ലഖ്നൗ: ഭൂവിനിയോഗ ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന സംരക്ഷണത്തിനുള്ളതല്ല, മറിച്ച് രാജ്യ പുരോഗതിക്കുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂവിനിയോഗ ബില്‍ ഒരുതരത്തിലും പ്രാവര്ത്തികമാക്കാനാകുമായിരുന്നില്ല. അതിനെ ശക്തിപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്തത്, ജെയ്റ്റ്ലി പറഞ്ഞു.
ഗ്രാമീണ ഭാരതത്തെ ബില്‍ കൂടുതല്‍ വികസനത്തിലേക്കു നയിക്കും. ഗുജറാത്തില്‍ അഹമ്മാദാബാദ് നഗരത്തിനു പുറത്തുള്ള റിങ് റോഡുകളും മറ്റ് അടിസ്ഥാന സൗകര്യ വികസനവുമാണ് ആ സംസ്ഥാനത്തെ വികസനത്തിലേക്കു നയിച്ചത്. ഉത്തര്‍പ്രദേശിന്റെ വികസനത്തിനും ഇത്തരത്തിലുള്ള പുരോഗതി വേണം. ഭാരത ഗ്രാമങ്ങളുടെയാകെ വികസനത്തിനു വഴിതുറക്കുന്നതാണ് ഭൂവിനിയോഗ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് പ്രത്യേകിച്ചു കാരണങ്ങളില്ലാതെ ബില്ലിനെ എതിര്‍ക്കുന്നതുവഴി രാജ്യ പുരോഗതിയെയാണ് തടസപ്പെടുത്തുന്നത്, ജെയ്റ്റ്ലി പറഞ്ഞു.
വാരാണസിയിലെ അസീ ഘട്ടില്‍ മൃതദേഹങ്ങള്‍ സംസ്കാരകര്‍മ്മത്തിനു കൊണ്ടു പോകുന്ന ആംബുലന്‍സ് ബോട്ടുകളുടെ ഉദ്ഘാടനം ജെയ്റ്റ്ലി നിര്‍വഹിച്ചു. അഹമ്മദാബാദിലെ സുധാംശു മേത്ത ഫൗണ്ടേഷനും സൂറത്ത് എം.പി: സി. ആര്. പാട്ടീലും ചേര്‍ന്നാണ് ഈ ബോട്ടുകള്‍ സംഭാവന ചെയ്തത്. ഈ സംവിധാനം മണികര്‍ണ്ണികാ ഘട്ടില്‍നിന്ന് ഹരിശ്ചന്ദ്ര ഘട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: