ന്യൂദല്‍ഹി: പ്രതിരോധ നയതന്ത്രവുമായി ബന്ധപ്പെട്ട് തന്റെ ആദ്യ വിദേശപര്യടനത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഈ മാസം ജപ്പാനിലേക്ക് തിരിക്കും.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനം 30ന് ആരംഭിക്കും. നിരവധി രാജ്യങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ വന്നിരുന്നതായും വിവിധ കാരണങ്ങളാല്‍ പ്രതിരോധമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ക്ക് കാലതാമസം നേരിട്ടതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
2013 നവംബറിലെ എ കെ ആന്റണിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷമുള്ള ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ വിദേശസന്ദര്‍ശനമാണിത്. ആദ്യ സന്ദര്‍ശനത്തിനായി ജപ്പാന് തിരഞ്ഞെടുത്തതിനു പിന്നില്‍ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധസഹകരണത്തിന് ഊന്നല്‍ നല്കുന്ന സന്ദര്‍ശനത്തില്‍ ജപ്പാനില്‍ നിന്നും 12 ആംഫിബിയസ് എയര്‍ക്രാഫ്റ്റ് യുഎസ് 2 ഏറ്റെടുക്കാനുള്ള ഇടപാടില്‍ അന്തിമതീരുമാനമെടുക്കും. ഇതിനെക്കുറിച്ച് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കമ്മിറ്റി കൂടുതല്‍ വിവരങ്ങള്‍ തേടിയതായി റിപ്പോര്ട്ടുകള്ളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: