ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ക്ക് തുടക്കമിട്ട മുന്‍പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന് സ്മാരകം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി വിസ്മരിച്ചുകളഞ്ഞ മുന്‍ പാര്‍ട്ടി പ്രസിഡന്റ് കൂടിയായ റാവുവിനായി യമുനയുടെ തീരത്ത് ഏകതാ സ്ഥലില്‍ സ്മാരകം നിര്‍മ്മിക്കാനാണ് കേന്ദ്രതീരുമാനം.
നരസിംഹറാവു അന്തരിച്ചു പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനായി സ്മാരകം നിര്‍മ്മിക്കുന്നത്. ഇതുസംബന്ധിച്ച പദ്ധതി കേന്ദ്രനഗരവികസന മന്ത്രാലയം കാബിനറ്റിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം സ്മാരക നിര്‍മ്മാണത്തിന് അനുമതി നല്‍കും.
ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സ്മാരക നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നരസിംഹറാവുവിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആന്ധ്രാസര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. 1991-96കാലത്ത് കേന്ദ്രസര്‍ക്കാരിനെ നയിച്ച നരസിംഹറാവു 2004ലാണ് മരിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ അനിഷ്ടം കാരണം റാവുവിന് സ്മാരകം നിര്‍മ്മിക്കേണ്ടെന്ന് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
യമുനയുടെ തീരത്ത് 22.5 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഏകതാ സ്ഥലില്‍ മുന്‍പ്രധാനമന്ത്രിമാരായ ഐ.കെ ഗുജ്റാള്‍, ചന്ദ്രശേഖര്‍, മുന്‍പ്രസിഡന്റുമാരായ ഗ്യാനി സെയില്‍സിങ്, ശങ്കര്‍ദയാല്‍ശര്‍മ്മ, കെ.ആര് നാരായണന്, ആര്.വെങ്കിട്ടരാമന് എന്നിവരുടെ സ്മാരകങ്ങള്‍ നിലവിലുണ്ട്. 9 സ്മാരകങ്ങള്‍ക്ക് ഏകതാ സ്ഥലില്‍ ഇടമുണ്ടെന്നിരിക്കെയാണ് യുപിഎ സര്‍ക്കാര്‍ നരസിംഹറാവുവിന് സ്മാരകം നിര്‍മ്മിക്കേണ്ടെന്ന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: