ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ ഫോണില്‍ നിന്നും മായിച്ചു കളഞ്ഞ സന്ദേശങ്ങളുള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകള്‍ ദല്‍ഹി പോലീസിന് ലഭിച്ചു. ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ഡയറക്ട്രേറ്റിലെ വിദഗ്ധസംഘമാണ് സുനന്ദ പുഷ്ക്കറിന്റെ ഫോണ്‍രേഖകള്‍ വീണ്ടെടുത്തത്. നിര്‍ണ്ണായക തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞു.
സുനന്ദയുടെ സെല്‍ഫോണുകള്‍, ലാപ്ടോപ്പ് എന്നിവയിലെ വിവരങ്ങളാണ് ഫോറന്‍സിക് വിദഗ്ധര്‍ വീണ്ടെടുത്തിരിക്കുന്നത്. ലഭിച്ച വിവരങ്ങള്‍ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ബ്ലാക്ബെറിയില്‍ നിന്നും ട്വിറ്ററില്‍ നിന്നും മായിച്ചു കളഞ്ഞ തെളിവുകളാണ് തിരികെ ലഭിച്ചിരിക്കുന്നത്. മനപ്പൂര്‍വ്വം ഫോണ്‍ രേഖകള്‍ മായിച്ചതാണോയെന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും ബി.എസ് ബാസി പറഞ്ഞു.
ജനുവരിയില്‍ ശശി തരൂരിനെ ചോദ്യം ചെയ്തതിനു ശേഷമാണ് സുനന്ദയുടെ ഫോണുകളും മറ്റും വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നത്. ഒരു ലാപ്ടോപ്പും നാല് മൊബൈല്‍ ഫോണുകളുമാണ് അയച്ചത്.
അതിനിടെ സുനന്ദ കൊലക്കേസുമായി സഹകരിക്കാന്‍ പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ തയ്യാറായിട്ടുണ്ട്. അവര്‍ ഭാരതത്തിലേക്ക് വരില്ലെന്നും എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഇമെയിലിലൂടെയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ മറുപടി നല്കാന് തയ്യാറാണെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്. ശശി തരൂരിനെ മൂന്നാമതു വട്ടം ചോദ്യം ചെയ്യാനും പോലീസ് തയ്യാറെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: