ന്യൂദല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തെ എ.സി പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ വന്‍നാശനഷ്ടം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉണ്ടായ തീപിടിത്തം സമീപത്തെ കച്ചവടക്കാരാണ് പോലീസിനെ അറിയിച്ചത്. കൊണാട്ട് പ്ലേസ്, പാര്‍ലമെന്റ് സ്ട്രീറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നെത്തിയ പത്ത് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പാര്‍ലമെന്റ് മന്ദിരത്തിന്റെ നൂറുമീറ്റര്‍ അകലെയുള്ള റിസപ്ഷന് സമീപത്തുള്ള എ.സി പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. എ.സി പവര്‍ യൂണിറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അഞ്ചാം നമ്പര്‍ സന്ദര്‍ശക ഗേറ്റിന് സമീപത്തുള്ള എ.സി പവര്‍ പ്ലാന്റില്‍ നിന്നും വലിയ തോതില്‍ പുക ഉയര്‍ന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും വളരെ വേഗത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ എ.കെ ശര്‍മ്മ പറഞ്ഞു.
എ.സി പ്ലാന്റിന് സമീപത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. വെല്‍ഡിംഗ് മെഷീനില്‍ നിന്ന് തീപ്പൊരി വീണതാകാം അപകടകാരണമെന്നും സംശയമുണ്ട്. മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ നടക്കുന്ന അറ്റകുറ്റപ്പണികള്‍ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ടെന്നും ഫയര്‍ഫോഴ്സ് മേധാവി പറഞ്ഞു.
അപകടമുണ്ടായ ഉടന്‍ തന്നെ പോലീസ് പാര്‍ലമെന്റിന് സമീപത്തെ റോഡുകളെല്ലാം ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് വേണ്ട ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തി. മുപ്പതോളം ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ ഒരുമണിക്കൂര്‍ നേരം നീണ്ട പ്രയത്നത്തിനൊടുവില്‍ തീകെടുത്തി. മാര്‍ച്ച് 19നും എ.സി പ്ലാന്റില്‍ ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: