അഴിമതിക്കെതിരെ നിരാഹാര സത്യഗ്രഹം നടത്തിയിരുന്ന അണ്ണാ ഹസാരെയുടെ നിഴലില്‍ ആളായിമാറിയ അരവിന്ദ് കേജ്രിവാളിന്റെ അന്തിമലക്ഷ്യം അധികാരമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയപ്പോഴാണ്. തെരഞ്ഞെടുപ്പില്‍ കേജ്രിവാള് നേടിയ വിജയം വ്യക്തിപ്രഭാവംകൊണ്ടല്ല തരംതാണ കൗശലംകൊണ്ടും അവസരവാദംകൊണ്ടുമാണെന്ന് തെളിയുകയുംചെയ്തു.
അധികാരം കയ്യാളാന്‍ കേജ്രിവാള് രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി ഇന്ന് വലിയൊരു പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. കേജ്രിവാള് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതുതന്നെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, കൂട്ടായ തീരുമാനമെടുക്കല്‍, സുതാര്യഭരണം മുതലായ വാഗ്ദാനങ്ങള്‍ നല്‍കിയാണ്. എന്നാലിപ്പോള്‍ ആം ആദ്മി പാട്ടിയിലെ പിളര്‍പ്പിനുത്തരവാദി കേജ്രിവാളാണെന്ന് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ പത്രം ദല്‍ഹിയില്‍ നടത്തിയ സര്‍വ്വേഫലം വ്യക്തമാക്കുന്നു.
പാര്‍ട്ടിയുടെ പിളര്‍പ്പ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിഛായയെ ബാധിച്ചുവെന്ന് 81.8 ശതമാനം പേര് വിശ്വസിക്കുന്നു. ഈ പിളര്‍പ്പിനുത്തരവാദി കേജ്രിവാള് തന്നെയാണെന്നും പാര്‍ട്ടിയെ സ്വത്താക്കാനാണ് കേജ്രിവാളിന്റെ ശ്രമമെന്നും സര്‍വ്വേയില്‍ ദല്‍ഹി നിവാസികള്‍ തുറന്നടിച്ചു. എഎപിയെ ഒറ്റയാള്പാര്ട്ടിയായി നിലനിര്‍ത്താനാണ് കേജ്രിവാളിന്റെ ശ്രമം എന്ന അവരുടെ ആരോപണം ന്യായീകരിക്കുന്നതാണ് പാര്‍ട്ടിയിലെ പ്രമുഖരുടെ വഴിപിരിയല്‍.
ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്രശാന്ത്ഭൂഷന്റെയും യോഗേന്ദ്ര യാദവിന്റെയും പുറത്താകല്‍. കേജ്രിവാള് ആദ്യം ഭരണത്തിലേറിയശേഷം ആദര്ശത്തിനൊത്തു ഭരിക്കാനാവില്ലെന്ന പേരില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പോയതാണ്. തെറ്റ് ഏറ്റുപറഞ്ഞ് രണ്ടാമതും തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ മഹാവിജയമാണ് കൊയ്തത്. ദല്‍ഹിയിലെ കിട്ടാക്കനിയായ കുടിവെള്ളം, നഗരദരിദ്രര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം, അഴിമതിരഹിതഭരണം, സുതാര്യത മുതലായവ സ്വപ്നംകണ്ട ദല്‍ഹിനിവാസികള്‍ വലിയ പ്രത്യാശയാണ് എഎപിയില്‍ വച്ചുപുലര്‍ത്തിയത്.
പ്രശാന്ത് ഭൂഷണ് എതിര്‍പ്പുയര്‍ത്തിയത് കേജ്രിവാള് പാര്‍ട്ടിയുടെ പ്രഖ്യാപിത ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ തുടങ്ങിയപ്പോഴാണ്. മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍ക്ക് പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരില്‍ സീറ്റ് നല്കിയതും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. സ്വന്തം സംസ്ഥാനമായ ഹരിയാനയില്‍ ഭരണം പിടിക്കുകയെന്നത് യോഗേന്ദ്ര യാദവിന്റെ രാഷ്ട്രീയസ്വപ്നമായിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ നല്ല പ്രകടനം കാഴ്ചവെക്കാനായില്ല.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന സൂചനകളാണ് പ്രമുഖരെ എഎപിയോട് വിടപറയാന്‍ പ്രേരിപ്പിച്ചത്. ദല്‍ഹിയില്‍ ആദ്യം സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ കിരണ്‍ബേദിയെ അവഗണിച്ചതിനാലാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അധികാരക്കൊതിയും കുതികാല്‍വെട്ടും കാലുപിടിത്തവും നടത്താന്‍ മടിയ്ക്കാത്തവരാണ് എഎപിക്കാര് എന്ന തിരിച്ചറിവ് വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും മറ്റും ഒട്ടും വ്യത്യസ്തമല്ല എഎപിയെന്ന ബോധം ജനങ്ങളിലുദിച്ചിരിക്കുന്നു.
‘ഹിന്ദുസ്ഥാന്‍ ടൈംസി’ന്റെ സര്‍വ്വേപ്രകാരം 79.66 ശതമാനം പേരും കേജ്രിവാള് എഎപിയെ ഒറ്റയാള്‍ പാര്‍ട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്ന് വിലയിരുത്തുന്നു. എഎപിയില്‍ അധികാരക്കൊതിയില്ലാത്ത ഒരു നേതാവും ഇല്ലെന്നാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് വ്യക്തമാക്കുന്നത്. എഎപി സര്‍ക്കാരിന് പരമാവധി രണ്ടുവര്‍ഷം ആയുസ്സെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ പ്രശാന്ത്ഭൂഷണും യോഗേന്ദ്രയാദവും എഎപിയില്‍നിന്നും വേറിട്ട് പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
കേരള കോണ്‍ഗ്രസ് (എം)നെപ്പോലെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അധികാരമോഹം മാത്രം കരുത്താകുന്ന പാര്‍ട്ടിയായി എഎപി മാറുമോ? എഎപിക്ക് ഏകാധിപത്യത്തിന്റെ രോഗലക്ഷണം നേരത്തെ കണ്ടുതുടങ്ങിയതാണ്. ഭിന്നസ്വരങ്ങളില്‍ കേജ്രിവാള് പ്രകോപിതനായിരുന്നു.
ജനാധിപത്യം വിമതസ്വരത്തെക്കൂടി ഉള്‍ക്കൊള്ളണമെന്ന അടിസ്ഥാനതത്വം പോലും മറന്ന കേജ്രിവാള് ദല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല. പ്രശാന്ത്ഭൂഷണും യോഗേന്ദ്ര യാദവും പുറത്തുവന്നാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ബലൂണായി എഎപി മാറും. ആം ആദ്മിക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ കേജ്രിവാള് ഭിന്നസ്വരങ്ങളോട് സഹിഷ്ണുത കാണിക്കുകയും വ്യക്തിപൂജയില്‍ അഭിരമിക്കാതിരിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: