വാസ്തവത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തില്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പ്രാധാന്യമെന്തെന്നോ, പശ്ചിമഘട്ടം എന്തിന് സംരക്ഷിക്കപ്പെടണമെന്നോ സാധാരണക്കാരന് മനസ്സിലായിട്ടില്ല. എന്നാല്‍ പശ്ചിമഘട്ടത്തിലെ വനമേഖല കയ്യേറിയവരെയും തോട്ടം മുതലാളിമാരെയും ചില ന്യൂനപക്ഷ മതവിഭാഗക്കാരെയും പ്രീതിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വളരെ ശാസ്ത്രീയമായി പഠിച്ച് പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രൊഫ.മാധവ് ഗാഡ്ഗില്‍, ജയ്റാം രമേഷ് അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുവഴി തിരുത്തിയതെന്ന് വളരെ വ്യക്തമായി എല്ലാവര്ക്കും മനസ്സിലായിക്കഴിഞ്ഞു.
യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ വിദൂരസംവഹന ഉപഗ്രഹത്തിന്റെ ചിത്രങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി കസ്തൂരിരംഗന്‍ പശ്ചിമഘട്ടത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് അവസാനം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചത്. ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഹൈറേഞ്ച് സമരമെന്നപേരില്‍ നടന്ന അക്രമാസക്തമായ ഹര്‍ത്താലുകളും സമരങ്ങളും പൊതുമുതല്‍ നശിപ്പിച്ചതുമെല്ലാം ഇപ്പോഴിതാ സാധൂകരിക്കപ്പെടുകയാണ്. വനംവകുപ്പിന്റെ വാഹനങ്ങളും റെക്കോര്‍ഡുകളും കേസ് ഫയലുകളും ചുട്ടുചാമ്പലാക്കി കേസുകള്‍പോലും തെളിവില്ലാത്തതിന്റെ പേരില്‍ പിന്‍വലിക്കുവാനും തേച്ചുമായ്ച്ചു കളയുവാനുമുള്ള ജാതി-മത-ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ ഹൈറേഞ്ച് ചോരക്കളമാകുമെന്നും നക്സലുകള്‍ ഉണ്ടാകുന്നതില്‍ അതിശയിക്കേണ്ടെന്നും ആക്രോശിച്ച ചില മതമേലധ്യക്ഷന്മാര് വരെ കേസില്‍ കുടുങ്ങുമെന്ന സ്ഥിതിയിലെത്തുമെന്ന ഭയമാണ് കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നതിനു പിന്നിലെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. പശ്ചിമഘട്ടത്തെ സമരഭൂമിയാക്കി തട്ടിയെടുത്ത വനഭൂമിയും പുറമ്പോക്കുഭൂമിയും മറ്റു റവന്യൂഭൂമികളും കരാര്‍ കാലാവധി തീര്‍ന്ന എസ്റ്റേറ്റുകളും സ്വന്തമാക്കി പട്ടയം കൈക്കലാക്കുകയെന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതായിരുന്നു.
വനം കയ്യേറിയശേഷം ഒരു പള്ളീലച്ചനേയും രണ്ട് രാഷ്ട്രീയ നേതാക്കളെയും കൂട്ടി തിരുവനന്തപുരംവരെ പോയാല്‍ ഏത് വനഭൂമിയാണ് വേണ്ടതെങ്കില്‍ ആ പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍വേയും റീസര്‍വേയും പൂര്‍ത്തിയാക്കി വനഭൂമി കൃഷിഭൂമിയാക്കി സര്‍വേനമ്പര്‍ ഇട്ടുതരുമെന്ന നിലയിലെത്തി നില്ക്കുന്നു കാര്യങ്ങള്‍. പശ്ചിമഘട്ട മലമടക്കുകളിലും ഈ സര്‍ക്കാര്‍ നടത്തിയത് അതാണ്.
പരിസ്ഥിതി ലോലപ്രദേശങ്ങള്‍, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍, വനമേഖലയുടെ ബഫര്‍ സോണുകള്‍, ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണുകള്‍, സിഎച്ച്ആര്‍ മേഖലയിലെ എസ്റ്റേറ്റുകള്‍ തുടങ്ങിയ വനമേഖലയുടെ അവിഭാജ്യഘടകങ്ങള്‍, വനം നിലനില്ക്കുവാന് ആവശ്യമായ അതിര്‍ത്തി വനമേഖലകള്‍ എല്ലാം കൃഷിഭൂമിയാക്കി കര്‍ഷക താല്‍പ്പര്യമെന്ന പേരില്‍ മാറ്റുവാന്‍ ഈ സര്‍ക്കാരിന് വെറും മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ സംരക്ഷിക്കപ്പെടേണ്ട ഭൂവിഭാഗങ്ങളുടെ സര്‍വേ നമ്പറുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ കേരള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എടുത്തത് വളരെ തുച്ഛമായ സമയമാണ്. അതോടെ വനഭൂമി കൃഷിഭൂമിയായി മാറുകയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം സംരക്ഷിക്കേണ്ടതില്ലാത്ത ഭൂമിയായി മാറുകയും ചെയ്തിരിക്കയാണ്. കസ്തൂരി രംഗന് റിപ്പോര്‍ട്ടുപ്രകാരം കൃത്യമായി സംരക്ഷിക്കേണ്ട പശ്ചിമഘട്ട ഭൂവിഭാഗങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി-കാലാവസ്ഥ, വകുപ്പ് 2015 സപ്തംബറില്‍ ഇറക്കുവാനുള്ള നടപടികളുടെ ഭാഗമായ കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണനം ആപല്‍ക്കരമാണ്. തെറ്റായ രീതിയില്‍ കേരള സര്‍ക്കാര്‍ ജൂലായ് 31 ന് കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ട് തികച്ചും അശാസ്ത്രീയവും വോട്ടുബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണെന്ന് അനുമാനിക്കുവാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
കേരള സര്‍ക്കാര്‍ കേരളത്തിന്റെ വനമേഖലയുടെ ഉന്മൂലനാശത്തിലെത്തിക്കുന്ന തരത്തില്‍ സപ്തംബറിലെ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് മുന്നോടിയായി നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളണം. കേന്ദ്രം ധൃതിപിടിച്ച് വിജ്ഞാപനമിറക്കാതെ പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ വിദൂരസംവഹന ഉപകരണങ്ങളും ഫീല്‍ഡ് ഡാറ്റയുംവച്ച് സര്‍വേ നമ്പറുകള്‍ ഒത്തുനോക്കി രാജ്യത്തിന് നഷ്ടമാകുന്ന വനമേഖലയുടെ കൃത്യമായ കണക്കുണ്ടാക്കണം.
ഭാവിതലമുറയ്ക്ക് കൂടി അവകാശപ്പെട്ട വനഭൂമി സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷപ്രീണനത്തിന്റെ പേരിലും നാണംകെട്ട വോട്ട്ബാങ്ക് രാഷ്ട്രീയക്കളിയുടെ പേരിലും നഷ്ടമാകുവാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. വനം സംരക്ഷിക്കുവാന്‍ കാര്യമായ നിയമങ്ങള്‍ നിലവിലുണ്ടാകാതിരുന്ന കാലത്ത് കയ്യേറി സ്വന്തമാക്കിയ വനഭൂമി ഇന്ന് നിയമങ്ങളും ജനാധിപത്യസര്‍ക്കാരുകളും നിലവിലുള്ളപ്പോള്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈമാറി സ്വകാര്യ വ്യക്തികള്‍ക്ക് കൈവിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കണം.
ഭാരതത്തിന്റെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന് കേരള സര്‍ക്കാരിനെ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് (ഇഎസ്എ) ഏരിയ നിശ്ചയിച്ചതില്‍ വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ ഹൈറേഞ്ച് സമരങ്ങളുടെ പശ്ചാത്തലത്തിലും വര്‍ഗീയ ന്യൂനപക്ഷ പ്രീണന സാഹചര്യത്തിലും വോട്ടുബാങ്ക് രാഷ്ട്രീയത്തിന് സാധ്യതയുള്ളതിനാലും ഇഎസ്എ മാറ്റിക്കിട്ടുവാന്‍ വന്‍ സാമ്പത്തിക തിരിമറികള്‍ക്ക് സാധ്യതയുള്ളതിനാലും ഭൂമിയിടപാടായതിനാലും ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് മുഴുവനായി അംഗീകരിക്കുന്നത് ശരിയായ സര്‍വേ നമ്പറുകളുടെയും അളവുകളുടെയും ശാസ്ത്രീയ വിശകലനങ്ങളുടെയും വെളിച്ചത്തിലാകണം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുവാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ മൂന്നംഗ സമിതിയുടെ കണ്ടെത്തലുകളും പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടന്ന റീസര്‍വേകളും സംശയിക്കത്തക്കതാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലെ ഇന്നലെവരെ പ്രമാണങ്ങളില്‍ വനഭൂമിയായിരുന്ന സ്ഥലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സ്വകാര്യവ്യക്തികളുടെ കൃഷിഭൂമിയായി മാറുന്നതില്‍ കേരളസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി സംശയിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. വനഭൂമിയുടെ അതും നിത്യഹരിതമഴക്കാടുകളുടെ അടിക്കാട് വെട്ടിത്തെളിച്ച് ഏലംകൃഷി ചെയ്യുവാന്‍ നല്കിയ കാര്‍ഡമം ഹില്‍ റിസര്‍വ് (സിഎച്ച്ആര്‍) എന്ന വനഭൂമി കൃഷിഭൂമിയായതും ഇഎഫ്എല്‍ (പരിസ്ഥിതി ദുര്‍ബല പ്രദേശം) പ്രദേശങ്ങള്‍ സ്വകാര്യഭൂമിയായതുമെല്ലാം അന്വേഷണവിധേയമാക്കേണ്ടതുണ്ട്.
കേരള സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വനഭൂമിയുടെ നിജസ്ഥിതി അളന്ന് തിട്ടപ്പെടുത്താതെ വിജ്ഞാപനമിറക്കിയാല്‍ നഷ്ടമാകുക വനഭൂമിയും പശ്ചിമഘട്ടവുമായിരിക്കും. മുഖ്യമന്ത്രി നിയോഗിച്ച ആറംഗ സമിതി ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയയായി കസ്തൂരി രംഗന് റിപ്പോര്‍ട്ടു പറഞ്ഞ 123 വില്ലേജുകളില്‍ നാല് വില്ലേജുകളെ വനമില്ലെന്ന കാരണത്താല്‍ ഒഴിവാക്കുകയായിരുന്നു. ഈ വില്ലേജുകള്‍ ഗാഡ്ഗില്‍ കമ്മറ്റിയും കസ്തൂരിരംഗന്‍ സമിതിയും പിന്നെ എങ്ങനെയാണ് ഇഎസ്എ ആയി സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
2015 ജൂലായ് 23-24 തീയതിക്കകം 119 വില്ലേജുകളിലെ ഇഎസ്എ ആയി സംരക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. 2015 ജൂലായ് 23-24 തീയതിക്കകം 119 വില്ലേജുകളിലെ ഇഎസ്എ ഭൂമിയുടെ സര്‍വേനമ്പറുകളാണ് ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ആറംഗ സമിതി കണ്ടെത്തി റിപ്പോര്‍ട്ടാക്കിയത്. വനഭൂമി, കൃഷിഭൂമി, പ്ലാന്റേഷന് ഭൂമി, ജനവാസ ഭൂമി എന്നിവയെല്ലാം സമിതി രണ്ട് ദിവസത്തിനകം തീരുമാനിച്ചു!
സര്‍ക്കാരിന് ജൂലായ് 31 ന് നല്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വരുത്തിയ മാറ്റങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം അംഗീകരിച്ച് വിജ്ഞാപനമിറക്കുകയാണെങ്കില് വനം കയ്യേറിയതിന്റെ പേരിലും റവന്യൂ ഭൂമി സ്വന്തമാക്കിയതിന്റെ പേരിലും വ്യാജപട്ടയങ്ങളുടെ പേരിലും ചാര്‍ജ് ചെയ്തിട്ടുള്ള കേസുകള്‍ പലതും സര്‍ക്കാര്‍ തോല്‍ക്കുന്നതിനും സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നഷ്ടമാകുന്നതിനും കാരണമാകും.
ഇഎഫ്എല്‍ സംബന്ധിച്ച് ചാര്‍ജ്ജുചെയ്ത 54 സ്വകാര്യ കേസുകളാണ് 37000 ഏക്കര്‍ ഇഎഫ്എല്‍ ഭൂമി സര്‍ക്കാര്‍ ഡിക്ലെയര്‍ ചെയ്തത് ശരിയെന്ന ഹൈക്കോടതി വിധിയാണ് സര്‍ക്കാരിന് വിജയമുണ്ടാക്കിയത് എന്നോര്‍ക്കണം. സംസ്ഥാനത്തെ ചൂടുമൂലം വരള്‍ച്ചയിലേക്ക് നയിക്കുന്നതും മഴക്കുറവുണ്ടാകുന്നതും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്നതും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതും കാട്ടുതീ വര്‍ധിക്കുന്നതും കാലാവസ്ഥാ വ്യതിയാനമെന്ന് തള്ളിക്കളയാതെ അതെല്ലാം നമ്മുടെ പശ്ചിമഘട്ട നാശത്തിന്റെ ഫലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണം. സ്വകാര്യ-ന്യൂനപക്ഷങ്ങള്‍ക്കായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തത് കേരള താല്‍പ്പര്യങ്ങള്‍ക്കും ഭാവിതലമുറകളോടും ചെയ്ത വലിയ ക്രൂരതയായിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: