ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി സംബന്ധിച്ച് 2013 ഒക്ടോബര്‍ 19ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ പ്രസ്താവന ഇപ്രകാരമാണ്. ”കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ യാതൊരു വിധത്തിലുള്ള കുറ്റവുമില്ല. യോഗ്യത മാനദണ്ഡമാക്കിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ച നടപടികളെല്ലാം സുതാര്യവും നിയമവിധേയവുമാണ്. 2005 ആദ്യം ഫയല്‍ അംഗീകരിക്കാതിരിക്കുകയും മതിയായ യോഗ്യത ആയശേഷം 2005 ഒക്ടോബര്‍ 1ന് ഫയലില്‍ പ്രധാനമന്ത്രി പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയശേഷം ഒപ്പിടുകയുമായിരുന്നു”. എന്നാല്‍ ഒന്നരവര്ഷങ്ങള്ക്കുശേഷം കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മന്‍മോഹന്‍സിങ് സ്വന്തം കയ്യൊപ്പ് ചാര്‍ത്തി ഹിന്‍ഡാല്‍ക്കോയ്ക്ക് തീറെഴുതിക്കൊടുത്ത ഒറീസയിലെ തലിബാര ഖനിക്കേസില് മുന്‍പ്രധാനമന്ത്രി പ്രതിയാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിക്കഴിഞ്ഞു. വ്യക്തമായ തെളിവുകള്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ ഉണ്ടെന്ന് ഉറപ്പ്.
കല്‍ക്കരിപ്പാടം വിതരണം സംബന്ധിച്ച പരിശോധനാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ പിഎംഒ സ്വീകരിച്ചത്. ഇതു കല്ക്കരിമന്ത്രാലയത്തില്നിന്നും മറ്റുചില പ്രതിനിധികളില്‍ നിന്നും നടത്തിയ കൂടിക്കാഴ്ചയേ തുടര്‍ന്നാണെന്നും പിഎംഒ ഓഫീസ് അന്നു പറഞ്ഞിരുന്നു. സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഫലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് 2013 ഒക്ടോബറില്‍ സമ്മതിക്കുകയായിരുന്നു. നടപടി സുതാര്യമാണെന്ന് ബോധ്യപ്പെടുത്താന്‍ പുറത്തിറക്കിയ പ്രസ്താവന പ്രധാനമന്ത്രിയുടെ കുറ്റസമ്മതമായി മാറിയിരിക്കുകയാണിപ്പോള്‍.
പ്രതിപ്പട്ടികയില്‍ മുന്‍പ്രധാനമന്ത്രി സ്ഥാനംപിടിച്ചപ്പോള്‍ ഭയക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുകൂടിയുണ്ട്. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പട്നായിക്കിന്റെ ആവശ്യപ്രകാരമാണ് പ്രധാനമായും ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചതെന്നും മന്‍മോഹന്‍സിങിന്റെ ഓഫീസ് പുറത്തിറക്കിയ പഴയ പത്രക്കുറിപ്പിലുണ്ട്.
2005 ആഗസ്ത് 17നാണ് കല്‍ക്കരിപ്പാടങ്ങള്‍ ബിര്‍ള ഗ്രൂപ്പിന് നല്കണമെന്നുള്ള നവീന്‍ പട്നായിക്കിന്റെ ശുപാര്‍ശക്കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ലഭിക്കുന്നത്. ബിര്‍ള കമ്പനിയായ ഹിന്ഡാല്ക്കോയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മുന്തിയപരിഗണന നല്‍കുന്നതെന്നും അവരുടെ അപേക്ഷ പരിഗണിക്കണമെന്നുമായിരുന്നു കത്ത്.
സംസ്ഥാന സര്‍ക്കാര്‍ നിലപാടും പിന്നീട് കല്‍ക്കരിമന്ത്രാലയത്തില്‍ നിന്നുംവന്ന നിലപാടുമനുസരിച്ചാണ് ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനമെടുത്തത്, പിഎംഒയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഹിന്‍ഡാല്‍കോയ്ക്ക് ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ നല്കിയതു വഴി കോടികളുടെ നഷ്ടം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കേസിലെ പ്രതിയാക്കിയത്. ഏപ്രില്‍ 8ന് സിബിഐ പ്രത്യേക കോടതിയില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതിക്കേസില്‍ രാജ്യത്തിന്റെ മുന്‍പ്രധാനമന്ത്രി പ്രതിയായി നില്ക്കുമ്പോള് അഴിമതി തുകയുടെ പങ്കുപറ്റിയ കോണ്‍ഗ്രസിന്റെ പ്രതിരോധമാര്ഗ്ഗങ്ങളെല്ലാം അവസാനിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: