ഭോപ്പാല്‍: സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ വ്യക്തിപരമായി നല്ല മനുഷ്യനാണെങ്കിലും വിദേശ ഫണ്ടു തട്ടിപ്പു നടത്തുന്ന ചില സംഘടനകള്‍ അദ്ദേഹത്തെ മുഖംമൂടിയാക്കുന്നുവെന്ന് ആക്ഷേപം. മദ്ധ്യപ്രദേശിലെ ബിജെപി മാസികയായ ചരൈവേതിയുടെ മുഖപ്രസംഗത്തിലാണ് ഈ ആരോപണം. മാസികയുടെ എഡിറ്റര്‍ ജയ്റാം ശുക്ലയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അണ്ണാ ഹസാരെ വളരെ നേരുള്ള വ്യക്തിയാണ്. പക്ഷേ, വിദേശത്തുനിന്നു ഫണ്ടുവാങ്ങി രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന ചില സര്‍ക്കാരിതര സംഘടനകള്‍ അദ്ദേഹത്തെ മുഖംമൂടിയാക്കി ഭൂവിനിയോഗ നിയമം പോലുള്ളവയ്ക്ക് എതിരേ വിനിയോഗിക്കുകയാണ്, മുഖപ്രസംഗം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. ചില വിദേശ ശക്തികള്‍ അതിഷ്ടപ്പെടുന്നില്ല. അവര്‍ അണ്ണാ മണ്ഡലിയെ പ്രക്ഷോഭങ്ങള്‍ക്കു സ്പോണ്സര് ചെയ്യുകയാണ്, മുഖപ്രസംഗം തുടരുന്നു.
മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു. ആഗോള മത്സരങ്ങളില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഭാരതം അത് സ്വീകരിക്കേണ്ടതുണ്ട്. അതിന് നിക്ഷേപത്തിന്റെ വന്‍ ഒഴുക്കുതന്നെ ഉണ്ടാവേണ്ടതുണ്ട്. ഫാക്ടറികളും ഐടി പാര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളും ആകാശത്തുണ്ടാക്കാനാവില്ല. അതിനു ഭൂമിവേണം. അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ഭൂമിയുടെ ആയിരത്തിലൊന്നോളമേ വേണ്ടൂ.
വലിയ പ്രദേശങ്ങള്‍ കടുവ-വന്യമൃഗ സംരക്ഷണത്തിനു മാറ്റിവെക്കാമെങ്കില്‍, നിക്ഷിപ്ത താല്പര്യക്കാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി, വികസന പദ്ധതികള്‍ക്കു ഭൂമിയേറ്റെടുക്കാനാവില്ലെന്നു വരുന്നത് നിര്‍ഭാഗ്യകരമാണ്, മുഖപ്രസംഗം വിശദീകരിക്കുന്നു.
കോണ്‍ഗ്രസ് ദുര്‍ഭരണത്തെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം പറയുന്നു:’വനവാസികളെ വനങ്ങളില്‍ നിന്ന് ആട്ടിയിറക്കി. ഗ്രാമങ്ങള്‍ നശിപ്പിച്ചു. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ വികസന പദ്ധതികളുടെ പന്തുരുളാന്‍ തുടങ്ങി, സാമൂഹ്യമേന്മയുടെ ലക്ഷ്യം കാണാന്‍ തുടങ്ങുമ്പോള്‍ മുറവിളി കൂട്ടുന്നത്. ഇത്തരം ബഹള കോലാഹലങ്ങള്‍ ചൈനയിലോ അമേരിക്കയിലോ ഉണ്ടായിരുന്നെങ്കില്‍ അവിടം വികസിക്കുമായിരുന്നില്ല.
പക്ഷേ അവിടത്തെ പൗരന്മാര് രാജ്യതാല്പര്യം മുഖ്യമായി എടുത്തു. എന്തുകൊണ്ട് ഭാരതീയര്‍ക്ക് അതിനാകുന്നില്ല. അതു മനസിലാക്കാന്‍ കഴിയണം, മുഖപ്രസംഗം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: