ഇരിങ്ങാലക്കുട : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് പൂര്‍ത്തിയാകാതെ തകര്‍ന്നുകിടക്കുന്നു. ബസ്സ് സ്റ്റാന്റ് മുതല്‍ ഠാണ വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരമായി ആരംഭിച്ച ബൈപ്പാസ് റോഡാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുണ്ടുംകുഴികളുമായി കിടക്കുന്നത്. 20 മീറ്റര്‍ വീതിയിലാരംഭിച്ച ബൈപ്പാസ് റോഡ് രണ്ടാം ഘട്ടത്തില്‍ 16 ഉം, മൂന്നാംഘട്ടത്തില്‍ 14 ഉം ഒടുവില്‍ 7 മീറ്റര്‍ വീതിയിലുമായി ചുരുങ്ങി.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രണ്ടുഘട്ടം പൂര്‍ത്തിയാക്കിയെങ്കിലും മൂന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇതുവരേയും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ബെന്സിഡേവീഡ് ചെയര്‍പേഴ്സനായിരുന്നപ്പോഴാണ് റോഡിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുകയും മൂന്നാംഘട്ടത്തിന് സ്ഥലം ഏറ്റെടുക്കുകയും ചെയ്തത്. റോഡിന്റെ മെറ്റലിംഗ് പൂര്‍ത്തിയാക്കിയെങ്കിലും പിന്നിട് വന്ന ഭരണസമിതിക്ക് പക്ഷെ ടാറിങ്ങ് നടത്തി റോഡ് തുറന്നുകൊടുക്കാന്‍ സാധിച്ചില്ല.
ബൈപ്പാസ് റോഡില്‍ നിന്നും കാട്ടൂര്‍ റോഡിലേയ്ക്ക് കയറുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതായിരുന്നു കാരണം. കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് കാട്ടൂര്‍ റോഡിലേയ്ക്ക് ചേരുന്ന ഭാഗത്തെ സ്ഥലത്തിന് പകരമായി സ്വകാര്യ വ്യക്തിക്ക് പകരമായി നഗരത്തിലെ ഹൃദയഭാഗത്തെ സ്ഥലം വിട്ടുകൊടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എല്‍ഡിഎഫും ബിജെപിയും എതിര്‍ത്തതോടെ അത് പാളി.
ഗതാഗത കുരുക്കില്ലാതെ ബൈപ്പാസ് റോഡിലേയ്ക്ക് നാല് വശത്തുനിന്നും വാഹനങ്ങള്‍ക്ക് യഥേഷ്ടം കയറാന്‍ കഴിയുന്ന തരത്തില്‍ ബെല്‍മോത്ത് നിര്‍മ്മിക്കണമെന്നും അതിനാല്‍ കാട്ടൂര്‍ റോഡിന്റെ ഭാഗത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ അന്നത്തെ ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതിന് പ്രകാരം എകെപി ജംഗ്ഷനില്‍ നിന്നും കാട്ടൂര്‍ റോഡിലേയ്ക്ക് ചേരുന്ന സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നും, കാട്ടൂര്‍ റോഡിലേയ്ക്ക് മുട്ടുന്ന ബൈപ്പാസ് റോഡിന്റെ വടക്കുഭാഗത്തുനിന്നും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
എന്നാല്‍ അതിനുള്ള ശ്രമങ്ങളൊന്നും ഇതുവരേയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. നഗരസഭയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ലാ ഭരണകൂടം ഇടപെടുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിനുള്ള നടപടികളും ഉണ്ടായില്ല. കാലവര്‍ഷം ശക്തമായതോടെ കുണ്ടും കഴികളും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന ബൈപാസ് റോഡില്‍ കരിങ്കല്‍ ചിളുകള്‍ അടിച്ച് താല്‍ക്കാലിക കുഴികള്‍ അടച്ചെങ്കിലും ടാര്‍ ചെയ്ത സ്ഥലത്തും ടാര്‍ ചെയ്യാത്ത സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന ബൈപ്പാസ് റോഡ് പൂര്‍ത്തികരണത്തിന് ഇനിയെത്ര കാലം കാത്തിരിക്കണെന്നാശങ്കയിലാണ് ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: