ശ്രീനഗര്‍: മൂന്നാം ദിവസവും തുടരുന്ന കനത്തമഴക്കെടുതിയില്‍ സംസ്ഥാനത്ത് 16 പേര് മരിച്ചു. ഝലം നദി കരകവിഞ്ഞ് കശ്മീര്‍ താഴ്വര കടുത്ത വെള്ളപ്പൊക്ക ദുരിതത്തിലായി. മണ്ണിടിച്ചിലില്‍ ബാദ്ഗാം ജില്ലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി മണ്ണിനടിയിലായി. ഇവിടെ കുടുങ്ങിയ 16 പേരാണ് മരിച്ചതായി പോലീസ് പറയുന്നത്. മണ്ണ്മാറ്റി ഇവരെ പുറത്ത് എടുക്കാനുള്ള കഠിന പരിശ്രമങ്ങള്‍ നടക്കുകയാണ്.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കശ്മീരിന് അടിയന്തര സഹായമെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ കശ്മീരിലേക്ക് അയച്ചു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കശ്മീരിന് മുഴുവന്‍ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ജില്ലാഭരണകൂടവും പോലീസും ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. 36 മണിക്കൂര്‍ തുടര്‍ന്ന കനത്ത മഴയാണ് ഝലം നദി കരകവിയാന്‍ ഇടയാക്കിയത്. അനന്ത്നാഗ് ജില്ലിയിലെ സംഗം, രാം മുന്‍ഷി ബാഗ് എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. ബെമിന മേഖലയിലെ ഹംദാനിയ കോളനി മുങ്ങി.
വെള്ളപ്പൊക്കംമൂലം നിയമസഭാ സമ്മേളനം ജമ്മുവിലായിരിക്കും ചേരുകയെന്ന് ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് അറിയിച്ചു. താഴ്വരയിലെ ഭൂരിഭാഗം നദീതടങ്ങളും വെള്ളത്തിനടിയിലാണ്. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്ന് കണ്ട്രോള് റൂമുകള്‍ തുറന്നതായി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അറിയിച്ചു. താഴ്വരയിലെ സ്ഥിതിഗതികള്‍ തല്‍ക്ഷണം അവലോകനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും മുഫ്തി പറഞ്ഞു.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നുണ്ട്. ഏതാണ്ട് 250 കുടുംബങ്ങളെ വെള്ളപ്പൊക്കമേഖലയില്‍ നിന്നും കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ബദ്ഗാം ജില്ലയിലെ ചരാര്‍ ഇ ഷെരീഫ് മേഖലയില്‍ നാല്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നു. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ഈ മേഖലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
വെള്ളപ്പൊക്കത്തെതുടര്‍ന്ന് സ്കൂള്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. സ്കൂളുകള്‍ക്ക് നാലുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെതുടര്‍ന്ന് 294 കിലോ മീറ്റര്‍ നീളം വരുന്ന ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ കനത്ത മണ്ണിടിച്ചിലാണ് അനുഭവപ്പെടുന്നത്. ദേശീയ പാതയും അനുബന്ധ റോഡുകളെല്ലാം മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചു. കശ്മീരിലെ ഏഴ് ജില്ലകളിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള, കുപ്വാര, കാര്‍ഗില്‍ തുടങ്ങിയ ജില്ലകളില്‍ 24 മണിക്കൂറിനിടെ ഹിമപാതത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ അമ്പത് പേര് വീതമടങ്ങുന്ന രണ്ട് സംഘം ശ്രീനഗറില്‍ എത്തിയിട്ടുണ്ട്. മറ്റ് നാല് എന്‍ഡിആര്‍എഫ് സംഘം തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള ഇവര്‍ മുഴുവന്‍ സംവിധാനങ്ങളോടുകൂടിയാണ് എത്തിയിരിക്കുതെന്നും സിങ് പറഞ്ഞു.കുറച്ച് ദിവസം കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
വെള്ളപ്പൊക്ക ദുരിത ബാധിതരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളപ്പൊക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്യതികം
ആശങ്കാകുലനാണെന്നും ദുരിതമനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും സഹായമെത്തിക്കുമെന്നും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കശ്മീരില്‍ എത്തിയ കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വി പറഞ്ഞു. സംസ്ഥാനത്തിന് എല്ലാസഹയാങ്ങളും നല്കാന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വേണ്ട സഹായം എത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
കഴിഞ്ഞ സപ്തംബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 280 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും പതിനായിരത്തോളം പേര് ഭവനരഹിതരാവുകയും ചെയ്തിരുന്നു. നൂറ്കണക്കിന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: