കണ്ണൂര്‍: എന്ന് നിന്റെ മൊയ്തീന് തന്റെ സ്വന്തം സിനിമയാണെന്നും ആര്.എസ്.വിമലിന് അവകാശമുന്നയിക്കാനാവില്ലെന്നും സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണന്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലത്ത് കിടന്ന ആര്.എസ്.വിമലിനെ താന്‍ പൊക്കിയെടുക്കുയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് ആദ്യം വിമല്‍ സംസാരിച്ചത് തന്നോടാണ്. ഇതുമായി ബന്ധപ്പെട്ട് വിമല്‍ ചെയ്ത ഡോക്യുമെന്ററി തന്നെ കാണിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ നിശ്ചയമായും ഇത് സിനിമയാക്കണമെന്നാവശ്യപ്പെട്ടതും സിനിമയുടെ നിര്‍മ്മാതാവായ സുരേഷ് രാജിനെ ആര്.എസ്.വിമലിന് പരിചയപ്പെടുത്തിക്കൊടുത്തതും സിനിമയുടെ കഥയും ഡോക്യുമെന്ററിയും അയച്ച് കൊടുത്തതും താനാണെന്നും രമേഷ് നാരായണന് പറഞ്ഞു.
എന്നാല്‍ ഈ സിനിമ കമലിനെക്കൊണ്ട് ചെയ്യിക്കണമെന്നായിരുന്നു സുരേഷ് രാജിന്റെ അഭിപ്രായം. ഈ കഥ സിനിമയാക്കുന്നതിനുവേണ്ടി അഞ്ച് വര്‍ഷമായി ആര്.എസ്.വിമല്‍ ഇതിന് പിറകിലുണ്ടെന്ന് സുരേഷ് രാജിനോട് പറഞ്ഞ് അയാളെക്കൊണ്ട് തന്നെ സംവിധാനം ചെയ്യിച്ചത് താനാണെന്നും രമേഷ് നാരായണന് പറഞ്ഞു. സിനിമയുടെ കഥയുമായി ആര്‍എസ് വിമല്‍ പലരെയും സമീപിച്ചെങ്കിലും കഥ കേള്‍ക്കാന്‍ പോലും ആരും തയ്യാറായില്ല. കാരണം വിമല്‍ എന്ന സംവിധായകനെ ആര്‍ക്കും അറിയില്ലായിരുന്നു. നേരത്തെ പൃഥ്വിരാജിനെ കാണാനും വിമല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ നേരിട്ട് ബന്ധപ്പെട്ടാണ് പൃഥ്വിരാജിന്റെ സമയം വാങ്ങിക്കൊടുത്തത്. കഥ കേട്ട് ആലോചിക്കാമെന്ന് പൃഥ്വീ രാജ് പറഞ്ഞു. പിന്നീട് സിനിമയുടെ പൂജ നടന്നതും കാഞ്ചനയുമായി സംസാരിച്ച് കഥ പൂര്ണ്ണരൂപത്തിലാക്കിയതും തന്റെ വീട്ടില്‍ വെച്ചായിരുന്നുവെന്നും രമേഷ് നാരായണന് പറഞ്ഞു.
സിനിമയിലെ പാട്ടുകള്‍ നേരത്തേതന്നെ രചിച്ച് ചിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍ പാട്ടുകള്‍ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞതായി വിമല്‍ പിന്നീട് പറഞ്ഞു. ട്യൂണ്‍ മാറ്റാമെന്ന് പറഞ്ഞെങ്കിലും പൃഥ്വിരാജ് പ്രതികരിച്ചില്ല. രമേഷ് നാരായണന്റെ പാട്ടാണെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. പാട്ട് മാറ്റിയാലും പ്രൊജക്ട് മുന്നോട്ട് പോകണമെന്നായിരുന്നു തന്റെ ആഗ്രഹം.
നിര്‍മ്മാതാവിന്റെ മകളുടെ പാട്ട് ഉള്‍പ്പെടുത്തിയത് അവസാന നിമിഷമാണ്. ആ ഈ മഴതന്‍… എന്ന പാട്ട് താന്‍ കേട്ടിട്ടില്ലെന്ന വിമലിന്റെ അഭിപ്രായം ശരിയല്ല. സംവിധായകന്റെ സാന്നിധ്യത്തിലാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ഒരു പാട്ടിന് സംഗീതം കൊടുത്ത് സിനിമയില്‍ ഉള്‍പ്പെടുത്തുന്നത് ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ്. സിനിമയില്‍ യേശുദാസിന്റെ പാട്ടും ഉള്‍പ്പെടുത്തിയിരുന്നു. ഈ പാട്ടുകള്‍ മാറ്റിയതില്‍ അദ്ദേഹത്തിന് ഏറെ വിഷമമുണ്ടായിരുന്നു. രണ്ട് ദിവസം ചിലവിട്ടാണ് പാട്ട് ചിട്ടപ്പെടുത്തിയത്.
അര്‍ത്ഥവും സംഗീതവും അറിഞ്ഞാണ് അദ്ദേഹം പാടിയത്. ജയചന്ദ്രന് പാടിയ പാട്ട് മാറ്റാന്‍ ശ്രമം നടന്നെങ്കിലും നടന്നില്ല. വിഷമങ്ങള്‍ മനസ്സില്‍ കിടക്കേണ്ടതാണെങ്കിലും അവാര്‍ഡ് ലഭിച്ചപ്പോള്‍ പറഞ്ഞതാണെന്നും രമേഷ് നാരായണന് പറഞ്ഞു. മകള്‍ മധുശ്രീ നാരായണനും മീറ്റ് ദി പ്രസ്സില്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. എന്‍.പി.സി.രഞ്ചിത്ത് സ്വാഗതവും കെ.സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: