ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരരുടെ ആക്രമണം. രണ്ട് സൈനികരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തില്‍ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സാംബയിലെ മെസാര്‍ സൈനിക ക്യാമ്പിനു നേരെ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഇരച്ചെത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും വെടിവയ്പക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. നാലോളം ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവരില്‍ രണ്ടു പേര് ക്യാംപിനുള്ളില്‍ പ്രവേശിച്ചു. ആക്രമണത്തില്‍ ഒരു മേജറിനും ഒരു ജവാനുമാണ് പരിക്കേറ്റത്.
ആക്രമണത്തെത്തുടര്‍ന്ന് ജമ്മു-പത്താന്‍കോട്ട് ദേശീയപാത അടച്ചു. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കൂടുതല്‍ പേര് പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം എഴിലധികം പേര് അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട് എന്നാണ് സൈനികരഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്കി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ജമ്മുവിലെത്തി സ്ഥിതി വിലയിരുത്തി. തീവ്രവാദം വച്ചുപൊറുപ്പിക്കില്ലെന്ന് ജിതേന്ദ്രസിംഗ് പറഞ്ഞു. 2013 സെപ്റ്റംബറിലും മെസാറിലെ ക്യാമ്പിനു നേരെ ആക്രമണം നടന്നിരുന്നു. അന്ന് 12 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കത്വയിലെ പോലീസ് സ്റ്റേഷനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരടക്കം നാലു പേര് കൊല്ലപ്പെട്ടിരുന്നു. പിന്നീട് രണ്ടു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു.
നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതിനിടെയാണ് ആക്രമണം നടന്നത്. മാത്രമല്ല പേര്‍ഷ്യന്‍ പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ ഇന്ന് മുസ്ലീങ്ങള്‍ നൗറൂസ് ആഘോഷിക്കുകയും ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: