ന്യൂദല്‍ഹി/ജമ്മു: സാംബ ജില്ലയിലെ സൈനിക ക്യാമ്പിനുനേരെ ആക്രമണം നടത്തിയ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു-പത്താന്‍കോട്ട് ദേശീയപാതയിലെ മെഷ്വാരയിലുള്ള 82-ാം കവചിതവ്യൂഹത്തിന്റെ ക്യാമ്പിനുനേരെ ആക്രമണം നടത്തിയ ഭീകരര്‍ ക്യാമ്പിനകത്തേക്ക് പ്രവേശിക്കുംമുമ്പ് തന്നെ വെടിയേറ്റുവീണു. ഇന്നലെ രാവിലെ 5.50ഓടെയായിരുന്നു ആക്രമണം. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടോ എന്നു പരിശോധിക്കുന്നതിനായി വ്യാപക തിരച്ചില്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്.
ഒന്‍പതുദിനങ്ങള്‍ നീളുന്ന നവരാത്രി ആഘോഷങ്ങളും മുസ്ലീംകള്‍ പേര്‍ഷ്യന്‍ പുതുവര്‍ഷമായ നൂറൂസും ആഘോഷിക്കുന്ന ദിനത്തില്‍ നടന്ന ആക്രമണം സമാധാനശ്രമങ്ങളെ തകര്‍ക്കാന്‍ ഉദ്യേശിച്ചുള്ളതാണെന്ന നിഗമനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.
സംഭവത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും റോഡിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തദ്ദേശവാസി സംഭവം കണ്ട് മറിഞ്ഞുവീണ് ചെറുതായി പരിക്കേറ്റതായും പ്രതിരോധവകുപ്പ് പിആര്‍ഒ ലഫ്.കേണല്‍ മനീഷ് മേത്ത പറഞ്ഞു.
കത്വ ജില്ലയിലെ പോലീസ് സ്റ്റേഷന് അക്രമിച്ച് മൂന്നുപോലീസുകാരടക്കം നാലുപേരെ കൊലപ്പെടുത്തിയതിന്റെ പിന്നാലെ സാംബയില്‍ ആക്രമണം നടത്തിയവരും ഒരേ ഗ്രൂപ്പില്പ്പെട്ടവരാണോ എന്നതു വ്യക്തമല്ലെന്നും സൈനിക മേഖലയിലേക്ക് ഭീകരര്‍ക്ക് കടക്കാനായില്ലെന്നും സൈനിക വക്താവ് പറഞ്ഞു. വെള്ളിയാഴ്ച ആക്രമണം നടന്ന രാജ്ബാഗില് നിന്നും 20കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ ആക്രമണശ്രമം നടന്ന സൈനിക ക്യാമ്പ്.
ഭീകരര്‍ ഗ്രനേഡുകള്‍ വലിച്ചെറിയുകയും നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തെങ്കിലും സൈനിക ക്യാമ്പിന്റെ സുരക്ഷാ ചുമതലയുള്ള ജവാന്മാര് ഭീകരരെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. 2013 സപ്തംബര്‍ 26നും ഇതേ ക്യാമ്പിനു നേരെ ഭീകരാക്രമണം നടന്നിട്ടുണ്ട്.
ഈവര്‍ഷം ഇതുവരെ 26 ഭീകരരെ സൈന്യം വധിച്ചിട്ടുണ്ടെന്നും ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനിടെ ഒകു സൈനികനു മാത്രമാണ് ജീവന് നഷ്ടമായതെന്നും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും സംസ്ഥാന ഉപമുഖ്യമന്ത്രിയില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും വിവരം ശേഖരിച്ചതായും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു.
ഭീകരരെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവും പറഞ്ഞു.
തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: