ന്യൂദല്‍ഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് പരാജയമാണെന്നും പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും സമിതി റിപ്പോര്‍ട്ട്. മുന്‍ യുജിസി ചെയര്മാന് ഹരി ഗൗതമിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് യുജിസി പിരിച്ചുവിടണമെന്ന് നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ റിപ്പോര്‍ട്ട് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ തീരുമാനങ്ങളും ഉണ്ടായിട്ടില്ലെന്നും മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണങ്ങള്‍ക്കായി കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലക്ഷ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സംവിധാനമായി യുജിസി മാറിയിരിക്കുന്നതായും ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളെ നേരിടാന്‍ യുജിസിക്കായിട്ടില്ലെന്നും സമിതി കണ്ടെത്തി.
യുജിസിക്കു പകരം സംവിധാനമായി ദേശീയ ഉന്നതവിദ്യാഭ്യാസ അതോറിറ്റി രൂപീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്. എല്ലാ അര്‍ത്ഥത്തിലും യുജിസി പരാജയപ്പെട്ടിരിക്കുകയാണെന്നും യുജിസി ചെയര്മാന് സ്വന്തം കസേരയില്‍ തന്നെ ഇരിക്കാതെ പുറത്തേക്കിറങ്ങി സംസ്ഥാനങ്ങളിലെ യൂണിറ്റുകളുടെ പ്രവര്‍ത്തനം പരിശോധിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
യുജിസിയുടെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയും ശരിയല്ല, ആറുമാസം മുമ്പ് മാനവ വിഭവശേഷി വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച യുജിസി പിരിച്ചുവിടാനാകില്ലെന്നും അത്തരത്തില്‍ തീരുമാനമെടുത്തെന്നുള്ള മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശരിയല്ലെന്നും കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: