ന്യൂദല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ ഇനിമുതല്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ഉള്‍പ്പെടുത്തും. മെയ് ഒന്നു മുതല്‍ രാജ്യത്തു നടക്കുന്ന തെരഞ്ഞെടുപ്പുകളിലാണ് പുതിയ പരിഷ്ക്കരണം നടപ്പാക്കുക. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിക്കുന്നതോടെ ഡമ്മി സ്ഥാനാര്‍ത്ഥികളെ ഉപയോഗിച്ചുള്ള എതിരാളികളുടെ ‘ചതിപ്രയോഗ’ത്തിന് അവസാനമാകും.
പുതിയ പരിഷ്ക്കരണം സംബന്ധിച്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്ക്കും ലഭിച്ചിട്ടുണ്ട്. വോട്ടര്‍മാരില്‍ അങ്കലാപ്പുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ ഫോട്ടോ പതിപ്പിക്കുന്നതുള്പ്പെടെ പുതിയ നിരവധി പരിഷ്ക്കരണങ്ങള്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പമാണ് ചിത്രവും ചേര്‍ക്കുന്നത്. പേരിനു വലതുവശത്തായി ചിത്രം ഉള്‍ക്കൊള്ളിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്ന് മാസത്തിനകം എടുത്ത ചിത്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കുക. രണ്ട് മുതല്‍ രണ്ടര വരെ സെന്റീമീറ്റര്‍ വലുപ്പത്തിലാണ് ചിത്രങ്ങള്‍ യന്ത്രത്തില്‍ വരിക. യൂണിഫോം, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ധരിച്ചുള്ള ചിത്രങ്ങള്‍ സ്വീകരിക്കില്ല.
മുഖംനേരെ ഇരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ വേണം സ്ഥാനാര്‍ത്ഥികള്‍ നല്‍കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോ നല്‍കിയില്ലെങ്കില്‍ ബാലറ്റ് പേപ്പറില്‍ അവ ചിത്രീകരിക്കില്ല. ഫോട്ടോ സമര്‍പ്പിക്കാതിരിക്കുന്നത് നാമനിര്‍ദ്ദേശപത്രിക തള്ളുന്നതിന്റെ കാരണമാകില്ല എന്നീ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: