ന്യൂദല്‍ഹി: ദല്‍ഹിയിലെ പാക് എംബസി ആസ്ഥാനത്ത് നടക്കുന്ന പാക്കിസ്ഥാന്റെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് കാശ്മീരി വിഘടനവാദി നേതാക്കളെ ക്ഷണിച്ചത് വിവാദമാകുന്നു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ജയിലില്‍ നിന്ന് വിട്ടയച്ച വിഘടനവാദി നേതാവ്ത്ത് മസ്രത് ആലമിനും ആഘോഷങ്ങള്‍ക്ക് ക്ഷണമുണ്ട്.
2010ല്‍ കശ്മീര്‍ താഴ്വരയില് നടന്ന സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരനാണ് ആലം. പോലീസും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ നൂറിലേറെ പേര് മരണപ്പെട്ടിരുന്നു. ഹുറിയത്ത് നേതാക്കളെ ക്ഷണിച്ചതില്‍ അസ്വാഭാവികതയില്ലെന്നും ഇപ്പോഴുളളത് അനാവശ്യ വിവാദങ്ങളാണെന്നും പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് വ്യക്തമാക്കി. അതേസമയം, ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആലം അറിയിച്ചു. ഇത്തരം ക്ഷണങ്ങള്‍ എല്ലാ വര്‍ഷവും എത്താറുണ്ട്. എന്നാല്‍ സുഖമില്ലാത്തതിനാല്‍ ഇത്തവണ താന്‍ പങ്കെടുക്കുന്നില്ലെന്നും ആലം പറഞ്ഞു.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടത്തുന്നത്. താലിബാന് ആക്രമണം ഭയന്ന് 2008 മുതല്‍ നിര്‍ത്തിവെച്ച റിപ്പബ്ലിക് ആഘോഷങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: