കൊല്ലം: കായിക കേരളത്തിന്റെ അഭിമാന താരങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സായി കേന്ദ്രങ്ങളിലെ പരിശീലകര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള കായികവേദി സംസ്ഥാനകമ്മറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആലപ്പുഴ സായി കേന്ദ്രത്തിലെ നാല് തുഴച്ചില്‍ താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അപര്‍ണയെന്ന കായികതാരം മരിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് തലസ്ഥാന നഗരിയില്‍ മന്ത്രിമാരുടെ മൂക്കിന് താഴെ എല്‍എന്‍സിപിഇയില്‍ നടന്ന നിര്‍ബന്ധ പണപ്പിരിവിനെക്കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്.
സമ്മാനത്തുകയില്‍ നിന്ന് ശതമാനം കണക്കാക്കി പണപ്പിരിവ് നടത്തി നാടിനെ നാണം കെടുത്തിയ എല്‍എന്‍സിപിഇയിലെ തായ്ക്കൊണ്ട പരിശീലകരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരളകായികവേദി പ്രസിഡന്റും ക്രീഡാഭാരതി തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രഭാരിയുമായ മുരളീധരന് സായി ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണമോ പാരിതോഷികമോ സ്വീകരിക്കുന്നത് ശിക്ഷാര്‍ഹമായ നിയമമുള്ള നാട്ടില്‍ എല്‍എന്‍സിപിഇയിലെ തായ്ക്കൊണ്ട പരിശീലകര്‍ ദേശീയ താരങ്ങളില്‍ നിന്നും സമ്മാനത്തുക പിടിച്ചുപറിച്ച സംഭവം ഗുരുതരമാണ്.
പരിശീലകര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കല്‍ത്തുറങ്കില്‍ അടയ്ക്കണം. നാഷണല്‍ ഗെയിംസില്‍ തായ്ക്കൊണ്ടയില് സ്വര്‍ണമെഡല്‍ വാങ്ങിയ മാര്‍ഗരറ്റ്, വി. രേഷ്മ എന്നിവരില്‍ നിന്നും ഒന്നരലക്ഷം രൂപാവീതവും വെള്ളി മെഡല്‍ നേടിയ രജിയ, ലില്ലി, മനുജോര്‍ജ് എന്നിവരില്‍ നിന്നും 90,000 രൂപാവീതവും വെങ്കല മെഡല്‍ നേടിയ എല്‍.എസ്. ഐശ്വര്യ, അക്ഷയ് എന്നിവരില്‍ നിന്നും 60,000 രൂപാവീതവും നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങിയ നടപടി മനുഷ്യത്വരഹിതമാണ്. പരിശീലകര്‍ക്കെതിരെ പ്രതികരിച്ചാല്‍ സായിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയുമുണ്ട്.
അതിന് തയ്യാറാകാത്തവരെ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി സായിയില്‍ നിന്ന് പുറത്താക്കിയ സംഭവങ്ങളുണ്ട്. തായ്ക്കോണ്ട കോച്ചുമാരെ കുറിച്ച് മുമ്പും പരാതിയുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാഷണല്‍ ഗെയിംസിന്റെ സെലക്ഷന് ട്രയല്‍സില്‍ കൃത്രിമം കാണിച്ചതിനെതിരെ കായികതാരങ്ങള്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് അനുസരിച്ച് വീണ്ടും സെലക്ഷന് നടത്തുകയും ചെയ്യേണ്ടിവന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യ ചെയ്ത അപര്‍ണയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണം. ചികിത്സയില്‍ കഴിയുന്ന താരങ്ങള്‍ക്ക് 10 ലക്ഷം രൂപാവീതവും പൂര്‍ണമായ ചികിത്സാസഹായവും സര്‍ക്കാര്‍ നല്‍കണമെന്നും കായികവേദി സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സജീവന്, കൊല്ലം ജില്ലാ രക്ഷാധികാരി ഡോ സുഭാഷ് കുറ്റിശ്ശേരി, ജില്ലാപ്രസിഡന്റ് അനിലാല്‍, സെക്രട്ടറി ഓലയില്‍ ബാബു, മധുക്കുട്ടന്‍, അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: