മഴകാത്ത് കിടക്കുന്ന ഒരു വെയിലുണക്കം മനുഷ്യര്ക്കുള്ളിലുണ്ടാകും. അല്ലെങ്കില്‍ ആവര്‍ത്തിച്ചു മഴ നനയുന്ന ഒരു മഴ. എത്ര മഴയേറ്റുണ്ടായ വെള്ളപ്പൊക്കം അകമേ കെട്ടിക്കിടന്നാലും ഒരു മഴ നനവ് പിന്നേയും ആഗ്രഹിച്ചുപോകും. സുഗതകുമാരിയുടെ രാത്രിമഴ മനുഷ്യന്റെ സമസ്ത ഭാവങ്ങളും മഴയില്‍ ആരോപിച്ചുള്ള മലയാളത്തിലെ ഒറ്റപ്പെട്ട കവിതയാണ്. പരിഭവവും ഒളിച്ചു കളിയും പ്രണയവും മൗനവും ആനന്ദവും കരച്ചിലുമൊക്കെയുള്ള മഴ മനുഷ്യനു പകരം നില്ക്കുന്ന ബിംബമാണ്.
രാത്രിമഴ വായിക്കുമ്പോള്‍ നേര്‍ത്തും പെരുപ്പുമായും മഴ നനയും. അതു ഉള്ളിലേക്കു ഊര്‍ന്നിറങ്ങും. എന്നാല്‍ മൂന്നു പതിറ്റാണ്ടോളമായി ദൃശ്യത്തില്‍ നിന്നും മലയാളി ഒരുമഴ നനഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രണയത്തിന്റെ കാല-ദേശാതിര്‍ത്തികള്‍ കടന്നുള്ള തന്മയെ മഴപ്പെരുക്കത്താല് നനഞ്ഞുന്മാദം കൊണ്ട ജയകൃഷ്ണനും കഌരയും പ്രേക്ഷകനില്‍ ഇരിപ്പുറപ്പിച്ച ഈ പത്മരാജന് സിനിമ തൂവാനത്തുമ്പികള്‍ ഇറങ്ങിയത് 1987ലാണ്. കലയുടെ ഋതുപ്പകര്ച്ചയാല് മലയാള സിനിമയില്‍ ഗന്ധര്‍വ സാനിധ്യമുണര്ത്തിയ പത്മരാജന് ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം.
രചനയുടെ സൂക്ഷ്മതയും ഭാഷയുടെ ധ്വനനശേഷിയും പ്രമേയപ്പുതുമയും കൊണ്ട്് പത്മരാജന്റെ കഥകളും നോവലുകളും വ്യക്തികളുടെ സങ്കീര്‍ണ സ്വത്വങ്ങളെ അനാവരണം ചെയ്യുന്നു. ചിലപ്പോള്‍ വിശദമായ പശ്ചാത്തലങ്ങളും ചിലപ്പോള്‍ അന്തര്മുഖത്വവുംകൊണ്ട് അസാധാരണമാണ് അദ്ദേഹത്തിന്റെ രചനകള്‍. അവകാശങ്ങളുടെ പ്രശ്നം,മഞ്ഞുകാലം നോറ്റ കുതിര,കൈവരിയുടെ തെക്കേയറ്റം തുടങ്ങിയ കഥകള്‍ മലയാള കഥയെശക്തമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. മലയാളത്തിലെ എക്കാലത്തും മുന്തിയ ആധുനിക കഥയാണ് അവകാശങ്ങളുടെ പ്രശ്നം. നിരവധി രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക പ്രശ്നങ്ങളെ പ്രതിനിധീകരിക്കുന്ന ഇക്കഥയുടെ രചന 1977ലാണ്. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട കാലത്തിലാണ് ഇതു പുറത്തിറങ്ങുന്നത്. ഒരുകടയില്‍ തന്റെ മാതാപിതാക്കളുടെ ഛായാചിത്രം അന്വേഷിച്ചു നടക്കുന്ന ദിവാകരനെ ഒടുക്കം മറ്റൊരു ചിത്രം തിരക്കിയെത്തുന്ന കുട്ടികള്‍ക്ക് കടക്കാരന് പൊതിഞ്ഞു കൊടുക്കുന്നു.അടിയന്തരാവസ്ഥയില്‍ സ്വത്വ നഷ്ടം സംഭവിച്ചവരുടെ ശൂന്യത ഈ കഥയില്‍ വായിച്ചെടുക്കാം.
കഥയിലും നോവലിലും മുന്‍മാതൃകകളുടെ നടപ്പുദീനങ്ങളില്‍ നിന്നും മാറിശീലിച്ച കഥകളും നോവലുകളും എഴുതിക്കൊണ്ടു തന്നെയാണ് പത്മരാജന് തിക്കഥകളും സിനിമാസംവിധാനവും ചെയ്തത്. രുപപ്പെടലിന്റെ പേറ്റുനോവു വ്യത്യസ്തതകള്‍ അതുകൊണ്ടു സിനിമയുടേയും കാമ്പായി. സിനിമയാകാന്‍ കഴിയാവുന്ന തരത്തിലുള്ള ഒരു ദൃശ്യപരതയും പ്രമേയ സവിശേഷതയും പത്മരാജന്റെ കഥകളിലും നോവലുകളിലും ഉണ്ടായിരുന്നു. ഒരുപക്ഷേ,പിന്നീട് സിനിമയാകാന്‍ പാകമായ തരത്തിലുള്ള സിനിമാറ്റിക് മൂഡ് മുന്നേ ഇത്തരം രചനകള്ക്കുണ്ടായിരുന്നുവെന്നും പറയാം. പ്രയാണം, ഇതാ ഇവിടെ വരെ, പെരുവഴിയമ്പലം, കള്ളന് പവിത്രന്, നക്ഷത്രങ്ങളേ കാവല്‍, വാടകയ്ക്ക് ഒരു ഹൃദയം, നവംബറിന്റെ നഷ്ടം, സീസണ്, കരിയിലക്കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല, ഇന്നലെ, രതിനിര്‍വേദം, കൈകേയി, പറന്ന് പറന്ന് പറന്ന്, മൂന്നാംപക്കം, അപരന്, ഞാന്‍ ഗന്ധര്വന് തുടങ്ങിയവ പത്മരാജന്റെ കഥ, നോവലറ്റ്, നോവലുകള്‍ ആധാരമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതി മറ്റുള്ളവര്‍ സംവിധാനം ചെയ്തതും അദ്ദേഹം തന്നെ സംവിധാനം നിര്വഹിച്ചവയുമാണ്.
പ്രേക്ഷക വിഭജനത്തട്ടുകളെ പൊളിച്ച് ആസ്വാദനത്തിന്റെ വിവിധ നിലവാരങ്ങളെ തൃപ്തിപ്പെടുത്തുന്ന പത്മരാജന് ബ്രാന്റ്് സിനിമകള്‍ അന്നും ഇന്നും മലയാളത്തിന്റെ ചിഹ്നമാണ്. അതിനു മുന്‍പും പിന്‍പും ഇത്തരമൊരു ബ്രാന്റ് ഉണ്ടായിട്ടില്ല. പ്രമേയത്തിന്റെ തീവ്രതയും വ്യത്യസ്തതയുടെ മികവുമായി പത്മരാജന് ചിത്രങ്ങള്‍ കലയും കച്ചവടവും ക്ളബു ചെയ്ത് സമാന്തര ചിത്രങ്ങള്‍ക്കപ്പുറം ഇതാണു സിനിമയെന്നു പ്രേക്ഷകരെക്കൊണ്ടു പറയിപ്പിച്ചു. പരിചിതമായ ചുറ്റു പാടുകളിലെ അപരിചിത സന്ദര്‍ഭങ്ങളില്‍ നിന്നും നിര്‍വഹിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ സിനിമകള്‍.
സിനിമയുടെ നിയത പാരായണ ചട്ടക്കൂടുകള്‍ ലംഘിച്ചുകൊണ്ട് പ്രേക്ഷക ഭാവനകളുടെ നൈരന്തര്യം പത്മരാജന് പൊളിച്ചടക്കി. കാണികളുടെ മുന്‍വിധികളെ ചിലപ്പോള്‍ പ്രതിലോമപരമായും അസ്വഭാവികമായുള്ള ക്ളൈമാക്സിലൂടെ നേരിട്ട മലയാളത്തിലെ നിഷേധ സര്‍ഗാത്മകതയാണ് ഈ സിനിമാക്കാരന്്.
പ്രണയ വിസ്തൃതിയും കാമം, പക, അക്രമം എന്നിങ്ങനെയുള്ള വൈകാരികതയെ അനാതിര്ത്തിയിലേക്കു കടക്കാതെ സൂക്ഷ്മമായി ഗൃഹപാഠം ചെയ്തവയാണ് ലോറി,തൂവാനത്തുമ്പികള്‍, സീസണ്, തകര, രതിനിര്‍വേദം തുടങ്ങിയ ചിത്രങ്ങള്‍. രാത്രി സ്വപ്നങ്ങളില്‍ പെണ്ണിനെ പ്രണയ പരവശയാക്കി ഊര്‍ന്നിറങ്ങുന്ന ഗന്ധര്വനെക്കുറിച്ചുള്ള മലയാളി സ്വപ്നം ഏകോപിച്ചുണ്ടായതാണ് പത്മരാജന്റെ അവസാന ചിത്രം ഞാന്‍ ഗന്ധര്വന്. കാണികള്‍ അതിശയിച്ചഹങ്കരിച്ചമാതിരി രാത്രിയുടെ ഒടുക്ക യാമത്തിനു മുന്നേ അപ്രത്യക്ഷമാകുന്ന ഗന്ധര്‍വനെപ്പോലെ മറയുകയായിരുന്നു പത്മരാജനും,ഓര്‍മകളിലേക്ക്. എന്നിട്ടും കാഴ്ചയുടെ ആ ഗന്ധര്വരാവുകളും സുഗന്ധങ്ങളും വീണ്ടും പൂത്തുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: