കൊച്ചി: പോലീസിന് കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് രൂപേഷിനേയും ഭാര്യ ഷൈനയേയും മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മുഖംമൂടി ധരിപ്പിച്ച് രക്ഷപ്പെടുത്താന്‍ ആസൂത്രിത നീക്കം. പോലീസും സര്‍ക്കാരിലെ ചിലരും മനുഷ്യാവകാശ ലേബലില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും ഈ രഹസ്യനീക്കത്തില്‍ പങ്കാളികളാണ്. ചില മാധ്യമങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.
രൂപേഷിനെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ മുന്നോടിയാണ് സി.ടി.മൊയ്തീന്റെ പേര് പൊടുന്നനെ ചിത്രത്തിലേക്ക് വന്നത്. സഖാവ് എന്നറിയപ്പെടുന്ന മൊയ്തീനാണ് കേരളത്തില്‍ നടന്ന മാവോയിസ്റ്റ് അക്രമങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. രൂപേഷ് കീഴടങ്ങുന്നതിന് തൊട്ടുമുന്പുവരെ കണ്ണൂരിലെ ക്വാറി അക്രമം, കൊച്ചിയിലെ നിറ്റ ജലാറ്റിന്‍ ഓഫീസ് അടിച്ച് തകര്‍ക്കല്‍, കെഎഫ്സി റസ്റ്റോറന്റ് അക്രമം, അഗളിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അക്രമം തുടങ്ങി സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ രൂപേഷ് എന്നായിരുന്നു പോലീസ് ഭാഷ്യം. പൊടുന്നനെയാണ് പോലീസിന്റെ ഈ ചുവടുമാറ്റം.
കേരളത്തില്‍ രൂപേഷിനെതിരെ ചുമത്തിയിരിക്കുന്ന കേസുകളെല്ലാം തന്നെ വളരെ ദുര്‍ബലമാണ്. കാര്യമായ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ഒരു കേസുപോലും നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഭീകര വിരുദ്ധനിയമമായ യുഎപിഎ ചുമത്തിയിട്ടുള്ളതിനാല്‍ മാത്രം രൂപേഷിന് ജാമ്യം ലഭിക്കാന്‍ ആറ് മാസം കാത്ത്നില്ക്കേണ്ടിവരും.
മാവോയിസ്റ്റുകളായ മുരളി കണ്ണമ്പിള്ളിയും സി.ടി.മൊയ്തീനും മാവോയിസ്റ്റ് അക്രമങ്ങളിലെ മുഖ്യസൂത്രധാരകരായി മാറുമ്പോള്‍ രൂപേഷിനേയും ഷൈനയേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ലേബലിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കേന്ദ്രങ്ങളില്‍ നടക്കുന്നത്.
കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കിവരുന്ന രൂപേഷും ഭാര്യ ഷൈനയും കോയമ്പത്തൂരില്‍ കീഴടങ്ങിയതിന്റെ പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. ചില കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു രൂപേഷിന്റെ കീഴടങ്ങല്‍. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി രക്തസാക്ഷിത്വം വരിക്കലായിരുന്നില്ല.
രൂപേഷിന്റേയും ഭാര്യ ഷൈനയുടേയും ലക്ഷ്യം. മുഖ്യധാര രാഷ്ട്രീയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ഒരു ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ കീഴടങ്ങല്‍ നാടകം അരങ്ങേറിയത്. മാവോയിസ്റ്റ് ആശയ പ്രചാരണത്തിനും മറ്റും ആദിവാസി ഊരുകളില്‍ നിന്നുപോലും സ്വീകാര്യത ലഭിച്ചില്ല. സംഘടനക്കുള്ളിലെ അഭിപ്രായഭിന്നതയും സാമ്പത്തിക സ്രോതസ്സും നിലച്ചതും ഇവര്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: