സ്വീകരണ മുറിയില്‍ പലയിടങ്ങളില്‍ നിന്നും പലപ്പോഴായി ലഭിച്ച പുരസ്കാരങ്ങള്‍ അടുക്കിവെച്ചിരിക്കുന്നു. അവയ്ക്കിടയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന, നല്ല വലിപ്പമുള്ള ഗീതോപദേശത്തിന്റെ ശില്പം. അതില്‍ ദൃഷ്ടിയൂന്നി അല്പനേരം ഇരുന്നത് ശ്രദ്ധയില്പ്പട്ടതുകൊണ്ടാണെന്നു തോന്നുന്നു മഹാകവി യൂസഫലി കേച്ചേരി സംസാരിച്ചുതുടങ്ങി. ‘ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ആവിഷ്കാരമാണ് ഭഗവദ്ഗീത, സമഗ്രമായ ജീവിതവീക്ഷണം ഗീത പ്രദാനം ചെയ്യുന്നു. ഗീതയെ അനുവര്‍ത്തിക്കുന്നവരുടെ മുന്നില്‍ ജീവിതം വഴിമുട്ടില്ല…’ ശ്രീകൃഷ്ണ സങ്കല്പത്തെക്കുറിച്ചുമുണ്ട് അദ്ദേഹത്തിന് മഹത്തായ കാഴ്ചപ്പാട്. ഏറ്റവും ഹൃദ്യമായ കൃഷ്ണസ്തുതികളാണല്ലോ അദ്ദേഹത്തിന്റെ തൂലികയിലൂടെ കൈരളിക്ക് ലഭിച്ചത്. മണ്ണിന് വിണ്ണിന്റെ വരദാനമായി ലഭിച്ചതാണ് സംഗീതമെന്നു കുറിച്ച കവി എത്ര ഉദാത്തമായാണ് ഭാരതീയ കാഴ്ചപ്പാടിന് ഗാനാവിഷ്കാരം നല്കുന്നതെന്നോര്ക്കുക.
സ്വാമി വിവേകാനന്ദന്റെ സാര്‍ധശതി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര്‍ജി തയ്യാറാക്കിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥത്തില്‍ കേച്ചേരിയുടെ കവിതയുമുണ്ട്. ഈ ഗ്രന്ഥത്തിന്റെ തൃശൂരിലെ പ്രകാശനവേളയില്‍ അദ്ദേഹത്തെ ആദരിക്കാന്‍ നിശ്ചയിച്ചിരുന്നു. അതിനായി ക്ഷണിക്കാന്‍ വീട്ടില്‍ ചെന്നു. മകളുടെ വീട്ടില്‍ അന്നേദിവസം ഒരു കുടുംബചടങ്ങില്‍ സംബന്ധിക്കേണ്ടതിനാല്‍ പരിപാടിക്കെത്താന്‍ കഴിയില്ലെന്ന് ഖേദപൂര്‍വ്വം അറിയിച്ചു. പുസ്തക പ്രകാശനച്ചടങ്ങിന് ശേഷം ഒരു ദിവസം കവിയുടെ കേച്ചേരിയിലുള്ള വസതിയില്‍ വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ പോയി.
സംസ്ഥാന സംഘടനാകാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്, ജില്ലാ അദ്ധ്യക്ഷന്‍ സി.എന്‍. മുരളീധരന്‍നായര്‍, ജില്ലാ സംഘടനാ കാര്യദര്‍ശി കെ.ആര്.ഷാജി, ആര്‍എസ്എസ് മഹാനഗര്‍ പ്രചാരക് ആയിരുന്ന കെ.പി.രവീന്ദ്രന് തുടങ്ങിയവരുള്‍പ്പെട്ട സംഘത്തിന് ഹൃദ്യമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. പൊന്നാട ചാര്‍ത്തി ആദരിച്ചതിനുശേഷം നല്കിയ പുസ്തകം നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് വികാരവായ്പോടെ കവി ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ എത്രയോ കാലമായി മനസ്സില്‍ വെച്ചാരാധിക്കുന്ന എന്റെ ഗുരുവാണ് സ്വാമി വിവേകാനന്ദന്. ആ മഹാമനീഷിയെ പോലൊരു ദാര്‍ശനികനെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. ഭാരതത്തിന് നേരായ മാര്‍ഗം കാണിക്കാന്‍ വിവേകാനന്ദദര്ശനങ്ങള്ക്കു കഴിയും. നിങ്ങള്‍ അതിന്റെ പ്രചാരകര്‍ ആയി മാറണം. ധാരാളം ചെറുപ്പക്കാരെ ഒപ്പം കൂട്ടണം. പരമേശ്വര്‍ജിയെക്കുറിച്ച് ആദരപൂര്‍വ്വം അന്വേഷിച്ച അദ്ദേഹം അദ്ദേഹത്തിന് ആയൂരാരോഗ്യങ്ങള്‍ നേരുകയും ചെയ്തു. 1998ല്‍ ബാലസംസ്കാരകേന്ദ്രം അദ്ദേഹത്തിന് ജന്മാഷ്ടമി പുരസ്കാരം നല്കി ആദരിച്ചിരുന്നു.
എന്നും ദേശീയ സംസ്കാരത്തോടൊപ്പം സഞ്ചരിച്ച ആ മഹാനുഭാവന് മതവിശ്വാസവും ദേശീയതയും പരസ്പരവിരുദ്ധമായിരുന്നില്ല. മറിച്ച്, സമന്വയിപ്പിക്കാന്‍ കഴിയുന്ന ജീവിത തലങ്ങളായിരുന്നു. ദേശീയതയെയും ദേശീയമാനബിന്ദുക്കളെയും ഏറെ വിലമതിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത ആ പ്രതിഭാശാലിയുടെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ നമ്രശിരസ്സോടെ ആദരാഞ്ജലികളര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: