തിരുവനന്തപുരം: കെ.എം. മാണിയുടെ ബാര്‍കോഴ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റുന്നതിലൂടെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും നിയമസഭയ്ക്ക് നല്കിയ ഉറപ്പ് ലംഘിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ.് അച്യുതാനന്ദന് ആരോപിച്ചു.
കേസ് അട്ടിമറി പൂര്ണമാക്കാന് സഭയില്‍ കള്ളം പറയുകയും സഭാംഗങ്ങളുടെ അവകാശം ലംഘിക്കുകയുമാണ് ഇതുവഴി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചെയ്തിരിക്കുതെന്നും വി.എസ്. ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് എഡിജിപി ജേക്കബ് തോമസിന് മുന്‍കൂട്ടി ഡിജിപി ആയി സ്ഥാനക്കയറ്റം നല്കിയപ്പോള്, ഇത് ജേക്കബ് തോമസിനെ ബാര്‍കോഴ അന്വേഷണത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിവാക്കി കേസ് അട്ടിമറിക്കാനും മാണിയെ രക്ഷിക്കാനുമാണെന്ന് പ്രതിപക്ഷം സഭയില്‍ ഉയിച്ചിരുന്നു. അപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുപോലെ പറഞ്ഞത് മാണിയുടെ ബാര്‍കോഴ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റുന്ന പ്രശ്നമേ ഇല്ലെന്നാണ്. സഭയ്ക്ക് നല്കിയ ഈ ഉറപ്പ് കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ ജേക്കബ് തോമസിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റുന്നത്.
അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേര്‍ന്ന മാഫിയാ സംഘമാണ് സംസ്ഥാനത്തെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എന്നാണ് വിജിലന്‍സ് മേധാവി വിന്‍സന്‍ എം. പോള്‍ പരസ്യമായി പറഞ്ഞത്. വിജിലന്‍സ് മേധാവിയുടെ ഈ അഭിപ്രായം മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടി തന്നെയായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇതേപ്പറ്റി കമാ എന്ന് മിണ്ടിയിട്ടില്ല. വിന്‍സന്‍ എം. പോളിന്റെ അഭിപ്രായത്തെപ്പറ്റി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: