ന്യൂദല്‍ഹി: നികുതിവെട്ടിപ്പുകാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് പ്രമുഖ കമ്പനികള്‍ക്ക് ആദായ നികുതി വകുപ്പിന്റെ ഷോക്ക്. അഞ്ഞൂറു കോടിയോളം രൂപ അടയ്ക്കാനുള്ള 18 കമ്പനികളുടെ പേരുകളാണ് ഇന്നലെ പുറത്തുവിട്ടത്. നികുതിയടയ്ക്കാത്തവരുടെ പേരുകള്‍ പൊതുജനങ്ങള്‍ രഹസ്യമായി ഇന്‍കം ടാക്സിന് നല്‍കണമെന്ന അഭ്യര്‍ത്ഥനയ്ക്ക് പുതിയ നടപടിയോടെ കൂടുതല്‍ സ്വീകാര്യത കൈവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.
ഇന്‍കം ടാക്സ് ഭരണവിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറാണ് വന്‍ നികുതി കുടിശ്ശിക വരുത്തിയ പ്രമുഖരുടെ പേരുകള്‍ പരസ്യപ്പെടുത്തിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന്റെ ആവശ്യപ്രകാരമാണ് നടപടി. എത്രയും വേഗം നികുതി അടച്ചുതീര്‍ക്കണമെന്ന അന്ത്യശാസനവും കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
പത്തുകോടി രൂപയ്ക്ക് മുകളില്‍ കുടിശ്ശിക വരുത്തിയ കമ്പനികളുടെ പേരുകളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഗോള്ഡ്സക് ട്രേഡ് ഇന്ത്യ (75.47കോടി), സോമാനി സിമന്റ്സ് (27.47 കോടി), ബ്ലൂ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (75.11 കോടി), ആപ്പിള്‍ടെക് സൊല്യൂഷന്‍സ് (27.07 കോടി), ജൂപ്പിറ്റര്‍ ബിസിനസ് (21.31 കോടി), ഹിരാക് ബയോടെക് (18.54കോടി), ഐക്കണ്‍ ബയോ ഫാര്‍മ (17.69 കോടി), ബെന്യന് ആന്‍ഡ് ബെറി അലോയ്സ് (17.48 കോടി), ലക്ഷ്മിനാരായണ് ടി താക്കൂര്‍ (12.49 കോടി), വിരാഗ് ഡൈയിംഗ് ആന്‍ഡ് പ്രിന്റിംഗ് (18.57 കോടി), പൂനം ഇന്‍ഡസ്ട്രീസ് (15.84 കോടി), കന്‍വര്‍ അജയ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് (15 കോടി), പൂനെയിലെ നിയമസ്ഥാപനമായ ജി.കെ. ധര്‍നെ (38.31 കോടി), മുംബൈയിലെ നോബിള്‍ മര്‍ക്കന്റൈസ് (11.93 കോടി), കൊല്‍ക്കത്തയിലെ വിക്ടര്‍ ക്രെഡിറ്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (13.81 കോടി) എന്നിവയാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: