശ്യപ്പെട്ടു. പ്രസിഡന്റ് സുനില്‍ കാരപ്പാടം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: