കൊച്ചി നഗരത്തിനുമേല്‍ അവകാശമുള്ളത് നഗരസഭയ്ക്ക് മാത്രമല്ല എന്നുള്ളത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. വിശാലകൊച്ചി വികസന അതോററ്റി, എറണാകുളം ജില്ലാ ഭരണകൂടം, ഗോശ്രീദ്വീപുവികസന അതോറിറ്റി, കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യവകുപ്പ്, ദേശീയപാതാ വികസന അതോറിറ്റി എന്നീ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകള്‍ക്കെല്ലാം നഗരവികസനത്തില്‍ പങ്കുണ്ട്. അതായത് ഈ വകുപ്പുകളെല്ലാം നേരിട്ടോ പരോക്ഷമായോ അവരുടെ വികസന ഫണ്ടിന്റെ നല്ലൊരു ഭാഗം ചെലവഴിക്കുന്നത് കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായാണ്, വികസനത്തിനുവേണ്ടിയാണ്. എന്നാല്‍ ഒരുപക്ഷേ കേരളത്തിലെ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ഇന്ന് കൊച്ചിയിലെ ജനങ്ങളാണ്.
കോര്പ്പറേഷന് എന്ന പേരില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ നികുതി നല്കുന്നു. ഒരു വീടു വയ്ക്കുന്നതിനും വാട്ടര്‍ കണക്ഷന് ലഭിക്കുന്നതിനും ഭൂമിയിടപാട് നടത്തുന്നതിനും വൈദ്യുതി കണക്ഷന് ലഭിക്കുന്നതിനും റോഡിലൂടെ യാത്ര ചെയ്യുന്നതിനും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നതും കൊച്ചി നഗരനിവാസികളാണ്. സംസ്ഥാനത്ത് ട്രാഫിക് ബ്ലോക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കൊച്ചി നഗരത്തിലാണ്. സാധാരണക്കാരുടെ ദിവസത്തിന്റെ ഏറിയ പങ്കും റോഡിലാണ് ചെലവഴിക്കുന്നത്. റോഡു യാത്ര ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നു ചക്രവാഹനങ്ങള്‍ക്കും പേടി സ്വപ്നമായിരിക്കുന്നു. ഏറ്റവും കൂടുതല്‍ കുണ്ടും കുഴിയുമുള്ള റോഡുകള്‍ കൊച്ചി നഗരത്തിന് സ്വന്തമായിരിക്കും.
അതുകൊണ്ടുതന്നെ യാത്രക്കാരുടെ നടുവൊടിയുന്നതും കഴുത്ത് ഉളുക്കുന്നതും കൊച്ചി നഗര യാത്രക്കാരുടെ ദുരിതങ്ങളിലൊന്നാണ്. കാല്‍നടപ്പാതകള്‍ ഇല്ലാതെ ഷോള്‍ഡര്‍ ടു ഷോള്‍ഡര്‍ ടാറിംഗ് കേരളത്തില്‍ തുടങ്ങിയത് കൊച്ചി നഗരത്തിലെ റോഡുകള്‍ക്കാണ്. ഇത് നഗരത്തിലെ കാല്‍നടക്കാരുടെ പ്രശ്നങ്ങള്‍ വലിയ ദുരിതത്തിലാക്കി. കേരളത്തിലെ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ വെള്ളക്കെട്ട് കാലവര്‍ഷക്കാലങ്ങളില്‍ അനുഭവപ്പെടുന്നതും കൊച്ചിയിലാണ്. മഴക്കാല റോഡു യാത്ര ദുരിതപൂര്‍ണമാണ്. ഈ നഗരവും പ്രാന്തപ്രദേശങ്ങളും പോലീസിന്റെ ഹെല്‍മറ്റ് വേട്ടയുടെ ഈറ്റില്ലമാണ്. ബസ്സുകളുടെ മരണപ്പാച്ചില്‍, സിഗ്നല്‍ തെറ്റിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ വിളിച്ചുള്ള ഡ്രൈവിംഗ് എന്നിവ കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളതുപോലെ മറ്റൊരു നഗരത്തിലും കാണാനാകില്ല. മയക്കുമരുന്നുകള്‍ക്ക് അടിമകളായ ചില സ്വകാര്യബസ്സുകളുടെ ഡ്രൈവര്‍മാര്‍ റോഡിനെ ചോരക്കളമാക്കുകയാണ്.
കേരളത്തില്‍ പൊടിശല്യംമൂലം ഏറ്റവും കൂടുതല്‍ തോറാസിക് രോഗങ്ങള്‍ (ശ്വാസകോശ സംബന്ധമായ) ഉണ്ടാകുന്നത് കൊച്ചിയിലെ കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കുമാണ്. കൊച്ചി മെട്രോയുടെ പണി തുടങ്ങിയതുമുതല്‍ കൊച്ചി നഗരത്തിലൂടെയുള്ള യാത്ര അവതാളത്തിലാണ്. സാധാരണയാത്രക്കാരുടെ സമയത്തിന് ഒരു വിലയും നല്‍കാത്ത ഭരണകൂടങ്ങളാണ്. ഇവിടെ ഭരണം നടത്തുന്നത്. പൊടിപടലവും ചൂടും മഴയും സഹിച്ച് കൊച്ചിയിലെ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരനെ നമിക്കണം. ഒരു വീടുപണിയുവാന്‍ ഇറങ്ങുന്ന കൊച്ചിയിലെ ഒരു പൗരനായിരിക്കും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൈക്കൂലി കൊടുത്തു മുടിയുന്നത്. വില്ലേജ് ഓഫീസുകള്‍, കോര്പ്പറേഷന് ഓഫീസ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, രജിസ്ട്രാഫീസ് തുടങ്ങി കൈക്കൂലി കൊടുക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പട്ടിക നീളുകയാണ്.
സ്ഥലം വാങ്ങുന്നവന്റെ കാര്യം പോക്കാണ്. ആധാരം നടത്തല്‍, പോക്കുവരവ്, അളക്കല്‍, സ്കെച്ച്-പ്ലാന്‍ തയ്യാറാക്കല്‍ എന്നിവയെല്ലാം അഴിമതിയുടെ കൂത്തരങ്ങാണ്. കളമശ്ശേരി ഭൂമിയിടപാട് കേട്ടതുമുതല്‍ നഗരവാസികള്‍ ഭീതിയിലാണ്. ഓരോ തവണ കരമടയ്ക്കുവാന്‍ പോകുമ്പോഴും ചങ്കിടിപ്പാണ്. തണ്ടപ്പേരില്‍ മാറ്റം വന്നിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് സ്ഥലമുടമകള്‍.
മെട്രോ റെയിലിന്റെ പേരില്‍ നഗരത്തിലെ അവശേഷിക്കുന്ന പച്ചപ്പായിരുന്ന തണല്‍ മരങ്ങളും കെഎംആര്‍എല്‍ വെട്ടിനശിപ്പിച്ചു. പകരം മരം നട്ടുപിടിപ്പിക്കും എന്ന വാഗ്ദാനം കടലാസില്‍ ഒതുക്കി. മെട്രോ നിര്‍മാണത്തിന്റെ പേരില്‍ ജനങ്ങളെ വളരെയധികം ദുരിതത്തിലാക്കുന്ന കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് ഒരു സ്ഥലത്തുപോലും ”സോറി, മെട്രോ പണി നടക്കുന്നു” എന്നെഴുതുവാന്‍ പോലും മെനക്കെട്ടിട്ടില്ല. ഇത് നഗരവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. മുറിച്ച മരങ്ങള്‍ക്ക് പകരം മരം നടാതിരിക്കുന്നതും പൊളിച്ച റോഡുകള്‍ ഉടനെ സഞ്ചാരയോഗ്യമാക്കാത്തതും റോഡുകള്‍ ഉയര്‍ന്നപ്പോള്‍ കാനകള്‍ ഉപയോഗശൂന്യമായതിനും വെള്ളക്കെട്ട് വര്‍ധിപ്പിച്ചതിനും കാല്‍നടപാത പോലും പൊളിച്ചില്ലാതാക്കിയതിനും കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് ജനങ്ങളോടു ഉത്തരം പറയണം. ഇത് അനീതിയും ധിക്കാരവും ധാര്‍ഷ്ട്യവുമായി മാത്രമേ കാണാനാകൂ.
നഗരവാസികളുടെ ഇന്നത്തെ ഏറ്റവും വലിയ ശാപം നഗരസഭാ ഭരണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ്. മേയറുടെ വിദേശയാത്ര-സഞ്ചാരവും കെഎംആര്‍എല്ലുമായുള്ള മനോഭാവവും കൊണ്ട് നഗരവാസികള്‍ പൊറുതിമുട്ടിയിരിക്കയാണ്. നഗരത്തില്‍ ഒടിഞ്ഞുപോയ കാനകളുടെ സ്ലാബുകള്‍ മാറ്റിവയ്ക്കുന്നതിനുപോലും പൊതുമരാമത്ത് വകുപ്പിനെയും കെഎംആര്എല്നെയും പഴിക്കുന്ന നഗരസഭയുടെ കൃത്യവിലോപം ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.
2015 ആഗസ്റ്റ് ഏഴിന് കൂടിയ നഗരസഭാ യോഗം മെട്രോ അധികൃതര്‍ നഗരാസൂത്രണ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കയാണ്. ”ചെയ്യുകയുമില്ല. ചെയ്യാന്‍ അനുവദിക്കുകയുമില്ല” എന്ന കൊച്ചി നഗരസഭയുടെ നയം ജനദ്രോഹപരമാണ്.
നഗരസഭയെ നോക്കുകുത്തിയാക്കി കെഎംആര്‍എല്‍ വികസനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്നുപറയുന്നത് തികച്ചും ബാലിശമാണ്. കെഎംആര്‍എല്ലിന്റെ മെട്രോ പദ്ധതിയ്ക്ക് കേരള സര്‍ക്കാരും ഭാരതസര്‍ക്കാരും അനുമതി നല്കിയിട്ടുള്ളതാണ്. അത് തടയുവാന്‍ നഗരസഭ ശ്രമിക്കുന്നത് ജനവിരുദ്ധനയമാണ്. ഇതുവരെ വിശാലകൊച്ചി വികസന അതോറിറ്റിയായിരുന്നു നഗരസഭയുടെ വില്ലന്‍. ലേസര്ഷോയ്ക്ക് വേണ്ട പശ്ചാത്തല സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട് ജിസിഡിഎയും കൊച്ചി നഗരസഭയും തമ്മില്‍ നടന്ന വാക്പോര് ജനങ്ങള്‍ കേട്ടതാണ്.
കൊച്ചി മെട്രോ പദ്ധതി കെഎംആര്‍എല്‍ ഏറ്റെടുത്ത സ്ഥിതിയ്ക്ക് അവര്‍ അത് പൂര്‍ത്തിയാകട്ടെ. നഗരസഭ അതില്‍ ഇടങ്കോലിടാതിരിക്കുന്നതാണ് നല്ലത്. കൊച്ചി നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെ കാലമായി അത് പരിഹരിക്കുക, കൊതുക് പെരുകുന്നതിന് നിയന്ത്രണം നടപ്പാക്കുക, നഗരവാസികള്‍ക്ക് 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, കൊച്ചിക്കായല്‍ മാലിന്യ വിമുക്തമാക്കുക, ഖരമാലിന്യ-ദ്രവമാലിന്യ സംസ്കരണം ഉറപ്പാക്കുക, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക, നഗരത്തിനകത്തെ പക്ഷി സങ്കേതമായ മംഗളവനം സംരക്ഷിക്കുക, കൂടുതല്‍ സ്ഥലങ്ങളിലേക്ക് ജലഗതാഗത സൗകര്യം ഒരുക്കുക, നഗരം ഹരിതവും വൃത്തിയുമുള്ള നഗരമാക്കുക, നഗരത്തിലെ തോടുകളും ഇടത്തോടുകളും നവീകരിച്ച് ഒഴുക്ക് സുഗമമാക്കുക, അനധികൃതമായ കയ്യേറ്റങ്ങളും നിര്‍മാണങ്ങളും ഒഴിപ്പിക്കുക. നികുതി കുടിശിക പിരിക്കുക, നഗരത്തില്‍ കൂടുതല്‍ ആളുകളെ എത്തിക്കുവാന്‍ സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം സൗകര്യം നടപ്പിലാക്കുക തുടങ്ങി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കുവാന്‍ നഗരസഭ ചുമതലപ്പെട്ടതാണ്. അത് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുക.
ഗോശ്രീ പാലങ്ങളുടെ പണിയ്ക്കായി പണം കണ്ടെത്തുവാന്‍ നികത്തിയ കായല്‍ ഭൂമിയില്‍ വികസനപദ്ധതികള്‍ നടപ്പാക്കുവാന്‍ ‘ജിഡ’യും തയ്യാറാകണം. ജിസിഡിഎ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഗുണവും കൊച്ചി നഗരവാസികള്‍ക്ക് ലഭിക്കണം. ജില്ലാ ഭരണകൂടവും വികസന പദ്ധതികള്‍ കൊച്ചിയ്ക്കായി നടപ്പാക്കണം. ഇത്രയേറെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടായിട്ടും കൊച്ചിയിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നത് മഹാകഷ്ടമാണ്.
ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏജന്‍സി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരസ്പരം വഴക്കടിച്ചും പ്രതികൂല നടപടികള്‍ സ്വീകരിച്ചും എതിര്‍ത്തും ഇല്ലാതാക്കുന്നത് ജനങ്ങളെ ദ്രോഹിക്കുന്നതിന് തുല്യമാണ്. നിഷ്ഫലമായ ഭരണകൂടങ്ങളെ തൂത്തെറിയുന്നതിന് ജനാധിപത്യത്തില്‍ സാധ്യമാണെന്ന തിരിച്ചറിവ് ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം. ജനങ്ങളാണ് ജനാധിപത്യത്തില്‍ യജമാനന്മാര് അവരെ നിരന്തരം വിഡ്ഢികളാക്കി ഭരണം നടത്തുന്നത് വലിയ തിരിച്ചടിയുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ എല്ലാവര്ക്കും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: