ന്യൂദല്‍ഹി: ഭീകരാക്രമണങ്ങളുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കാന്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആലോചിക്കുന്നു. ഭീകരാക്രമണങ്ങള്‍ക്കെതിരായ സുരക്ഷാ സൈന്യത്തിന്റെ നടപടികള്‍ അവസാനിക്കുന്നതു വരെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതാണ് തടയുക. ഇതിനായി കേബിള്‍ ടിവി നെറ്റ്വര്‍ക്ക് നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രാലയം തീരുമാനിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തത് രക്ഷാ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരുന്നു.
നിയമത്തില്‍ പുതുതായി ഒരു വ്യവസ്ഥകൂടി ചേര്‍ത്തുകൊണ്ടുള്ള ഭേദഗതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന സുരക്ഷാ സേന ദൗത്യം അവസാനിപ്പിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതുവരെ ദൃശ്യങ്ങള്‍ പുറത്തുവിടാനാവില്ല. നിയമം ലംഘിച്ച് ഏതെങ്കിലും ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കഠിന നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. ചാനലിന്റെ സംപ്രേഷണം താല്‍ക്കാലികമായി തടയുകയോ ചാനലിന്റെ ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുകയോ ചെയ്യും.
മുംബൈ ഭീകരാക്രമണ സമയത്ത് ദേശീയ- പ്രാദേശിക ചാനലുകള്‍ അക്രമികളുടെ ദൃശ്യങ്ങളും സുരക്ഷാ സൈന്യം നടത്തുന്ന ഭീകരവിരുദ്ധ നടപടികളും തല്‍സമയം കാണിച്ചിരുന്നു. ഹോട്ടലുകളില്‍ ആക്രമണം നടത്തിക്കൊണ്ടിരുന്ന ഭീകരര്‍ ഹോട്ടലുകള്‍ക്കകത്തെ ടിവിയില്‍ സുരക്ഷാസേന സ്വീകരിക്കുന്ന നടപടികള്‍ കണ്ടത് സുരക്ഷാ സേനയ്ക്ക് തിരിച്ചടിയായിരുന്നു. ഭീകരാക്രമണങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നത് തടയാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും എതിര്‍പ്പ് മൂലം ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ച ജമ്മുകാശ്മീരിലെ സാംബ,കത്വ ജില്ലകളില്‍ നടന്ന ഭീകരാക്രമണങ്ങളും വാര്‍ത്താ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇത്തരം നടപടികള്‍ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കേന്ദ്രസര്‍ക്കാരിനോട് സൈനികമേധാവിമാര്‍ അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രാലയവും പ്രതിരോധമന്ത്രാലയവും വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ തത്സമയ സംപ്രേഷണം നിയന്ത്രിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: