കൊച്ചി: പെട്രോളിയം-പ്രകൃതി വാതക വില വര്‍ദ്ധിപ്പിക്കാനും വില നിയന്ത്രണം എടുത്തുകളയാനുമുള്ള സര്‍ക്കാര്‍ നീക്കം ഈ രംഗത്തേക്ക് കടന്നു വരുന്ന സ്വകാര്യ കമ്പനികള്‍ക്ക് വന്‍ നേട്ടത്തിന് അവസരമൊരുക്കും. സര്‍ക്കാര്‍ നയം പൊതുമേഖലാ കമ്പനികളുടെ നിലനില്‍പ്പ് തന്നെ അപ്രസക്തമാക്കും. എണ്ണ-പ്രകൃതിവാതക വിതരണം പൂര്‍ണ്ണമായി സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. ഇപ്പോള്‍ തന്നെ ഈ രംഗത്ത് സജീവമായി നിലയുറപ്പിച്ചിട്ടുള്ള റിലയന്‍സിനു പുറമേ വീഡിയോകോണ്‍, എസ്സാര്‍, എല്‍ ആന്റ്ടി തുടങ്ങിയ കമ്പനികളും ലൈസന്‍സിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊച്ചിയിലെ നിര്‍ദ്ദിഷ്ട പൈപ്പ് ലൈന്‍ വാതക വിതരണ പദ്ധതി കൊറിയന്‍ കമ്പനിയായ എല്‍ജിയെ ഏല്‍പ്പിക്കാനാണ് തീരുമാനം. മഹാരാഷ്ട്രയിലെ രത്നഗിരി ഗ്യാസ് ആന്റ് പവര്‍ പ്രൊജക്റ്റ് എന്ന ടാറ്റയുടെ സ്ഥാപനവും വാതക വിതരണ രംഗത്ത് 2015 ഓടെ സജീവമാകാനൊരുങ്ങുകയാണ്. പൊതുമേഖല കമ്പനികളേക്കാള്‍ വില കുറച്ച് ഇവര്‍ക്ക് എല്‍പിജിയും എല്‍എന്‍ജിയും വിതരണം ചെയ്യാനാകും.
സബ്സിഡി ലഭിക്കുന്നവര്‍ മാത്രമേ ഇനി പൊതുമേഖല എണ്ണക്കമ്പനികളെ ആശ്രയിക്കുകയുള്ളൂ. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് സബ്സിഡി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതോടെ ഈ വിഭാഗത്തിന്റെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളില്‍ 32 ശതമാനം മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്. ബാക്കി 68 ശതമാനം പേര്‍ക്കും ഇനി സ്വകാര്യ കമ്പനികളെത്തന്നെ ആശ്രയിക്കുന്നതാകും ലാഭകരം. പെട്രോള്‍- ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ ഇപ്പോള്‍ പൊതുമേഖല എണ്ണക്കമ്പനികളേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് റിലയന്‍സ് പമ്പുകളില്‍ ഇന്ധന വില്പന. ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകള്‍, വമ്പന്‍ പദ്ധതികള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് ബാധ്യതയാകുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഇത്തരം ചെലവുകളൊന്നുമില്ലാതെ വിപണിയില്‍ നിന്ന് ലാഭം കൊയ്യാനാകുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ വില്ക്കുന്നതിനേക്കാള് വിലക്കുറവില്‍ ഇവര്‍ക്ക് എല്‍പിജിയും എല്‍എന്‍ജിയും വില്ക്കാനുമാകും.
കാക്കിനാഡയില്‍ പ്രകൃതി വാതക പ്ലാന്റിനായി 5400 കോടി രൂപയുടെ പദ്ധതിയാണ് റിലയന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് പെട്രോളിയം കോര്പ്പറേഷന്, നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി എന്നിവരുമായി പ്രകൃതി വാതകം വാങ്ങുന്നതിന് റിലയന്‍സ് കരാറിലെത്തിയതായാണ് വിവരം.
എല്‍പിജി സിലിണ്ടറുകളേക്കാള്‍ കുറഞ്ഞ വിലക്ക് പൈപ്പുകള്‍ വഴി പ്രകൃതി വാതകം വിതരണം ചെയ്യാന്‍ കഴിയും. അതുകൊണ്ടു തന്നെ ഈ രംഗത്താണ് സ്വകാര്യ കമ്പനികള്‍ കൂടുതലായും താത്പര്യമെടുക്കുന്നത്.
വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാനുമിടയില്ല. ഈ രംഗത്ത് സ്വകാര്യ കമ്പനികളുടെ ചൂഷണമാകും വരാന്‍ പോകുന്നത്. 2015 ആകുമ്പോഴേക്ക് എല്‍എന്‍ജിയുടെ ഉപഭോഗത്തില്‍ 20ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ കോടികളാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ആഭ്യന്തര- ബഹുരാഷ്ട്ര കമ്പനികള്‍ കൊള്ളയടിക്കുക. യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഈ മേഖലയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറി സ്വകാര്യ കമ്പനികള്‍ക്ക് അരങ്ങൊരുക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവ് എന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വം ഇതിനായി ഈ കമ്പനികളുമായി വമ്പന്‍ ഡീലില്‍ ഏര്‍പ്പെട്ടതായും സൂചനയുണ്ട്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: