1977 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടി ഗവണ്മെന്റ് രാജ്യവ്യാപകമായി ഗോവധനിരോധനം നടപ്പിലാക്കുവാനുദ്ദേശിച്ച് നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ചാലോചിച്ചു. രാജ്യത്ത് കന്നുകാലി സമ്പത്ത് ചുരുങ്ങിവരുന്നത് തടയിടുക എന്നതായിരുന്നു അന്ന് അങ്ങനെയൊരു നീക്കം നടത്തുവാന്‍ മൊറാര്‍ജി ദേശായി ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്.
അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവന്‍ നായര്‍ നിര്‍ദ്ദിഷ്ട നിയമനിര്‍മാണത്തിനെതിരെ എണ്ണമറ്റ ദില്ലി യാത്രകള്‍ നടത്തി. ഏതായാലും ഗോവധനിരോധന നിയമം പ്രാബല്യത്തിലായില്ല. മൊറാര്‍ജി, പി.കെ.വാസുദേവന്‍ നായര്‍ ഗവണ്മെന്റുകളും നീണ്ടുനിന്നില്ല.
പിന്നീട് ഗോവധിനിരോധനം കാര്യമായി ചര്‍ച്ചയാവുന്നത് ഇപ്പോള്‍ മാത്രമാണെന്നു തോന്നുന്നു. അതിനു നിമിത്തമായത് മഹാരാഷ്ട്രയില്‍ നിലവില്‍ വന്ന ഗോവധനിരോധന നിയമവും. ഏതാണ്ടു രണ്ടുപതിറ്റാണ്ടോളം ‘കോള്‍ഡു സ്റ്റോറേജി’ലായിരുന്ന വിഷയം ചര്‍ച്ചയാകുന്നതേയില്ല! കാരണം വ്യക്തം. അവിടങ്ങളില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും ‘ബീഫി’ ല്‍നിന്നും സ്വമേധയാ വിട്ടുനില്‍ക്കുന്നു. പരമ്പരാഗതമായിത്തന്നെ.
കേരളത്തിലെ സ്ഥിതിവ്യത്യസ്തമാണല്ലോ. ഇവിടെ ജനങ്ങളുടെ മുഖ്യആഹാരം ‘ബീഫ്’ ആണ് എന്ന മട്ടിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. വലിയ ഒരു ജനസഞ്ചയം ബീഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്നതുശരിതന്നെ. എന്നിരുന്നാലും മാട്ടിറച്ചിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ആകുലതകള്‍ വച്ചുപുലര്‍ത്തുന്നവരും ഉണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
എന്തിനും ഏതിനും മതപരമായ മാനം നല്കുന്ന നമ്മുടെ നാട്ടില്‍ ഗോവധനിരോധനവും വ്യത്യസ്തമാകേണ്ടതില്ലല്ലോ! എന്നാല്‍ ഇതിലെ ആരോഗ്യപരവും സാമൂഹ്യപരവുമായ വശങ്ങള് ചര്‍ച്ചയാകുന്നതേയില്ല എന്നതാണു ദൗര്‍ഭാഗ്യകരം.
വാസ്തവത്തില്‍ മനുഷ്യന് ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്തതാണ് ഗോമാംസം എന്നതാണ് വാസ്തവം. ഇതുസംബന്ധിച്ച് വിദേശസര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കണ്ടെത്തിയിട്ടുള്ള നിഗമനം നാം പരിശോധിക്കുന്നതേയില്ല. ഒരൊറ്റ കാര്യം മാത്രം ചിന്തിച്ചാല്‍ മതി-എന്തുകൊണ്ട് കേരളീയരില്‍ ഇത്രയധികം അതിരോക്ലിറോസിസ്റ്റ് രോഗം വ്യാപകമാകുന്നു? എന്തുകൊണ്ട് കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ നിരക്ക് ഉയര്‍ന്നിരിക്കുന്നു? എന്തുകൊണ്ട് കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗനിരക്ക് ഉയര്‍ന്നിരിക്കുന്നു? എന്തുകൊണ്ട് കേരളം പ്രമേഹ രോഗത്തിന്റെ ആഗോളതലസ്ഥാനമായി മാറുന്നു? ഇത്തരത്തില്‍ ആരോഗ്യകരമായ ഒരു അന്വേഷണത്തിലേക്ക് ആരും പോകുന്നതേയില്ല. മറിച്ച് നാം ഇവിടെ രാഷ്ട്രീയകാരണങ്ങളാല്‍ ‘ബീഫ് മേളകള്‍’ സംഘടിപ്പിച്ച് ഗോമാംസത്തെ മഹത്വവല്‍ക്കരിക്കുന്നു.
കേരളത്തില്‍ എന്തുകൊണ്ട് മാട്ടിറച്ചിയുടെ ഉപയോഗം ഇത്രവ്യാപകമായി? ഈയൊരന്വേഷണം ചെന്നെത്തുക ആധുനിക വൈദ്യശാസ്ത്ര ചികിത്സാലയങ്ങളുടെ ആദ്യകാല ഉപദേശനിര്‍ദ്ദേശങ്ങളാണ് എന്നു കാണാം. ‘ആനിമല്‍ പ്രോട്ടീന്‍’ മനുഷ്യന് ആരോഗ്യത്തിന് അനിവാര്യമാണെന്ന മട്ടിലാണ് അന്ന് ഭിഷഗ്വരന്മാര് പ്രചാരണം നല്‍കിയത്. ഒരു വലിയ വിഭാഗം അങ്ങനെ ബീഫിലേക്കാകര്ഷിക്കപ്പെട്ടു. ഇതൊരപകടമായിപ്പോയി എന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. പതുക്കെയാണെങ്കിലും ഇപ്പോള്‍ ഡോക്ടര്‍മാര്‍ ബീഫിനെതിരെ ഉപദേശം നല്കുന്നു എന്നതാശ്വാസകരം.
‘ഇറച്ചിയെല്ലാം ഇറച്ചിതന്നെയല്ലേ’ എന്നതാണ് ഒരു വാദഗതി. അതിനര്‍ത്ഥം മാംസഭക്ഷണത്തില്‍ ഒരു വേര്‍തിരിവു വേണ്ട എന്നുതന്നെ. ഏതു മാംസവും ഭക്ഷ്യയോഗ്യം! ഇതു യുക്തിസഹമായ ഒരു ചിന്തയാണോ?വാസ്തവത്തില്‍ ഭക്ഷണകാര്യത്തില്‍ നാം അനുവര്‍ത്തിക്കേണ്ടതായ പ്രാഥമികമായ ഒരു വിചാരധാരയുടെ ലംഘനമല്ലേ ഈ പ്രസ്താവം.
സസ്യഭക്ഷണത്തില്‍ നാം അനുവര്‍ത്തിക്കുന്ന ഒരു രീതിയുണ്ടല്ലോ. ഏറ്റവും ഹ്രസ്വായുസ്സും ലളിതവുമായ സസ്യലതാദികള്‍ ഭക്ഷണത്തിനുപയോഗിക്കുക എന്നത്. നെല്ലും ഗോതമ്പും വാഴയും കപ്പയും പച്ചക്കറി ഇനങ്ങളുമൊന്നും ദീര്‍ഘായുസ്സുള്ള സസ്യഗണങ്ങളില് പെടുന്നവയല്ല. അവയെയാണ് ഭക്ഷിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് വന്‍ വൃക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ വേണ്ടിയുള്ളവയാണ്.
അവയുടെ കായ്കനികള്‍ നമുക്ക് ഭക്ഷ്യയോഗ്യമാക്കാം. കന്നുകാലികളെ പരിപാലിക്കേണ്ടത് അവയില്‍നിന്നു ലഭിക്കുന്ന പാലിനുവേണ്ടിയായിരിക്കണം. ചാണകത്തിനുവേണ്ടിയായിരിക്കണം. അല്ലാതെ അവയുടെ മാംസത്തിനു വേണ്ടിയാകരുതം. അതാണ് പ്രകൃതി അനുശാസിക്കുന്നതും. അതല്ലേ നാം പിന്തുടരേണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: