തൃശ്ശൂര്‍: വേനല്‍ കടുത്തതോടെ പുഞ്ചകൃഷിയില്‍ ഉണക്ക് നെല്ലിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നു. കത്തുന്ന വെയിലില്‍ നെല്ലിന് തൂക്കം കുറയാനും സംഭരണത്തെ ബാധിക്കാനും സാധ്യതയുണ്ട്. നെല്ലിന് പരമാവധി പതിര് മൂന്ന് ശതമാനമായിട്ടാണ് സംഭരണത്തില്‍ സപ്ലൈക്കോ നിര്‍ദേശിക്കുന്നത്.
സംഭരണികളിലും തോടുകളിലും വെള്ളം കുറയുന്നതാണ് കര്‍ഷകരുടെ ആശങ്കയ്ക്ക് കാരണമായത്. കതിര് വരുന്ന സമയത്ത് വെള്ളം കൂടുതല്‍ ആവശ്യമാണ്. വരള്‍ച്ച കതിരിന് പിടിപെട്ട് കഴിഞ്ഞാല്‍ കറുത്ത നെല്മണികള് വര്‍ധിക്കാനും തൂക്കം ഗണ്യമായി കുറയാനും സാധ്യതയുണ്ട്. കര്‍ഷകരും സംഭരണ ഏജന്‍സികളും തമ്മിലുളള തര്‍ക്കത്തിനും ഇതു വഴിവെയ്ക്കും.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള ഗുണമേന്മപ്രകാരം ഒരുശതമാനം അന്യവസ്തുക്കളും പതിനേഴ് ശതമാനം ജലാംശവുമാണ് പരമാവധി കാണിക്കാനാവുക. അതില്‍ കൂടുതലുള്ള നെല്ലുകള്‍ ഏജന്‍സികള്‍ സ്വീകരിക്കാന്‍ മടിക്കുകയും ചെയ്യും.
സംഭരിക്കുന്ന നെല്ലില്‍നിന്ന് 68 ശതമാനം അരി സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കണമെന്ന കരാറിലാണ് സപ്ലൈക്കോ നെല്ല് കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: