ഹൈദരാബാദ്: വിശ്വാസമാണല്ലോ എല്ലാം. അതു മക്കളുടെ ആയുസ്സിനും ആരോഗ്യത്തിനും നന്മയ്ക്കുമാണെങ്കില് അമ്മമാര്‍ എന്തും ചെയ്യും. അതില്‍ യുക്തിയൊന്നും നോക്കിയില്ലെന്നുമിരിക്കും. അത്തരമൊരു വിശ്വാസ പരീക്ഷണത്തില്‍ തെലങ്കാനയിലെ വാറങ്കലിലെ അമ്മമാര്‍ വിജയിച്ചു. അപ്പോള്‍ സംഭവിച്ചതോ പ്രദേശത്ത് വളക്കച്ചവടം പൊടിപൊടിച്ചു. പൊടിപിടിച്ചിരുന്ന വളകള്‍ പോലും ഒന്നില്ലാതെ കടയൊഴിഞ്ഞു.
പ്രദേശത്തെ ഒരു ആത്മീയ കേന്ദ്രത്തിലെ ആചാര്യന് പ്രസംഗമദ്ധ്യേ പറഞ്ഞു, അമ്മമാര്‍ നവവര്‍ഷ ദിനത്തില്‍ ഒമ്പതു നിറമുള്ള പുതിയ വളകള്‍ അണിയുന്നത് ശുഭമാണെന്ന്. അത് അവരുടെ ആണ് മക്കള്‍ക്കും ഭര്‍ത്താവിനും ആയുസ്സും ആരോഗ്യവും നല്‍കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതു കേട്ടവര്‍ കേട്ടവര്‍ കണ്ടവരോടു പറഞ്ഞു. അങ്ങനെ കാട്ടുതീപോലെ പടര്‍ന്നു.
സ്ത്രീകളും കുട്ടികളും കടകളില്‍ തിക്കിത്തിരക്കി. പല കടകളിലും വളകള്‍ സ്റ്റോക്കില്ലാതായി. അയല്‍ പ്രദേശങ്ങളിലും വള തേടി ആളുകള്‍ ഓടി. ചില കടകളില്‍ തിക്കും തിരക്കുമൊഴിവാക്കാന് പോലീസെത്തേണ്ടിവന്നു. ഉത്സവകാലങ്ങളില്‍ മാത്രം ഉണര്‍വ്വുള്ള വാറങ്കലിലെ വളക്കടകള്ക്കിത് വമ്പിച്ച ആഘോഷമായി. എന്നാല്‍ മക്കളുടെ ഭാവിയില്‍ അമ്മമാര്‍ക്കുള്ള ഉത്കണ്ഠയും അതിനുവേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധതയുമാണ് സംഭവം വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: