കൊല്‍ക്കത്ത:പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ബലാല്‍ക്കാരത്തിനിരയായ കന്യാസ്ത്രീയെ ഇന്നലെ അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയി.
ഏഴുദിവസം മുമ്പു നടന്ന സംഭവത്തെതുടര്‍ന്ന് ആശുപത്രിയിലായിരുന്ന 72 വയസുകാരിയെ വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ദല്ഹിയിലേക്കാണു കൊണ്ടുപോയതെന്ന് സൂചനയുണ്ട്.
റാണാഘട്ടിലെ കോണ്‍വന്റ് ഓഫ് ജീസസ് ആന്‍ഡ് മേരി ഹൈസ്കൂളിലെ മദര്‍ സുപ്പീരിയറായ അവരെ ആക്രമിച്ച കേസില്‍ ഇതിനകം പശ്ചിമബംഗാള്‍ പോലീസ് 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്കൂളിലെ ക്ലോസ് സര്‍ക്ക്യൂട്ട് ക്യാമറയില്‍നിന്ന് കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിടിയിലായിട്ടുള്ള രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികള്‍ എന്നാണ് പോലീസ് നഗമനം.12 പേരുടെ അക്രമി സംഘമായിരുന്നു സംഭവങ്ങള്‍ക്കു പിന്നില്‍.
പുലര്‍ച്ചെ ആറുമണിക്കുള്ള ദല്‍ഹി വിമാനത്തിലാണ് മദര്‍ സുപ്പീരിയറിനെ കൊണ്ടുപോയത്. ദല്ഹിക്കാണു പോയതെന്നല്ലാതെ മറ്റുവിവരങ്ങളില്ല. അവര്‍ ശാരീരികമായും മാനസികമായും പൂര്ണ്ണാരോഗ്യവതിയാണെന്ന് ഡിസ്ച്ചാര്ജ്ജു ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രി വ്യാഴാഴ്ചതന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുക്കമായിരുന്നു.
കോണ്‍വെന്റ് അധികൃതര്‍ അതു നീട്ടുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് അവര്‍ കന്യാസ്ത്രീയെ ആശുപത്രിയില്‍നിന്നു കൊണ്ടുപോയത്. മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ എയര്‍പോര്‍ട്ടു വിടാനായിരുന്നു ഇതെന്ന് അധികൃതര്‍ വിശദീകരിക്കുന്നെങ്കിലും എങ്ങോട്ടാണ് കൊണ്ടുപോയതെന്നു വെളിപ്പെടുത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: