തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കെ.എം. മാണിയെ വീണ്ടും വിജിലന്‍സ് സംഘം ചോദ്യം ചെയ്തേക്കും. കഴിഞ്ഞദിവസത്തെ മൊഴിയെടുക്കലില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞദിവസത്തെ മൊഴി വിശദമായി പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. മുമ്പ് ദ്രുതപരിശോധനയില്‍ നല്കിയ മൊഴിയിലെ പലകാര്യങ്ങളും ഇന്നലത്തെ ചോദ്യം ചെയ്യലില്‍ മാണി തിരുത്തിയിരുന്നു. ബാറുടമകള്‍ തന്നെ വന്നുകണ്ടിരുന്നെന്നും അവരുടെ ബുദ്ധിമുട്ടുകള്‍ തന്നെ അറിയിച്ചെന്നും എന്നാല്‍ എല്ലാവരെയും ഓര്‍ത്തെടുക്കാന്‍ കഴിയില്ലെന്നും ഇന്നലത്തെ ചോദ്യംചെയ്യലില്‍ കെ.എം. മാണി സമ്മതിച്ചു.
ബാറുടമകള്‍ പാലായിലെയും തിരുവനന്തപുരത്തെയും വീടുകളിലെത്തി തന്നെ കണ്ടിരുന്നില്ലെന്നായിരുന്നു ആദ്യമൊഴി. തനിക്കു സമ്മാനമോ കോഴയോ കൈമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാണി പറഞ്ഞിരുന്നു. അന്വേഷണത്തില്‍ കോഴ ഇടപാട് നടന്നതായി പറയപ്പെടുന്ന ദിവസം ബിജു രമേശിന്റെ വാഹനം മാണിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടുന്ന ക്ലിഫ് ഹൗസ് പരിസരത്ത് പ്രവേശിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേദിവസം തന്നെ ബാറുടമകള്‍ ക്ലിഫ് ഹൗസ് പരിസരത്തെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. മൊഴിയെടുക്കലിലെയും ചോദ്യം ചെയ്യലിലെയും വിവരങ്ങള്‍ അന്വേഷണവുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് മാണിയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് വിജിലന്‍സ് പറയുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ബാറുടമകള്‍ മാണിയെ കണ്ടതെന്ന ബിജുരമേശിന്റെ ആരോപണം വിജിലന്‍സ് പരിശോധിക്കും. ആരോപണത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്നും വിജിലന്‍സ് തെളിവെടുത്തേക്കും. പി.സി. ജോര്‍ജിന്റെ മൊഴി ഈ മാസം 14ന് വിജിലന്‍സ് രേഖപ്പെടുത്തും. ജോസ് കെ. മാണി, കെ. ബാബു എന്നിവരെയും വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഇതിനിടെ മാണി ഇന്നോ നാളെയോ ദുബായിലേക്കു പോകുകയാണ്. മാണി വിദേശത്തുള്ള സമയത്ത് കേസന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: