ന്യൂദല്‍ഹി: ഭീകരവാദ സംബന്ധമായ കേസുകളിലെ അന്വേഷണങ്ങള്‍ ത്വരിതപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദ്ദേശം.
കത്തിലൂടെയാണ് മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അയച്ച കത്തില്‍ 2013 ഒക്ടോബര്‍ ഒന്നിന് ഖാണ്ഡവ ജയിലില്‍ നിന്ന് രക്ഷപ്പെട്ട അഞ്ച് സിമി ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഈ സംഭവം രാജ്യത്തെമ്പാടുമുള്ള സുരക്ഷയെ ബാധിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ഫോടന പരമ്പര നടത്താന്‍ രക്ഷപ്പെട്ട ഭീകരര്‍ ശ്രമിച്ചേക്കുമെന്നും ചൗഹാന് അയച്ച കത്തില്‍ പറയുന്നു.
മുഹമ്മദ് അജാജുദ്ദീന്, മുഹമ്മദ് അസ്ലം, അംജാദ് ഖാന്, സഖീര്‍ ഹുസൈന് സാദ്ദിഖ്, മെഹബൂബ് ഗുഡു എന്നിവരാണ് രക്ഷപ്പെട്ട സിമി ഭീകരര്‍. സംസ്ഥാനങ്ങള്‍ക്കെല്ലാം ഇവര്‍ക്കെതിര ജാഗ്രത നിര്‍ദ്ദേശമുണ്ട്.
2014 മെയ് ഒന്നിന് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വത്തോടും ആഭ്യന്തര മന്ത്രാലയം സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
2014 ഡിസംബര്‍ 28ന് നടന്ന ബംഗ്ലൂരു സ്ഫോടനത്തില്‍ പ്രത്യേക ശ്രദ്ധ ക്ഷണിച്ചാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: